ആലപ്പുഴയിൽ രണ്ടുപേർക്ക് പാമ്പുകടിയേറ്റു
text_fieldsപ്രതീകാത്മക ചിത്രം
ആലപ്പുഴ: കായംകുളത്ത് 15കാരിയായ വിദ്യാർഥിക്കും തോട്ടപ്പള്ളിയിൽ മധ്യവയസ്കനും പാമ്പുകടിയേറ്റു. കായംകുളം എരുവ തറയിൽ സന്തോഷിന്‍റെ മകൾ അനാമികക്കാണ് (15) കടിയേറ്റത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഉടൻ കായംകുളം ആശുപത്രിയിലെത്തിച്ച് അഞ്ച് ഡോസ് ആന്റിവെനം നൽകിയശേഷം നൂറനാട് സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
തോട്ടപ്പള്ളിയിൽ മധ്യവയസ്കനാണ് പാമ്പുകടിയേറ്റത്. തോട്ടപ്പള്ളി സ്വദേശി സാലിയെ (51) വെള്ളിയാഴ്ച രാത്രി 12.30നായിരുന്നു പാമ്പുകടിച്ചത്. വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഇയാൾ ഐ.സി.യുവിൽ ചികിത്സയിലാണ്.
കഴിഞ്ഞദിവസം പാമ്പുകടിയേറ്റ് രണ്ടുപേരാണ് ജില്ലയിൽ മരിച്ചത്. കൊറ്റുകുളങ്ങരയിൽ വിവാഹ സത്കാര ചടങ്ങിനെത്തിയ കായംകുളം മർക്കന്‍റയിൽ വെൽഫെയർ കോപറേറ്റീവ് സൊസൈറ്റി സെക്രട്ടറി വടക്കേതോപ്പിൽ കുടുംബാംഗവുമായ സലീന (42), കുട്ടനാട് വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിന്‍റെ ഭാര്യ ഇന്ദിര (65) എന്നിവരാണ് മരിച്ചത്.


