വെള്ളാപ്പള്ളി മുസ്‍ലിം ലീഗിനെതിരെയല്ല, മറിച്ച് മുസ്‍ലിം വിരുദ്ധതയാണ് പറഞ്ഞത്; പ്രതിരോധിക്കുന്നതിൽ വീഴ്ച പറ്റിയെന്നും എ.എം. ആരിഫ്
text_fieldsആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ പാർട്ടിക്കുള്ളിലെ നിലപാടുകളെയും സംഘടനാ ശൈലിയെയും സംബന്ധിച്ച പുനർചിന്തനങ്ങളുമായി മുൻ എം.പി എ.എം. ആരിഫ്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിരന്തരം ഉയർത്തിയ മുസ്‍ലിം വിരുദ്ധ പരാമർശങ്ങളെ പ്രതിരോധിക്കുന്നതിൽ രാഷ്ട്രീയമായ പോരായ്മയുണ്ടായെന്ന് അദ്ദേഹം നിരീക്ഷിച്ചു. വെള്ളാപ്പള്ളി നടേശൻ മുസ്‍ലിം ലീഗിനെതിരെയല്ല, മറിച്ച് മുസ്‍ലിം വിരുദ്ധതയാണ് പറഞ്ഞുകൊണ്ടിരുന്നതെന്നും ആ സമയത്ത് അദ്ദേഹത്തെ തിരുത്തുന്നതിന് പകരം ചേർത്തുനിർത്തുന്ന സമീപനമാണ് ഉണ്ടായതെന്നും ആരിഫ് പറഞ്ഞു. വെള്ളാപ്പള്ളിയെ ശക്തമായി എതിർക്കേണ്ടതായിരുന്നു എന്ന അഭിപ്രായം പൊതുവിൽ നിലനിൽക്കുന്നുണ്ടായിരുന്നുവെന്നും അത് വേണ്ടവിധം നടപ്പിലാക്കുന്നതിൽ വീഴ്ച പറ്റിയെന്നും അദ്ദേഹം മാധ‍്യമങ്ങലോട് വ്യക്തമാക്കി.
തുടർഭരണം ലഭിച്ചതോടെ കടന്നാക്രമണങ്ങളുടെ കുന്തമുന മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് നീണ്ടെങ്കിലും അത്തരം രാഷ്ട്രീയ നീക്കങ്ങളെ പ്രതിരോധിക്കുന്നതിൽ പ്രത്യാക്രമണ ശൈലി പിന്നിലായിപ്പോയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ പരാജയപ്പെടുമ്പോഴും എൽ.ഡി.എഫിന്റെ അടിത്തറയിൽ വലിയ വിള്ളലുകൾ വീഴാറില്ലായിരുന്നുവെന്നും എന്നാൽ 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതൽ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ വരെ നീളുന്ന തിരിച്ചടികൾ അടിത്തറയിൽ മാറ്റങ്ങൾ വരുത്തിയതായും അദ്ദേഹം ഓർമ്മിപ്പിച്ചു. പാർട്ടിയുടെ നിലവിലെ സംഘടനാ സംവിധാനം അടിച്ചുടച്ച് വാർക്കണമെന്നും എതിരാളികളുടെ ശക്തി കൃത്യമായി മനസ്സിലാക്കി തിരിച്ചുവരവിനായി പ്രവർത്തിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശങ്ങളെ തിരുത്താതിരുന്നതും അയ്യപ്പ സംഗമത്തിൽ മുഖ്യമന്ത്രിയുടെ വാഹനത്തിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയതും ന്യൂനപക്ഷങ്ങൾക്കിടയിൽ സർക്കാർ വിരുദ്ധ വികാരം പടരാൻ കാരണമായെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്.


