Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകടക്കെണിയിൽ ഉലഞ്ഞ്...

കടക്കെണിയിൽ ഉലഞ്ഞ് ഖജനാവ്; 'കേരള മോഡൽ' പ്രതിസന്ധിയിൽ

text_fields
bookmark_border
കടക്കെണിയിൽ ഉലഞ്ഞ് ഖജനാവ്; കേരള മോഡൽ പ്രതിസന്ധിയിൽ
cancel

തിരുവനന്തപുരം: സാമൂഹിക നേട്ടങ്ങളുടെ ‘കേരള മോഡലി’നെതന്നെ ഭീഷണിയിലാക്കുംവിധം കടവും ബാധ്യതകളുമായി സംസ്ഥാനം കടുത്ത സാമ്പത്തിക സമ്മർദത്തിലാണെന്ന് ധവളപത്രം അടിവരയിട്ടിരിക്കെ, കേവലം ചെലവുചുരുക്കൽകൊണ്ടു മാത്രം പ്രതിസന്ധി മറികടക്കാനാവില്ലെന്ന് വിലയിരുത്തൽ. കേരളമാർജിച്ച സാമൂഹിക നേട്ടങ്ങളെ സംരക്ഷിച്ചുകൊണ്ട് സാമ്പത്തിക ഭദ്രത വീണ്ടെടുക്കുകയാണ് പുതിയ സർക്കാറിന് മുന്നിലെ വലിയ വെല്ലുവിളി. നിലവിലെ സാമ്പത്തിക മാതൃകകളെ സമഗ്രമായി പൊളിച്ചെഴുതുന്നതിനൊപ്പം നികുതി ഇതര വരുമാന മാർഗങ്ങൾ കണ്ടെത്തുകയും ഉൽപാദന മേഖലകളിൽ വൻതോതിൽ മൂലധന നിക്ഷേപം ഉറപ്പാക്കുകയും ചെയ്താലേ മുന്നോട്ടുപോകാനാകൂവെന്നാണ് ധവളപത്രത്തിലെ കണ്ടെത്തലുകൾ വിരൽചൂണ്ടുന്നത്.

കടുത്ത പണഞെരുക്കത്തിലായ ഖജനാവിന് ശമ്പളവും പെൻഷനും പലിശ അടവുകളും നൽകാൻ വീണ്ടും പുതിയ വായ്പകളെ ആശ്രയിക്കേണ്ടിവരുന്നത് ആവർത്തിക്കുന്ന കടക്കെണിയിലേക്കാണ് സംസ്ഥാനത്തെ നയിക്കുന്നത്. വായ്പാ തുകയുടെ വലിയൊരു വിഹിതവും ദൈനംദിന റവന്യൂ ചെലവുകൾക്ക് പോകുന്ന രീതി മാറ്റണമെന്നതാണ് ഇതിൽ പ്രധാനം. ഇതിനാകട്ടെ, കടുത്ത രാഷ്ട്രീയ തീരുമാനങ്ങളും വേണ്ടിവരും.

കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ കണക്കുകൾ പരിശോധിച്ചാൽ സംസ്ഥാന ഖജനാവ് ആർ.ബി.ഐ വായ്പകളെ അമിതമായി ആശ്രയിക്കുന്ന രീതി പ്രകടമാണ്. 2024-ൽ 125 ദിവസവും 2025ൽ 262 ദിവസവും സംസ്ഥാനം റിസർവ് ബാങ്കിൽ നിന്നുള്ള താൽകാലിക വായ്പകളെയാണ് ദൈനംദിന ചെലവുകൾക്ക് ആശ്രയിച്ചത്. 2024-25 സാമ്പത്തിക വർഷം 10 മാസവും ട്രഷറിയിൽ നെഗറ്റിവ് ബാലൻസ് രേഖപ്പെടുത്തിയത് ധന മാനേജ്‌മെന്റിലെ പോരായ്മകൾ അടിവരയിടുന്നു.

ഓരോ വർഷവും മാർച്ച് മാസാവസാനം പൊതുവിപണി വായ്പകൾ എടുത്താണ് ട്രഷറി ബാലൻസ് പോസിറ്റിവായി കാണിക്കുന്നത്. ഈ താൽകാലിക ക്രമീകരണങ്ങൾ പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ ആഴ്ചകളിൽ തന്നെ ഇല്ലാതാകുകയും ചെയ്യും. ഇത്തരം കണ്ണിൽ പൊടിയിടുന്ന കണക്കുകളിലെ കളികളിലും കാര്യമില്ല.മുൻ സർക്കാർ അവതരിപ്പിച്ച ബജറ്റുകളിലെ അശാസ്ത്രീയ കണക്കുകൂട്ടലുകളും യാഥാർഥ്യവുമായി പൊരുത്തപ്പെടാത്ത അനുമാനങ്ങളും സംസ്ഥാനത്തിന്റെ ധനആസൂത്രണങ്ങളെ പ്രതിസന്ധിയിലാക്കി. 16ാം ധനകമീഷൻ റവന്യൂ കമ്മി ഗ്രാന്റുകൾ പൂർണമായും നിർത്തലാക്കിയ പശ്ചാത്തലത്തിൽ, മുൻ ബജറ്റിലെ തെറ്റായ കേന്ദ്രവിഹിത അനുമാനങ്ങൾ കാരണം പുതിയ സർക്കാറിന് 20,500 കോടിയുടെ വരുമാനക്കുറവുണ്ടാകുന്നത് ഇതിനുദാഹരണം.

സാമ്പത്തിക ക്രമീകരണങ്ങളുടെ ഏറ്റവും കടുത്ത വില നൽകേണ്ടിവന്നത് പാർശ്വവത്കരിക്കപ്പെട്ട ദുർബല ജനവിഭാഗങ്ങളാണ്. ആകെ പദ്ധതി ചെലവിൽ പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി, ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനുള്ള തുകയുടെ വിഹിതം 2017-18 ലെ 9.24 ശതമാനത്തിൽനിന്ന് 2025-26 ആയപ്പോഴേക്കും വെറും 3.85 ശതമാനമായി ഇടിഞ്ഞു. ചില വർഷങ്ങളിൽ ഈ വിഭാഗങ്ങൾക്കായി ബജറ്റിൽ വകയിരുത്തിയതിനേക്കൾ വളരെ കുറഞ്ഞ തുക മാത്രമാണ് യഥാർഥത്തിൽ ചെലവഴിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.വിദ്യാഭ്യാസവും ആരോഗ്യവുമടങ്ങുന്ന സാമൂഹിക സേവനങ്ങൾക്കുള്ള പദ്ധതി വിഹിതം ഇക്കാലയളവിൽ 53.78 ശതമാനത്തിൽനിന്ന് 30.68 ശതമാനമായി ഇടിഞ്ഞത് കേരള മാതൃകയുടെ വികസന പാരമ്പര്യത്തിന് മങ്ങലേൽപ്പിക്കുന്നു.

Show Full Article
TAGS:kerala economy White Paper Debt crisis kerala politics 
News Summary - Treasury in debt trap; 'Kerala model' in crisis
Next Story