പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥിനികൾ ഒഴുക്കിൽപെട്ട് മരിച്ചു
text_fieldsശ്രീകൃഷ്ണപുരം (പാലക്കാട്): കരിമ്പുഴ കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥിനികൾ ഒഴുക്കിൽപെട്ട് മരിച്ചു. ഒരാളുടെ നില ഗുരുതരം. ചെർപ്പുളശ്ശേരി സ്വദേശി പാറക്കൽ വീട്ടിൽ പരേതനായ മുസ്തഫയുടെ മകൾ റിസ്വാന (19), മണ്ണാർക്കാട് ചെറുമല വീട്ടിൽ അബൂബക്കർ- സുഹറ ദമ്പതികളുടെ മകൾ ദീമ മെഹ്ബർ (20) എന്നിവരാണ് മരിച്ചത്.
മണ്ണാർക്കാട് കൊടുവാളിപ്പുറം കുറ്റാനിക്കാട് പുത്തൻവീട്ടിൽ ഷംസുദ്ദീന്റെ മകൻ ഇബ്രാഹിം ബാദുഷയാണ് (20) ചികിത്സയിലുള്ളത്. വ്യാഴാഴ്ച വൈകീട്ട് 5.30ഓടെയായിരുന്നു അപകടം. പുഴക്കരയിലെ തോട്ടത്തിലെത്തിയ മൂന്നുപേരും അവിടെനിന്ന് കുളിക്കാൻ പുഴയിലേക്കിറങ്ങുകയായിരുന്നു. അൽപദൂരം നീന്തിയ ശേഷമാണ് അപകടത്തിൽപെട്ടതെന്നാണ് സൂചന. നാട്ടുകാരും ട്രോമകെയർ വളന്‍റിയർമാരും മൂവരെയും കരക്കെത്തിച്ച് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലായിരുന്നു റിസ്വാനയുടെയും ദീമയുടെയും മരണം.
കാരാകുർശ്ശി അരപ്പാറ ചേലോക്കാട്ടിൽ വീട്ടിൽ വീരാപ്പു -ബീയ്യാത്തു ദമ്പതികളുടെ പേരമക്കളാണ് മൂവരും. പെരുന്നാൾ ആഘോഷിക്കാൻ ഉമ്മയുടെ വീട്ടിലെത്തിയതായിരുന്നു. തൃക്കടീരി പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം വർഷ വിദ്യാർഥിനിയാണ് റിസ്വാന. മാതാവ്: റാബിയ. സഹോദരൻ: മുഹമ്മദ് നിയാസ്. പിതാവ് മുസ്തഫ കഴിഞ്ഞ വർഷം ജൂലൈയിലാണ് മരിച്ചത്. ദീമ മെഹ്ബറിെൻറ പിതാവ് അബൂബക്കർ കരുവാരകുണ്ട് സ്വദേശിയാണ്. ഇവർ മണ്ണാർക്കാട്ട് വാടകക്ക് താമസിക്കുകയാണ്.