വയനാട്ടിലെ വിവിധ ട്രൈബൽ ഓഫിസുകളിൽ തിരിച്ചറിയാനാകാത്ത 10.25 ലക്ഷം രൂപ
text_fieldsകോഴിക്കോട്: വയനാട് ജില്ലയിലെ വിവിധ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളുടെ അക്കൗണ്ടുകളിലായി ആകെ 10,25,912 രൂപ തിരിച്ചറിയാനാകാത്ത തുക പരിശോധനയിൽ കണ്ടെത്തിയെന്ന് ധനകാര്യ റിപ്പോർട്ട്. ഏതെല്ലാം പദ്ധതിക്ക് അനുവദിച്ചതാണ് ഈ തുകയെന്ന് വ്യക്തമല്ല.
കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ട്രൈബൽ വിഭാഗത്തിൽപ്പെടുന്ന അഞ്ച് പേരടങ്ങുന്ന സംഘങ്ങൾക്ക് പണിയായുധങ്ങൾ വാങ്ങുന്നതിനായി ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് ഗോത്ര ജീവിക പദ്ധതി. നൂൽപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ മൂന്ന് അക്കൗണ്ടുകളും ചിങ്ങേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ രണ്ട് അക്കൗണ്ടുകളും പിണങ്ങോട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ ഒരു അക്കൗണ്ടുമാണ് നിലവിലുള്ളത്.
സംഘങ്ങൾ രൂപീകരിച്ച് ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ചതല്ലാതെ തുടർ പ്രവർത്തനങ്ങൾ ഒന്നും നടന്നിട്ടില്ല. നിലവിൽ ഈ സംഘങ്ങൾ പ്രവർത്തനരഹിതവുമാണ്. ഈ പദ്ധതിയുടെ പേരിൽ വയനാട്ടിൽ 23,10,172 രൂപ നിഷ്ക്രിയമായിട്ടിരിക്കുകയാണെന്ന് പരിശോധനയിൽ കണ്ടെത്തി. നൂൽപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, ചീങ്ങേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, പിണങ്ങോട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിൽ ഗോത്ര ജീവിക പദ്ധതിയുടെ ഫണ്ട് കണ്ടെത്തിയത്.
വയനാട് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട പത്ത് ഗ്രാമപഞ്ചായത്തുകളിലെ പട്ടിക വർഗ മേഖലകളിൽ ശുദ്ധജല ലഭ്യമാക്കുന്നതിന് 2002-2003 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച കേന്ദ്ര സംസ്ഥാന പദ്ധതിയാണ് ഗിരിധാര പദ്ധതി. 2002 മുതൽ 2006 വരെയാണ് പദ്ധതി നടപ്പിലാക്കിയത്.
10,000 ലിറ്റര്‍ ശേഷിയുള്ള മഴവെള്ള സംഭരണിയാണ് ജില്ലയിലെ ആദിവാസി കുടുംബങ്ങള്‍ക്കും സ്‌കൂള്‍ അങ്കണവാടികള്‍ക്കും തദ്ദേശ വകുപ്പിലായി അന്ന് നിര്‍മിച്ചു നല്‍കിയത്. ഗോത്ര വിഭാഗത്തിന് മഴവെള്ള സംഭരണി നിര്‍മിക്കാനായി 12,000 രൂപ സൗജന്യമായാണ് നല്‍കിയത്. വീടിന്റെ മേല്‍ക്കൂരിയില്‍ വീഴുന്ന ജലം പൈപ്പിലൂടെ ജലസംഭരണിയിലെത്തിച്ച് ഉപയോഗിക്കുന്ന പദ്ധതിയായിരുന്നു ഗിരിധാര. എന്നാല്‍ വീടുകളില്‍ സ്ഥാപിച്ച സംഭരണി നിലവിലുണ്ടെങ്കിലും ജലസംഭരണികൾ ഉപയോഗശ്യൂന്യമാണ്.
ഗുണഭോക്തൃ വിഹിതം ഉൾപ്പെടെ 16.63 കോടി രൂപയാണ് അടങ്കൽ തുക. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് വ്യാപക പരാതികൾ ഉയർന്നതിനെ തുടർന്ന് പദ്ധതി പൂർത്തീകരിച്ചിട്ടില്ല. പദ്ധതിക്കായി 9,36,82,300 രൂപ ചെലവഴിച്ചിരുന്നു. ബാലൻസ് തുകയായ 2,63,44,680 രൂപ സംയോജിത പട്ടികവർഗ വികസന പ്രോജക്ട് ഡയറക്ടറുടെ പേരിൽ കനറാ ബാങ്ക് കൽപ്പറ്റ ബ്രാഞ്ചിലെ അക്കൗണ്ടിൽ നീക്കിയിരിപ്പുള്ളതായി കണ്ടെത്തി. ഈ അക്കൗണ്ടിലെ ട്രാൻസാക്ഷനുകൾ നിലവിൽ മരവിപ്പിച്ചിട്ടുണ്ട്.
വയനാട് ജില്ലയിൽ വിവിധ ടൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലെ ബാങ്ക് അക്കൗണ്ടുകളിലെ തുകകളിൽ പലിശയിനത്തിൽ 1,31,927രൂപ ആർജിച്ചിട്ടുള്ളതായി കണ്ടെത്തി. പുൽപ്പള്ളി ടി.ഇ.ഒയിൽ ഇ.എം.എസ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ട് അക്കൗണ്ടുകളിലായി 4,10,508 രൂപ അവശേഷിക്കുന്നതായി കണ്ടെത്തി. ഈ തുക സർക്കാരിലേക്ക് തിരിച്ചടക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.