'പണത്തിനു പകരം സെക്സ് കൈക്കൂലിയായി വാങ്ങുന്ന ഉദ്യോഗസ്ഥർ, പൊലീസിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് വിജിലൻസ് ആണ്'; രൂക്ഷ വിമർശനവുമായി ഉമേഷ് വള്ളിക്കുന്ന്
text_fieldsകോഴിക്കോട്: പൊലീസുകാർ തമ്മിൽ പറയുന്ന ട്രോളുകൾ പോലും ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് ചെയ്യുന്നവരാണ് സ്പെഷ്യൽ ബ്രാഞ്ച്. എന്നിട്ടും കോഴിക്കോട് പൊലീസുകാർ നടത്തുന്ന പെൺവാണിഭ കേന്ദ്രം അറിയാതിരിക്കണമെങ്കിൽ അത്രയും സംരക്ഷിക്കപ്പെടേണ്ടവർ വാണിഭക്കാരിലോ ഇടപാടുകാരിലോ ഉണ്ടായിരിക്കുമെന്ന് സസ്പെഷനിൽ കഴിയുന്ന സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്ന്.
എല്ലാ ഡിപ്പാർട്ട്മെന്റ്കളിലെയും കൈക്കൂലി, അഴിമതി, അനധികൃത സ്വത്ത് സമ്പാദനം എന്നിവ കൃത്യമായി നിരീക്ഷിച്ച് നടപടിയെടുക്കേണ്ടവരാണ് വിജിലൻസുകാർ. എന്നിട്ടും തങ്ങളുടെ കൂടെ ജോലി ചെയ്യുന്ന പൊലീസുകാരൻ പെൺവാണിഭ കേന്ദ്രം നടത്തി സ്വത്ത് സമ്പാദിക്കുന്നത് എന്തുകൊണ്ട് അറിഞ്ഞില്ല എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് പല ദുഷിച്ച പ്രവണതകൾ പുറത്തുവരുന്നതെന്ന് ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഈ പെൺ വാണിഭ കേന്ദ്രത്തിൽ പൊലീസുകാർക്ക് സൗജന്യമായി സേവനം നൽകിയിരുന്നു എന്നാണ് കേൾക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്തേണ്ട ഉദ്യോഗസ്ഥരെ തന്നെ കസ്റ്റമേഴ്സ് ആക്കി പഴുതുകൾ അടയ്ക്കുകയാണ് ആദ്യം ചെയ്തത്!. സൗജന്യമായി പെൺവാണിഭ കേന്ദ്രത്തിൽ പോയി എന്നത് സദാചാരപരമായ പ്രശ്നമായല്ല, മറിച്ച് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ഗുരുതരമായ കൃത്യ വിലോപവും പണത്തിനു പകരം സെക്സ് കൈക്കൂലിയായി വാങ്ങുന്ന ഗുരുതരമായ കുറ്റകൃത്യവും ആണ്. കൈക്കൂലിക്കാരെ പിടികൂടേണ്ട ചുമതലയുള്ളവർ തന്നെ പണത്തിനു പകരം ലൈംഗികചൂഷണം നടത്തി അനധികൃത സ്വത്ത് സമ്പാദനത്തിന് കൂട്ടുനിൽക്കുകയാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം തുറന്നടിച്ചു.
വിജിലൻസ് വിഭാഗത്തിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്നത് മെറിറ്റോ അഭിരുചിയോ പരിശോധിച്ചിട്ടല്ല. ക്രൈംബ്രാഞ്ച് വിഭാഗത്തിലേക്ക് കൃത്യമായി അഭിരുചി പരീക്ഷ നടത്തി പൊലീസുകാരെ തിരഞ്ഞെടുക്കുമ്പോൾ വിജിലൻസിലേക്ക് മിക്കപ്പോഴും രാഷ്ട്രീയ സ്വാധീനം മാത്രമാണ് ഘടകമാകുന്നത്. ഇത്തരത്തിലുള്ള സ്വാധീനം ഉപയോഗിച്ച് വിജിലൻസിൽ ട്രാൻസ്ഫർ വാങ്ങിയെത്തിയവരാണ് ഈ കേസിലെ പ്രതികളും അവരുടെ ചില കസ്റ്റമേഴ്സുമെന്നും ഉമേഷ് വള്ളിക്കുന്ന് പറയുന്നു.
"ഈ സംഭവത്തിന് കുറച്ചു ദിവസം മുമ്പാണ് ഒരു പൊലീസുകാരൻ "പൊലീസിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് വിജിലൻസ് ആണ്" എന്ന് എന്നോട്. പറഞ്ഞത്. 10 മണി മുതൽ അഞ്ചു മണി വരെ മാത്രമാണ് സാധാരണഗതിയിൽ ഡ്യൂട്ടി. യൂനിഫോം വേണ്ട, L&O ഡ്യൂട്ടി ചെയ്യേണ്ട, വെയിലോ മഴയോ ബാധകമാവില്ല, കലണ്ടറിലെ ചുവന്ന ദിവസങ്ങളിൽ ഓഫീസിൽ പോകണ്ട എന്നിങ്ങനെ ഒരുപാടു സുഖങ്ങൾ വിജിലൻസിൽ ജോലി ചെയ്യുന്ന പോലീസുകാർക്ക് ഉണ്ട്. ഇത് കൂടാതെയാണ് തന്റെ പെൺവാണിഭ കേന്ദ്രത്തിൽ കസ്റ്റമേഴ്സിനെ സ്വീകരിക്കാനും അവർക്ക് ഇരകളായ സ്ത്രീകളെ കാണിച്ചു കൊടുക്കാനും ഡ്യൂട്ടി സമയത്ത് തന്നെ പോകാൻ പൊലീസ് ഡ്രൈവർക്ക് സാധിക്കുന്നത്.! പൊലീസ് ബന്ധങ്ങൾ ഉപയോഗിച്ച് സുരക്ഷ ഒരുക്കാനും വ്യാപാരം വിപുലമാക്കാനും അയാൾക്ക് സാധിക്കുന്നത്!" -ഉമേഷ് കുറിപ്പിൽ പറയുന്നു.
മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്‍റ് കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നുവെന്ന രഹസ‍്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടക്കാവ് പൊലീസ് പരിശോധന നടത്തിയത്. വയനാട് സ്വദേശിനി ബിന്ദു (47), ഇടുക്കി സ്വദേശിനി അഭിരാമി (35), ഫറോക്ക് സ്വദേശി ഉപേഷ് (48) എന്നിവർ നടത്തിപ്പുകാരായുള്ള സംഘത്തിൽ ആറു സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉൾപ്പെടെ ഒമ്പത് പേരാണ് പിടിയിലായത്. മലാപ്പറമ്പ് പെൺവാണിഭവുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെതുടർന്ന് രണ്ട് പൊലീസുകാരെയും പ്രതി ചേർത്തിരുന്നു. വിജിലൻസ് വിഭാഗം ഡ്രൈവർ കെ. ഷൈജിത്ത്, കൺട്രോൾ റൂം ഡ്രൈവർ കെ. സനിത്ത് എന്നിവരെയും കെട്ടിടം വാടകക്കെടുത്ത എം.കെ. അനിമീഷിനെയും പ്രതിചേർത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. അതിനിടെ പൊലീസുകാർക്ക് പെൺവാണിഭ കേന്ദ്രവുമായി ബന്ധമുള്ളതിന്റെ തെളിവുകളടക്കമുള്ള അന്വേഷണ റിപ്പോർട്ട് നടക്കാവ് ഇൻസ്പെക്ടർ പ്രജീഷ് നന്താനം സിറ്റി പൊലീസ് കമീഷണർക്ക് നൽകിയതിന് പിന്നാലെ ഇരുവരെയും സസ്പെൻഡ് ചെയ്തു.
ഉമേഷ് വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്
"പല പോലീസ് ഉദ്യോഗസ്ഥർക്കും ഗുണ്ടകളും ക്രിമിനലുകളുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തതിന്റെ പേരിൽ സസ്പെൻഷനായി ഒരു വർഷം തികഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ് നടക്കുന്നതും പോലീസ് ഉദ്യോഗസ്ഥർ അതിന്റെ മുഖ്യ നടത്തിപ്പുകാരാണെന്ന വാർത്ത പുറത്തുവരുന്നതും. കോഴിക്കോട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ ജോലി ചെയ്തുവരുന്ന പോലീസ് ഡ്രൈവറാണത്രേ മുതലാളിമാരിൽ ഒരാൾ!
എല്ലാ ഡിപ്പാർട്ട്മെന്റ്കളിലെയും കൈക്കൂലി, അഴിമതി, അനധികൃത സ്വത്ത് സമ്പാദനം എന്നിവ കൃത്യമായി നിരീക്ഷിച്ച് നടപടിയെടുക്കേണ്ടവരാണ് വിജിലൻസുകാർ. എന്നിട്ടും തങ്ങളുടെ കൂടെ ജോലി ചെയ്യുന്ന പോലീസുകാരൻ പെൺവാണിഭ കേന്ദ്രം നടത്തി സ്വത്ത് സമ്പാദിക്കുന്നത് എന്തുകൊണ്ട് വിജിലൻസ് അറിഞ്ഞില്ല എന്ന ചോദ്യം സ്വാഭാവികമാണ്. ആ ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് വിജിലൻസിനുള്ളിലെ ദുഷിച്ച പ്രവണതകൾ പുറത്തുവരുന്നത്. ഈ പെൺ വാണിഭ കേന്ദ്രത്തിൽ പോലീസുകാർക്ക് സൗജന്യമായി സേവനം നൽകിയിരുന്നു എന്ന് കേൾക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്തേണ്ട ഉദ്യോഗസ്ഥരെ തന്നെ കസ്റ്റമേഴ്സ് ആക്കി പഴുതുകൾ അടയ്ക്കുകയാണ് ആദ്യം ചെയ്തത്! സൗജന്യമായി പെൺവാണിഭ കേന്ദ്രത്തിൽ പോയി എന്നത് സദാചാരപരമായ പ്രശ്നമായല്ല, മറിച്ച് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ഗുരുതരമായ കൃത്യ വിലോപവും പണത്തിനു പകരം സെക്സ് കൈക്കൂലിയായി വാങ്ങുന്ന ഗുരുതരമായ കുറ്റകൃത്യവും ആണ്.
കൈക്കൂലിക്കാരെ പിടികൂടേണ്ട ചുമതലയുള്ളവർ തന്നെ പണത്തിനു പകരം ലൈംഗികചൂഷണം നടത്തി അനധികൃത സ്വത്ത് സമ്പാദനത്തിന് കൂട്ടുനിൽക്കുകയാണ് ചെയ്തിട്ടുള്ളത്.
വിജിലൻസ് വിഭാഗത്തിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്നത് മെറിറ്റോ അഭിരുചിയോ പരിശോധിച്ചിട്ടല്ല. ക്രൈംബ്രാഞ്ച് വിഭാഗത്തിലേക്ക് കൃത്യമായി അഭിരുചി പരീക്ഷ നടത്തി പോലീസുകാരെ തിരഞ്ഞെടുക്കുമ്പോൾ വിജിലൻസിലേക്ക് മിക്കപ്പോഴും രാഷ്ട്രീയ സ്വാധീനം മാത്രമാണ് ഘടകമാകുന്നത്. ഇത്തരത്തിലുള്ള സ്വാധീനം ഉപയോഗിച്ച് വിജിലൻസിൽ ട്രാൻസ്ഫർ വാങ്ങിയെത്തിയവരാണ് ഈ കേസിലെ പ്രതികളും അവരുടെ ചില കസ്റ്റമേഴ്സും. അഞ്ച് വർഷം കഴിഞ്ഞിട്ടും വിജിലൻസിൽ തന്നെ അയാളെ നിർത്തണമെങ്കിൽ വെറും സ്വാധീനമൊന്നും പോരാ!
ഈ സംഭവത്തിന് കുറച്ചു ദിവസം മുമ്പാണ് ഒരു പോലീസുകാരൻ "പോലീസിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് വിജിലൻസ് ആണ്" എന്ന് എന്നോട്. പറഞ്ഞത്. 10 മണി മുതൽ 5 മണി വരെ മാത്രമാണ് സാധാരണഗതിയിൽ ഡ്യൂട്ടി. യൂണിഫോം വേണ്ട, L&O ഡ്യൂട്ടി ചെയ്യേണ്ട, വെയിലോ മഴയോ ബാധകമാവില്ല, കലണ്ടറിലെ ചുവന്ന ദിവസങ്ങളിൽ ഓഫീസിൽ പോകണ്ട എന്നിങ്ങനെ ഒരുപാടു സുഖങ്ങൾ വിജിലൻസിൽ ജോലി ചെയ്യുന്ന പോലീസുകാർക്ക് ഉണ്ട്. ഇത് കൂടാതെയാണ് തന്റെ പെൺവാണിഭ കേന്ദ്രത്തിൽ കസ്റ്റമേഴ്സിനെ സ്വീകരിക്കാനും അവർക്ക് ഇരകളായ സ്ത്രീകളെ കാണിച്ചു കൊടുക്കാനും ഡ്യൂട്ടി സമയത്ത് തന്നെ പോകാൻ പോലീസ് ഡ്രൈവർക്ക് സാധിക്കുന്നത്.! പോലീസ് ബന്ധങ്ങൾ ഉപയോഗിച്ച് സുരക്ഷ ഒരുക്കാനും വ്യാപാരം വിപുലമാക്കാനും അയാൾക്ക് സാധിക്കുന്നത്!
കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ ഒരു അസിസ്റ്റന്റ് കമ്മീഷണറുടെ ചുമതലയിൽ ഒരു സ്പെഷ്യൽ ബ്രാഞ്ച് വിഭാഗം പ്രവർത്തിക്കുന്നുണ്ട്. ആ സ്പെഷ്യൽ ബ്രാഞ്ച്, ഇങ്ങനെയൊരു സ്ഥാപനം രണ്ടു വർഷമായി പോലീസുകാർ നടത്തുന്നതും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പെൺകുട്ടികളെ കൊണ്ടുവന്ന് കച്ചവടം നടത്തുന്നതും അതിൽ വമ്പൻ സാമ്പത്തിക ഇടപാടുകൾ നടക്കുന്നതും അറിയാതിരിക്കണമെങ്കിൽ, അറിഞ്ഞില്ല എന്ന് നടിക്കണമെങ്കിൽ അത്രയും സംരക്ഷിക്കപ്പെടേണ്ടവർ വാണിഭക്കാരിലോ ഇടപാടുകാരിലോ ഉണ്ടാവണം. പോലീസ് സേനക്കാകെ അപമാനമായ സംഭവത്തിൽ ഗുരുതരമായ വീഴ്ച്ച വരുത്തിയ സ്പെഷ്യൽ ബ്രാഞ്ചിന്റെ മേധാവിയെ സംരക്ഷിക്കുന്ന അതുക്കും മേലെയുള്ള മേധാവികളുടെ താല്പര്യം എന്താണ്? കൃത്യമായി പറഞ്ഞാൽ ജില്ലാ പോലീസ് മേധാവിയെ തന്നെ മാറ്റി നിർത്തി അന്വേഷണം നടത്തേണ്ടതുണ്ട്.
പ്രതിക്കെതിരെ മുൻപേയുണ്ടായ അച്ചടക്ക നടപടിയിൽ സംസ്ഥാനസർക്കാർ പോലും ശിക്ഷ പിൻവലിക്കാൻ തയ്യാറാവാതെ ഹർജി തള്ളിയ സാഹചര്യത്തിൽ ആര് മുഖ്യമന്ത്രിയുടെ ഓഫീസിനു മുൻപിൽ അട്ടിപ്പേറ് കിടന്നിട്ടാണ് അയാളെ കുറ്റ വിമുക്തനാക്കിയത്? മെഡിക്കൽ ലീവെടുത്തതിന്റെ പേരിൽ അച്ചടക്ക നടപടി നേരിടുന്ന പോലീസുകാരെ സഹായിക്കുന്നതിൽ പോലും "പരിമിതിയുണ്ട്" എന്ന് പറഞ്ഞൊഴിയുന്നവർക്ക്, ഇയാൾക്ക് വേണ്ടി കാലുപിടിക്കുമ്പോൾ "പരിമിതികൾ" ബാധകമല്ലാത്തതെന്തുകൊണ്ട്?
ഇനി "പങ്കുപറ്റാത്തവരില്ല കുരുക്കളിൽ" എന്നാണോ?"