സ്പാ കൂട്ടബലാത്സംഗ കേസിലെ പ്രതികൾ സംസ്ഥാനം വിട്ടതായി പൊലീസ്; അതിക്രമത്തിൽ സഹപ്രവർത്തകക്കും പങ്ക്, കൂടുതൽ പേർ പ്രതിയായേക്കും
text_fieldsപത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികൾ സംസ്ഥാനം വിട്ടതായി വിവരം. ഒളിവിൽ പോയ കേസിലെ നാലു പ്രതികളാണ് സംസ്ഥാനം വിട്ടത്. പ്രധാന പ്രതി മരണ സുബിൻ എന്ന സുബിൻ അലക്സാണ്ടർ, സുഹൃത്ത് ബർലിൻ ദാസ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
ഒളിവിൽ കഴിയുന്ന നാലു പേർക്കും ക്രിമിനൽ പശ്ചാത്തലമുണ്ട്. ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. കൃറ്റകൃത്യത്തിൽ ഏർപ്പെട്ടതിന് ശേഷം സംസ്ഥാനം വിടുന്ന രീതിയാണ് മരണ സുബിനും സംഘവും സ്ഥിരമായി ചെയ്യാറുള്ളത്. മരണ സുബിൻ അടക്കമുള്ളവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.
പ്രതികൾക്കായി പത്തനംതിട്ട എസ്.പിയുടെയും തിരുവല്ല ഡിവൈ.എസ്.പിയുടെയും സ്ക്വാഡ് ടീമുകൾ വ്യാപക തിരച്ചിൽ നടത്തുകയാണ്. അതിജീവിതയുടെയും സ്പാ ഉടമയുടെയും വെളിപ്പെടുത്തലിന്‍റെയും അടിസ്ഥാനത്തിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാൻ തിരുവല്ല ഡിവൈ.എസ്.പിക്ക് ജില്ല പൊലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്.
അതിനിടെ, കൂട്ടബലാത്സംഗം ചെയ്യാൻ സ്പായിലെ സഹപ്രവർത്തക ഒത്താശ ചെയ്തെന്ന് അതിജീവിത പൊലീസിൽ മൊഴി നൽകിയതായാണ് വിവരം. സഹപ്രവർത്തകയിലേക്കും ആൺ സുഹൃത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കും. കൂട്ടബലാത്സംഗ കേസിൽ കൂടുതൽ പേർ പ്രതിയായേക്കുമെന്നും റിപ്പോർട്ട്.
സഹപ്രവർത്തകയും പ്രതികളും തമ്മിൽ പരിചയമുള്ളതായി തോന്നി. സഹപ്രവർത്തക അറിഞ്ഞു കൊണ്ടാണോ പ്രതികളുടെ നീക്കമെന്നും സംശയമുണ്ട്. ക്വട്ടേഷൻ എന്നാണ് പ്രതികൾ അറിയിച്ചതെന്നും അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ട്.
തിരുവല്ല മഞ്ഞാടിയിലെ സ്പാ സെന്ററിലെ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് അതിജീവിത കൂടുതൽ പ്രതികരണം നടത്തിയത്. പ്രധാന പ്രതി മരണ സുബിൻ എന്ന സുബിൻ അലക്സാണ്ടർ 35 മിനിറ്റ് അടച്ചിട്ട മുറിയിൽ ക്രൂരമായി ബലാത്സംഗം ചെയ്തതായി അവർ പറഞ്ഞു. ക്വട്ടേഷൻ ആണെന്ന് ഗുണ്ടാ സംഘം പറഞ്ഞിരുന്നു.
10 പേരടങ്ങുന്ന സംഘമാണ് സ്പായിൽ എത്തിയത്. നാലുപേർ പുറത്ത് വാഹനത്തിൽ നിന്ന് വടിവാൾ എടുക്കാൻ പോകുന്നു എന്ന് പറഞ്ഞു. വിഡിയോ ചിത്രീകരിക്കുകയും കത്തി കൊണ്ട് കഴുത്തിൽ വരക്കുകയും മുഖത്തടിക്കുകയും ചെയ്തു. ദേഹത്താകെ മർദ്ദിച്ചു. സുബിൻ ലഹരി ഉപയോഗിച്ചിരുന്നു. സ്പാ ഉടമയോട് മൂന്ന് ലക്ഷം രൂപ ആവശ്യപ്പെടാൻ പറഞ്ഞുവെന്നും അതിജീവിത കൂട്ടിച്ചേർത്തു. ഉടമ തനിക്ക് ധൈര്യം നൽകുകയായിരുന്നുവെന്നും അതിജീവിത വ്യക്തമാക്കി.
അതിനിടെ ബലാത്സംഗം ക്വട്ടേഷന്‍ ആണെന്നും ക്വട്ടേഷന്‍ നല്‍കിയത് തിരുവല്ലയിലെ മറ്റൊരു സ്പാ ഉടമയാണെന്നും സ്പാ ഉടമ പറഞ്ഞു. ഗുണ്ടാ പിരിവ് ആണെങ്കിൽ തന്നോട് നേരിട്ട് സംസാരിക്കുമായിരുന്നു. ഇവരെ ആദ്യമായാണ് കാണുന്നത്. പൊലീസും ഗുണ്ടകളും തമ്മിൽ അവിശുദ്ധ കുട്ടുകെട്ടുണ്ട്. തന്റെ മൊഴിയെടുത്തിട്ടില്ല. സംഭവത്തിൽ ഇതുവരെ രണ്ട് പ്രതികളെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂവെന്നും ബാക്കി പ്രതികളെ വേഗം അറസ്റ്റ് ചെയ്യണമെന്നും ഉടമ ആവശ്യപ്പെട്ടു.


