വരാനിരിക്കുന്നത് കനത്ത പ്രത്യാഘാതം
text_fieldsതിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച രണ്ട് കപ്പലപകടങ്ങളും തീരമേഖലയിലടക്കം സൃഷ്ടിക്കാനിടയുള്ളത് ഗുരുതര പ്രത്യാഘാതങ്ങൾ. മുങ്ങിത്താഴ്ന്ന കപ്പലിലെ അവിശിഷ്ടങ്ങളും കടലിൽ പതിച്ച കണ്ടെയ്നറുകളും തീരമേഖലയിൽ മത്സ്യബന്ധനത്തെയടക്കം ബാധിക്കുന്ന സാഹചര്യമുണ്ട്. ട്രോളിങ് നിരോധം നിലവിൽ വന്നതിന് പിന്നാലെ, പ്രതീക്ഷയോടെ കടലിലേക്ക് പുറപ്പെട്ട പരമ്പരാഗത മത്സ്യത്തൊഴിലാളികൾ നിലവിൽ ഇതിന്റെ കെടുതികൾ അനുഭവിക്കുന്നു.
കണ്ടെയ്നർ ഭാഗങ്ങളും മറ്റ് വസ്തുക്കളും കടലിൽ ഒഴുകി നടക്കുന്നതുമൂലം വലകൾ കേടാവുന്ന സംഭവങ്ങൾ പലയിടത്തുമുണ്ടായി. കടലിൽ പലയിടത്തും വീപ്പകളും മറ്റ് വസ്തുക്കളുമൊക്കെ കാണുന്നത് മത്സ്യബന്ധനത്തിന് ഭീഷണിയാകുന്നുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇതിന് പിന്നാലെയാണ് കപ്പൽ കത്തിയമർന്ന സംഭവം തീരമേഖലയിൽ അശാന്തിയുടെ അന്തരീക്ഷം സൃഷ്ടിച്ചത്.
എം.എസ്.സി എൽസ കപ്പലിൽനിന്ന് പ്ലാസ്റ്റിക് അസംസ്കൃത വസ്തുക്കളാണ് വലിയതോതിൽ തെക്കൻ ജില്ലകളിലെ തീരമേഖലയിലേക്ക് ഒഴുകിയെത്തിയതെങ്കിൽ തീപിടിച്ച സിംഗപ്പൂർ കപ്പൽ മത്സ്യമേഖലയിലടക്കം ഉയർത്തുന്നത് അതിനെക്കാൾ ഗുരുതര ഭീഷണിയാണ്. കീടനാശിനികളും വിവിധ രാസവസ്തുക്കളും കത്തിയമർന്ന് വെള്ളത്തിൽ ലയിക്കുന്നത് കടലിലുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ ഇപ്പോൾ വിലയിരുത്താൻ കഴിയാത്തതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വലിയൊരു മേഖലയിലെ കടലിന്റെ ആവാസവ്യവസ്ഥയിൽ വിവിധ ഓയിലുകളും ഇന്ധനവുമുൾപ്പെടെ വിവിധ വസ്തുക്കൾ ഒഴുകിനിറയുമ്പോഴുണ്ടാകാവുന്ന മാറ്റം പ്രവചനാതീതമാണ്. സി.എം.എഫ്.ആർ.ഐ പോലുള്ള ഏജൻസികൾ ഇക്കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെങ്കിലും പഠനപ്രവർത്തനങ്ങൾക്ക് പരിമിതികളുണ്ട്. കേരളത്തിന്റെ സമുദ്രാതിർത്തിക്കപ്പുറം നടന്ന സംഭവത്തിൽ വിവരശേഖരണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമൊക്കെ കേന്ദ്രഏജൻസികളുടെ സഹായ സഹകരണം ആവശ്യമാണ്.
കൊച്ചി പുറംകടലിൽ ചരക്കുകപ്പൽ മുങ്ങിത്താണതിന് പിന്നാലെ, കടലിലെയും തീരത്തേയും ജൈവസമ്പത്തിനെ ഇത് എത്രമാത്രം ബാധിക്കുമെന്ന് പ്രാഥമിക വിലയിരുത്തൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് നടത്തിയിരുന്നു. ജൈവ വൈവിധ്യ ആഘാത വിവരശേഖരണത്തിൽ തീരദേശത്തെ കടലറിവുകളും സമാഹരിക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി തീരദേശ പഞ്ചായത്തുകളിലെ ജൈവ വൈവിധ്യ മാനേജ്മെന്റ് കമ്മിറ്റി (ബി.എം.സി)കളുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടൽ നടത്താനും തീരുമാനിച്ചിരുന്നു. ഇതിനുള്ള മുന്നൊരുക്കങ്ങൾ നടത്തവെയാണ് രണ്ടാമത്തെ കപ്പലപകടം സംഭവിച്ചത്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷൻ ടെക്നോളജി (എൻ.ഐ.ഒ.ടി) പോലുള്ള ദേശീയ ഏജൻസികളുടെ പഠനം അടിയന്തരമായി നടത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്.
സുരക്ഷ: കേന്ദ്ര സർക്കാർ ഇടപെടും- സുരേഷ് ഗോപി
കൊച്ചി: ദിവസങ്ങൾക്കുള്ളിൽ കേരള തീരത്ത് രണ്ടാമത്തെ കപ്പൽ അപകടം സംഭവിച്ചത് ആശങ്കക്കിടയാക്കുന്നുണ്ടെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കേന്ദ്ര സർക്കാറിന്റെ തുടർച്ചയായ ഭരണത്തിന്റെ പതിനൊന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്രത്തിന്റെ ഇടപെടൽ ഉണ്ടാകും. ബാക്കി കാര്യങ്ങളിൽ കേന്ദ്രത്തോട് ആലോചിച്ച് സംസ്ഥാനം നടപടിയെടുക്കണം. എന്നാൽ, കമ്പനിക്കെതിരെ കേസെടുക്കേണ്ടെന്നും നഷ്ടപരിഹാരം മാത്രം മതിയെന്നും സംസ്ഥാന സർക്കാർ നിലപാട് കേന്ദ്രത്തോട് ആലോചിച്ചിട്ടല്ലെന്നും മന്ത്രി പറഞ്ഞു.