യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് കണ്ണ് കുത്തിപ്പൊട്ടിച്ച് നഗ്നനാക്കി റോഡിൽ തള്ളിയ കേസിൽ ഇവാഞ്ചലിക്കൽ ആശ്രമം ഉടമ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ നിധിൻ, ആരോമൽ, അമൽ ഫ്രാൻസിസ്
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച കേസിൽ എറണാകുളം കൂനമ്മാവിലെ ഇവാഞ്ചലിക്കൽ ആശ്രമം ഉടമ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ആലപ്പുഴ അരൂർ സ്വദേശി മഞ്ഞന്ത്ര വീട്ടിൽ സുദർശനനെ (42) അതിക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച് കൊടുങ്ങല്ലൂരിൽ ഉപേക്ഷിച്ച കേസിലാണ് കൂനമ്മാവ് സ്വദേശി ചെറുതുരുത്തി വീട്ടിൽ അമൽ ഫ്രാൻസിസ് (65), വളർത്തുമകൻ ആരോമൽ (23), കോട്ടക്കൽ വീട്ടിൽ നിധിൻ (35) എന്നിവർ അറസ്റ്റിലായത്.
എറണാകുളം കൂനമ്മാവിൽ മാനസിക വെല്ലുവിളി നേരിടുന്നവരെ താമസിപ്പിക്കുന്ന ഇവാഞ്ചലിക്കൽ ആശ്രമത്തിന്റെ ഉടമയാണ് ബ്രദർ അമൽ എന്നറിയപ്പെടുന്ന അമൽ ഫ്രാൻസിസ്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന സുദർശനനെ കഴിഞ്ഞ 18ന് ആണ് എറണാകുളം സെൻട്രൽ പൊലീസ് ഇവാഞ്ചലിൽ ആശ്രമത്തിൽ എത്തിച്ചത്.
ആശ്രമത്തിൽ കഴിഞ്ഞുവരവെ ഉണ്ടായ ആക്രമണത്തെ തുടർന്നാണ് സുദർശനന് ഗുരുതര പരിക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് സുദർശനനെ ആശുപത്രിയിൽ എത്തിക്കാതെ ആശ്രമം ഉടമയുടെ നിർദേശപ്രകാരം ആരോമൽ, നിധിൻ എന്നിവരും മറ്റും ചേർന്ന് സ്ഥാപനത്തിന്റെ വാഹനത്തിൽ കൊടുങ്ങല്ലൂരിൽ വഴിയരികിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ആശ്രമത്തിലെ വാഹനം പോകുന്ന ദൃശ്യം സി.സി.ടി.വിയിൽനിന്ന് ലഭിച്ചതാണ് കേസിൽ വഴിത്തിരിവായത്. കൊടുങ്ങല്ലൂർ നഗരത്തിൽ താലൂക്ക് ആശുപത്രിക്ക് പടിഞ്ഞാറ് ഭാഗം റോഡരികിലാണ് കൊലപാതകം ഉൾപ്പെടെ കേസുകളിൽ പ്രതിയായ സുദർശനനെ ഉപേക്ഷിച്ച നിലയിൽ കണ്ടത്. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലാണ് സുദർശനൻ.


