സുഹൃത്തിനൊപ്പം ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് യുവാവ് മരിച്ചു
text_fieldsഅങ്കമാലി: ദേശീയപാത കറുകുറ്റിയിൽ സുഹൃത്തിനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ യുവാവ് ബൈക്കിടിച്ച് മരിച്ചു. കറുകുറ്റി എടക്കുന്ന് ചിറ്റിനപ്പിള്ളി വീട്ടിൽ വർഗീസിന്‍റെ മകൻ ഷോണുവാണ് (29) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മണ്ടപ്പിള്ളി വീട്ടിൽ സജി ചെറിയാനെ (39) സാരമായ പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
കറുകുറ്റി എലഗൻസ് ഹോട്ടലിന് എതിർവശത്തെ റോഡിൽ തിങ്കളാഴ്ച്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. ഒപ്പം ജോലി ചെയ്യുന്ന ഇരുവരും ദേശീയപാത മുറിച്ച് കടക്കുന്നതിനിടെ തൃശൂർ ഭാഗത്ത് നിന്ന് അതിവേഗം വന്ന ബൈക്ക് ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതവും റോഡിൽ ദൂരെ തല തല്ലി വീഴുകയും ചെയ്തതോടെ ഇരുവരും അവശനിലയിലായി. ഓടിക്കൂടിയ നാട്ടുകാർ ഉടനെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷോണു മരിച്ചു.
അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികരായ തിരുവനന്തപുരം സ്വദേശികളായ രണ്ടു പേർക്കും സാരമായ പരിക്കുണ്ട്. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. എടക്കുന്നിലെ പ്ലാസ്റ്റിക് കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച ഷോണു. അമ്മ: റീത്ത. സഹോദരൻ ഷെറി. സംസ്കാരം നടത്തി.