ആദിവാസി ഫണ്ട് : പാലക്കാട് ചെലവഴിക്കാതെ നിഷ്ക്രിമായി കിടക്കുന്നത് 3.30 കോടിയിലധികം രൂപ
text_fieldsകോഴിക്കോട് : അട്ടപ്പാടിയിൽ ആദിവാസികൾ പട്ടിണി മരണം നേരിടുമ്പോഴും പാലക്കാട് ജില്ലിയിലെ പട്ടികവർഗ ഓഫിസുകളിൽ ചെലവഴിക്കാതെ നിഷ്ക്രിമായി കിടക്കുന്നത് 3,30, 89.202 രൂപയെന്ന് ധനകാര്യ റിപ്പോർട്ട്. അട്ടപ്പാടി ഐ.ടി.പി.യുടെ മൂന്ന് അക്കൗണ്ടുകളിലായി 2.78 കോടി രൂപ നിഷ്ക്രിയമായി കിടക്കുന്നതായി പരിശോധനയിൽ കണ്ടെത്തി.
ആദിവാസികളുടെ വികസനത്തിനായി വിവിധ പദ്ധതികൾ അനുവദിച്ച തുകയാണ് ചെലവഴിക്കാതെ അക്കൗണ്ടിൽ ഒതുങ്ങിയത്. എസ്.ബി.ഐയിലെ ഒരു അക്കൗണ്ടിൽ 1,74,24,167 രൂപയും രണ്ടാമത്തെ അക്കൗണ്ടിൽ 1,01,35, 819 ഒരു രൂപയും നിഷ്ക്രിയമായി കിടക്കുന്നുവെന്ന് കണക്കുകൾ പരിശോധിച്ചതിൽനിന്ന് വ്യക്തമായി. കാനറ ബാങ്കിലെ അക്കൗണ്ടിൽ 2,62,651 രൂപയും നിലവിലുണ്ട്. അട്ടപ്പാടിയിലെ ആദിവാസികൾ പല സംരംങ്ങളും തുടങ്ങുന്നതിന് ഐ.ടി.ഡി.പിയെ സമീപിച്ചപ്പോൾ ഫണ്ടില്ലെന്നായിരുന്ന മറുപടി.
പാലക്കാട് ജില്ല ഓഫീസിൽ ഹാംലെറ്റ് വികസന പദ്ധതിക്ക് അനുവദിച്ച 52 07,067 രൂപയും കണ്ടെത്തി.ചിറ്റൂർ ടി.ഇ.ഒയുടെ അക്കൗണ്ടിൽ 58,818 രൂപയും നിലവിലുണ്ട്. ജില്ലയിലെ ആറ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും, അട്ടപ്പാടിയിലെ ഐ.ടി.ഡി.പി ഓഫീസിലുമാണ് പരിശോദന നടത്തിയത്. നിഷ്ക്രിയമായി അവശേഷിക്കുന്നതായി കണ്ടെത്തിയ തുക സർക്കാരിലേക്ക് തിരിച്ചടക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
2014-15 സാമ്പത്തിക വർഷം അടപ്പു കോളനിയിൽ ഹാംലെറ്റ് പദ്ധതിക്കായി ഒരു കോടി രൂപയാണ് ഇനുവദിച്ചത്. ഈ തുക നിർമാണ ഏജൻസിയായി തെരഞ്ഞെടുത്ത സംസ്ഥാന ഭവന നിർമാണ ബോർഡിന് കൈമാറി. അവരാകട്ടെ 47,92,933 രൂപയുടെ നിർമാണം മാത്രമാണ് നടത്തിയത്. പദ്ധതി പാതി വഴിയിൽ ഉപേക്ഷിച്ചു.
ബാക്കിയുള്ള 52,07,067 രൂപ നാളിതുവരെ ഭവന നിർമാണ ബോർഡിൽ നിന്നും ട്രൈബൽ ഓഫീസർക്ക് തിരിച്ച് നൽകിയിട്ടില്ല. ഈ തുക ട്രൈബൽ ഓഫീസർ വാങ്ങി സർക്കാരിൽ തിരിച്ചടക്കണമെന്നാണ് ധനകാര്യ റിപ്പോർട്ടിലെ ശിപാർശ. സർക്കാറിൽനിന്ന് അനുവദിക്കുന്ന ആദിവാസി ഫണ്ട് ചെലവഴിക്കാതിരിക്കുന്നതിന് കാരണം ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തിലെ കാര്യക്ഷമതയില്ലായ്മയാണ്.