ആറ് കോടിയുടെ സഹായവിതരണം മുടങ്ങി; വഖഫ് ബോർഡിന്റെ സാമൂഹികക്ഷേമ പദ്ധതിയെ സർക്കാർ ഞെക്കിക്കൊല്ലുന്നു
text_fieldsമലപ്പുറം: ബജറ്റ് വിഹിതം നൽകാതെ, വഖഫ് ബോർഡിന്റെ സോഷ്യൽ വെൽഫെയർ സ്കീമിനെ സംസ്ഥാന സർക്കാർ ഞെക്കിക്കൊല്ലുന്നു. ഫണ്ടില്ലാത്തതിനാൽ ചികിത്സ സഹായത്തിനുൾപ്പെടെ 6000ത്തോളം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. സ്കീമിനായി 2024-25ലെ ബജറ്റിൽ അനുവദിച്ച 59.40 ലക്ഷം രൂപയും 2025-26ൽ അനുവദിച്ച 1.32 കോടി രൂപയും നൽകിയിട്ടില്ല. നാല് വർഷത്തിനിടെ വഖഫ് ബോർഡ് പാസാക്കിയ ആറു കോടി രൂപയുടെ സഹായം ഫണ്ടിന്റെ കുറവിനാൽ വിതരണം ചെയ്യാനായിട്ടില്ല.
1980കളിൽ ഉമ്മർ ബാഫഖി തങ്ങൾ വഖഫ് ബോർഡ് അധ്യക്ഷനായിരിക്കെ, ബോർഡ് ശിപാർശപ്രകാരം സർക്കാർ രൂപംനൽകിയ പദ്ധതിയാണിത്. വഖഫ് സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ഖത്തീബുമാർ, മുക്രി, സദർ മുഅല്ലിം, പള്ളികളിലെ മറ്റ് സേവകർ എന്നിവർക്ക് മാസാന്ത പെൻഷൻ, വഖഫ് സ്ഥാപനങ്ങൾ ശിപാർശ ചെയ്യുന്നവർക്കുള്ള വിവാഹസഹായം, ചികിത്സ സഹായം തുടങ്ങിയവയാണ് സ്കീമിൽ ഉൾപ്പെടുന്നത്. വഖഫ് മന്ത്രി അധ്യക്ഷനും ബോർഡ് ചെയർമാൻ ഉപാധ്യക്ഷനുമായ സമിതിയാണ് അപേക്ഷ പരിശോധിച്ച് സഹായത്തിന് ശിപാർശ ചെയ്യേണ്ടത്. നിയമപ്രകാരം സ്കീമിന് ആവശ്യമായ പണം ബജറ്റിൽ വകയിരുത്തേണ്ടത് സംസ്ഥാന സർക്കാറാണ്.
525 പേരുടെ പെൻഷൻ (1000 രൂപവീതം), 1457 പേർക്കുള്ള ചികിത്സസഹായം (15,000 രൂപ വീതം), 3196 പേരുടെ വിവാഹസഹായം (10,000 രൂപ വീതം) എന്നിവയാണ് വർഷങ്ങളായി കുടിശ്ശികയുള്ളത്. അർബുദം, ഹൃദയാഘാതം, ട്യൂമർ, പക്ഷാഘാതം തുടങ്ങിയ ഗുരുതരരോഗം ബാധിച്ചവരാണ് സഹായം കിട്ടാതെ ബുദ്ധിമുട്ടുന്നത്. സ്കീമിന്റെ വിദ്യാഭ്യാസ സ്കോളർഷിപ് വിതരണവും മുടങ്ങി. വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന് പഠിക്കുന്ന കുട്ടികൾക്കുള്ള സ്കോളർഷിപ്പും പ്രഫഷനൽ കോഴ്സിന് പഠിക്കുന്ന അനാഥശാല വിദ്യാർഥികൾക്കുള്ള സഹായവുമാണ് നിലച്ചത്.
കാലിക്കറ്റ് സർവകലാശാലയിൽ ഇസ്ലാമിക് ചെയർ സ്ഥാപിക്കപ്പെട്ടത് വഖഫ് ബോർഡിന്റെ കൂടി സാമ്പത്തിക പിന്തുണയിലാണ്. ഇതുപ്രകാരം പ്രതിവർഷം ബോർഡ് ഇസ്ലാമിക് ചെയറിന് മൂന്ന് ലക്ഷം രൂപ ഗ്രാൻഡ് നൽകണം. സോഷ്യൽ വെൽഫെയർ സ്കീമിൽ ഉൾപ്പെടുത്തിയാണ് മുൻ വർഷങ്ങളിൽ ഗ്രാൻഡ് നൽകിയത്. എന്നാൽ, കഴിഞ്ഞ വർഷവും ഈ വർഷവും ഗ്രാൻഡ് നൽകാൻ സാധിച്ചിട്ടില്ല. സ്കീമിനുള്ള സാമ്പത്തിക സഹായം വർധിപ്പിക്കണമെന്ന് വെൽഫെയർ സ്കീം കമ്മിറ്റി യോഗം ആവശ്യപ്പെട്ടിട്ടും സർക്കാർ ഗൗനിച്ചില്ല. സ്കീമിലേക്ക് ലഭിക്കുന്ന അപേക്ഷക്ക് ആനുപാതികമായി സർക്കാർ, ബജറ്റ് വിഹിതം ഉയർത്താത്തതാണ് പദ്ധതി താളംതെറ്റാൻ കാരണം. അധികസഹായമായി മൂന്നര കോടി രൂപ അടിയന്തരമായി നൽകിയാൽ മാത്രമേ കുടിശ്ശിക തീർക്കാനാകൂ.
15 മാസത്തിനുശേഷം യോഗം; മന്ത്രി എത്തിയില്ല
മലപ്പുറം: മൂന്നുമാസത്തിലൊരിക്കൽ ചേരേണ്ട വഖഫ് ബോർഡ് സോഷ്യൽ വെൽഫെയർ സ്കീം കമ്മിറ്റി യോഗം 15 മാസത്തിനുശേഷം കഴിഞ്ഞ ദിവസം വിളിച്ചുചേർത്തെങ്കിലും മന്ത്രി വി. അബ്ദുറഹിമാൻ പങ്കെടുത്തില്ല. മന്ത്രിയുടെ സൗകര്യംകൂടി നോക്കിയാണ് തീയതിയും സ്ഥലവും തീരുമാനിച്ചതെന്ന് പറയുന്നു. കായിക വകുപ്പിന്റെ ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി കോഴിക്കോട് നഗരത്തിലുണ്ടായിരുന്നിട്ടും സമിതി യോഗത്തിന് എത്തിയില്ല. ഫണ്ട് അനുവദിക്കാത്ത കാര്യം മെംബർമാർ ചോദ്യം ചെയ്യുമെന്ന് മനസ്സിലാക്കി മന്ത്രി വിട്ടുനിന്നതാണെന്നാണ് സൂചന. സാമൂഹിക ക്ഷേമ പദ്ധതിക്ക് ആവശ്യമായ അധിക ഫണ്ട് അനുവദിക്കാൻ സർക്കാറും മന്ത്രിയും നടപടി സ്വീകരിക്കണമെന്ന് വഖഫ് ബോർഡ് മെംബർമാരായ പി. ഉബൈദുല്ല എം.എൽ.എയും അഡ്വ. പി.വി. സൈനുദ്ദീനും ആവശ്യപ്പെട്ടു.