ചെറുവത്തൂരിൽ യു.ഡി.എഫിന്‍റെ പ്രചാരണം തടഞ്ഞതായി പരാതി, സ്ഥാനാർഥി സന്ദീപ് വാര്യരുമായി വാക്കേറ്റം
text_fieldsകാഞ്ഞങ്ങാട്: തൃക്കരിപ്പൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി സന്ദീപ് വാര്യർക്ക് വേണ്ടി പ്രചരണം നടത്തുന്ന കാൽനട പ്രചരണ പ്രവർത്തകരെ ചെറുവത്തൂർ ബസ്റ്റാൻഡിൽ സി.പി.എം- സി.ഐ.ടി.യു സംഘം തടഞ്ഞതായി പരപാതി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സന്ദീപ് വാര്യരെയും ഒരു വിഭാഗം തടയാൻ ശ്രമിക്കുകയും ഇത് വാക്കേറ്റത്തിനിടയാക്കുകയും ചെയ്തു. പിന്നീട് തൊഴിലാളികൾ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെ 9.30ന് ചെറുവത്തൂർ ബസ്റ്റാൻഡിലാണ് സംഭവം.സന്ദീപ് വാര്യരുടെ തെരഞ്ഞടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി മൂന്നു ദിവസമായി അഞ്ച് യുവാക്കൾ ദേഹത്ത് ബോർഡുകൾകെട്ടി കാൽനടയായി കലകളിലൂടെ കറങ്ങുന്നുണ്ട്. ഇന്ന് രാവിലെ സംഘം ചെറുവത്തൂർ ബസ്സ് സ്റ്റാൻറിലെത്തിയപ്പോൾ സി.പി.എം- സി.ഐ.ടി.യു സംഘം തടഞ്ഞു. പ്രചരണ സാമഗ്രികൾ നശിപ്പിച്ചതായും യു.ഡി.എഫ് ആരോപിച്ചു. പ്രചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന നൗഷാദ് ഇളമ്പാടിയെയും സംഘം ഭീഷണിപ്പെടുത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സന്ദീപ് വാര്യരെയും സംഘം തടയാൻ ശ്രമിച്ചു. സന്ദീപ് വാര്യർ ഇതിൽ പ്രതിഷേധം അറിയിച്ചതോടെ വാക്കേറ്റമായി.
ഇതിനിടെ തൊഴിലാളികൾ ചേർന്ന് രംഗം ശാന്തമാക്കുകയായിരുന്നു. ജനാധിപത്യ രാജ്യത്തിൽ പ്രചരണം നടത്താനും വോട്ട് അഭ്യർഥിക്കാനും ഉള്ള അവകാശം എല്ലാവർക്കും ഉണ്ടെന്ന ബോധ്യം ചെറുവത്തൂരിലെ സി.പി.എം പ്രവർത്തകർക്കും ഉണ്ടാവണമെന്ന് സ്ഥാനാർഥി സന്ദീപ് വാര്യർ ഓർമ്മിപ്പിച്ചു. തുടർന്ന് ചെറുവത്തൂർ ടൗണിലും ബസ്സുകളിലും കയറിമുഴുവൻ ജനങ്ങളോടും വോട്ട് അഭ്യർത്ഥിച്ച ശേഷമാണ് സ്ഥാനാർത്ഥി മടങ്ങിയത്.


