കൊയിലാണ്ടിയിൽ സ്കൂട്ടർ മതിലിലിടിച്ച് മൂന്ന് മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം
text_fieldsകൊയിലാണ്ടി (കോഴിക്കോട്): സംസ്ഥാന പാതയിൽ കുറുവങ്ങാട് അക്വഡക്റ്റിനു സമീപം ഇലട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് മൂന്നു യുവാക്കൾ തൽക്ഷണം മരിച്ചു. ബുധനാഴ്ച പുലർച്ച രണ്ട് മണിയോടെയാണ് അപകടം.
മലബാർ മെഡിക്കൽ കോളജിലെ നാലാം വർഷ വിദ്യാർഥിയായ നന്ദകിഷോർ (25), ഒന്നാം വർഷ വിദ്യാർഥികളായ പാലക്കാട് എടത്തനാട്ടുകര എസ്. അഭിനവ് (20), കായംകുളം ചേമത്തറയിൽ അബിയാൻ എം. റഹ്മാൻ (19) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടർ വൈദ്യുതി തൂണിലിടിച്ച് സ്കൂട്ടർ സമീപത്തെ ഓടയിൽ വീണ് കിടക്കുന്ന നിലയിലായിന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് ഇവരെ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഇലക്ട്രിക് സ്കൂട്ടറിന്റെ പിൻഭാഗത്ത് ഇടിയേറ്റ പാടുണ്ട്. മറ്റേതെങ്കിലും വാഹനം ഇടിച്ചതാണോ എന്നറിയാൻ പരിസരത്തെ സിസിടിവികൾ പരിശോധിക്കുന്നുണ്ട്.
പരിക്കേറ്റ ഉടനെ ഇവരെ എത്തിക്കാൻ വാഹനങ്ങൾ ലഭിക്കാൻ പ്രയാസമുണ്ടായതായി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർ പറഞ്ഞു. തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തുമ്പോഴേക്കും മൂവരും മരണപ്പെട്ടിരുന്നു. കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ വേങ്ങറ മാലുമേൽ ക്ഷേത്രത്തിന് സമീപം തുളസി മന്ദിരത്തിൽ കിഷോർ-ബിന്ദു ദമ്പതികളുടെ മകനാണ് നന്ദകിഷോർ. ഏക സഹോദരി നവമി.നൂറനാട് താലൂക്ക് ആശുപത്രിയിലെ അസി. സർജനായ ആലപ്പുഴ കായംകുളം ചേമത്തറയിൽ മുജീബ് റഹ്മാന്റെയും ഷജിലയുടെയും മകനാണ് മരണപ്പെട്ട അബിയാൻ റഹ്മാൻ. സഹോദരി: അലീഷ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് കരുനാഗപ്പള്ളി വെളുത്ത മണൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഒമാനിൽ ജോലി ചെയ്യുന്ന എടത്തനാട്ടുകര നാല്കണ്ടം ചൊക്കത്ത് കളത്തിൽ സുരേഷിന്റെ മകനാണ് അഭിനവ്. മാതാവ്: അജിത (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, വി.എസ്.സി മലപ്പുറം മേലങ്ങാടി), സഹോദരൻ: നവനീത്.
താലുക്കാശുപത്രിയിൽ നിന്നും മൃതദേഹങ്ങൾ മെഡിക്കൽ കോളജിലെക്ക് മാറ്റി. തുടർന്ന് ഉച്ചക്ക് ശേഷം പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹങ്ങൾ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിൽ പൊതുദർശനത്തിന് വെച്ച ശേഷം വിദ്യാർത്ഥികളുടെ നാട്ടിലേക്ക് കൊണ്ടുപോയി.


