ടി.കെ ഗോവിന്ദനെ സി.പി.എമ്മിൽ നിന്ന് പുറത്താക്കി
text_fieldsകണ്ണൂർ: തളിപ്പറമ്പിൽ സ്ഥാനാർഥിനിർണയത്തിനു പിന്നാലെ വിയോജിപ്പ് പരസ്യമാക്കി പാർട്ടിവിടുകയും സ്ഥാനാർഥിത്വം പ്രഖ്യാപിക്കുകയും ചെയ്ത ടി.കെ ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്. പാർട്ടി നയത്തിനും തീരുമാനത്തിനും വിരുദ്ധമായി സ്ഥാനാർഥിക്കെതിരെ രംഗത്തുവരുകയും സ്വയം മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തത് സംഘടനാവിരുദ്ധ പ്രവർത്തനമാണ്. ഇതിന്‍റെ അടിസ്ഥാനത്തിൽ ടി.കെ ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ജില്ലാകമ്മിറ്റി തീരുമാനിക്കുകയും ഇതിന് സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകുകയും ചെയ്തതായി കെ.കെ രാഗേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പി.കെ ശ്യാമളയെ സ്ഥാനാർഥിയാക്കിയതിനെ നീചമായ വിധത്തിലാണ് ടി.കെ ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചത്. ടി.കെ ഗോവിന്ദനെ പാർലമെന്‍ററിദുര പിടികൂടിയിരിക്കുയാണെന്നും യു.ഡി.എഫിന്‍റെ പ്രചാരണം അദ്ദേഹം ഏറ്റെടുക്കുകയാണെന്നും രാഗേഷ് ആരോപിച്ചു.
തളിപ്പറമ്പിൽ ശ്യാമളയെ സ്ഥാനാർഥിയാക്കിയത് പാർട്ടിയാണ്. നിരവധി ചുമതലകൾ നിർവഹിച്ച ആളാണ് ശ്യാമള. കൂട്ടായ ചർച്ചയിലൂടെയാണ് സ്ഥാനാർഥിയെ നിർണയിച്ചത്. മണ്ഡലം കമ്മറ്റിയുടെ അടക്കം അഭിപ്രായം കേട്ടിരുന്നു. ബന്ധുത്വം ഉണ്ടെങ്കിലും ഇല്ലെങ്കിലും ചുമതലകൾ നിർവഹിക്കുന്നതിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥാനാർഥിത്വം തീരുമാനിക്കുന്നത്. നേതാക്കളുടെ ഭാര്യമാരും ബന്ധുക്കളും മത്സരിക്കാറുണ്ട്. ഒരോമണ്ഡലത്തിലും യോഗ്യരായ നിരവധി പേരുണ്ട്. നിശ്ചയിക്കപ്പെട്ടവരെക്കാൾ യോഗ്യരാവർ ഉണ്ട്. വ്യത്യസ്ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥാനാർഥിത്വം നിശ്ചിക്കുന്നത്. കണ്ണൂരിൽ രണ്ടുവനിതകൾ മത്സരരംഗത്ത് ഉണ്ടാവണം എന്ന് പാർട്ടി തീരുമാനിച്ചിരുന്നു. ജില്ലയിൽ നിന്ന് സ്വാഭാവികമായി ഉയർന്നുവരേണ്ട പേരായിരുന്നു ശ്യാമളയുടെത്.
ടി.കെ ഗോവിന്ദന് ഹാൻവീവ് ചെയർമാൻ സ്ഥാനം അടക്കം നിരവധി പദവികൾ പാർട്ടി നൽകിയിട്ടുണ്ട്. അദ്ദേഹത്തിന് സാധാരണ കമ്മ്യൂണിസ്റ്റുകൾക്ക് പടില്ലാത്ത പാർലമെന്‍ററി വ്യാമോഹം ഉണ്ടെന്നത് അറിയില്ലായിരുന്നു. പാർലമെന്‍ററി അവസരവാദത്തിന്‍റെ ചളിക്കുണ്ടിൽ അകപ്പെട്ടിരിക്കുകയാണ് അദ്ദേഹം.
ജില്ലാ സെക്രട്ടേറിയറ്റിലോ കമ്മറ്റിയിലോ ആരും ടി.കെ ഗോവിന്ദന്‍റെ പേര് പറഞ്ഞിരുന്നില്ല. ജില്ലാ കമ്മറ്റിയിൽ അദ്ദേഹം തന്നെയാണ് അദ്ദേഹത്തിന്‍റെ പേര് പറഞ്ഞത്. സ്വന്തം അംഗീകാരം എന്തെന്ന് അവനവൻ തിരിച്ചറിയണമെന്നും രാഗേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


