ഡാമുകളിൽ നീരൊഴുക്ക് കൂടി; വൈദ്യുതോൽപാദനം ഉയർത്തി
text_fieldsതിരുവനന്തപുരം: ഡാമുകളിലേക്കുള്ള നീരൊഴുക്ക് കൂടിയതോടെ അഭ്യന്തര വൈദ്യതോൽപാദനം വർധിപ്പിച്ച് കെ.എസ്.ഇ.ബി. ശനിയാഴ്ച 31.5205 ദശലക്ഷം യൂനിറ്റായിരുന്നു ആഭ്യന്തര ഉൽപാദനം. ഇതേത്തുടർന്ന് ഇതര സംസ്ഥാനങ്ങളിൽനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവിലും കുറവുണ്ടായി. 41.4554 ദശലക്ഷം യൂനിറ്റാണ് പുറത്തുനിന്ന് വാങ്ങിയത്. കാലവർഷം ശക്തമായതിനെത്തുടർന്ന് ഡാമുകളുടെ ജലനിരപ്പ് സുരക്ഷിതമായി നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഉൽപാദനം വർധിപ്പിച്ചത്.
ഇടുക്കിയിൽ സംഭരണശേഷിയുടെ 41 ശതമാനം വെള്ളമാണുള്ളത്. മറ്റ് ഡാമുകളിലും സമാന നിലയിൽ ജലനിരപ്പ് വർധിച്ചിട്ടുണ്ട്. മേയ് പകുതി വരെ ശരാശരി 20 ദശലക്ഷത്തോളം യൂനിറ്റായിരുന്നു ജലവൈദ്യുതി പദ്ധതികളിൽ നിന്നുള്ള ഉൽപാദനം. മേയിൽ 101 ദശലക്ഷം യൂനിറ്റ് വരെ പ്രതിദിന ഉപയോഗം ഉയരുകയും 70 ദശലക്ഷം യൂനിറ്റുവരെ പുറത്തുനിന്ന് വാങ്ങുകയും ചെയ്തു. ഒരാഴ്ചക്കിടെ മഴ ശക്തമായത് സ്ഥിതിയിൽ മാറ്റമുണ്ടാക്കി.
വെള്ളിയാഴ്ച ആഭ്യന്തര ഉൽപാദനം 25.34 ദശലക്ഷം യൂനിറ്റായി ഉയർത്തിയതിനാൽ ഇറക്കുമതി വൈദ്യുതി 45 ദശലക്ഷം യൂനിറ്റായി കുറക്കാനായി. ശനിയാഴ്ചയും ഇത്തരത്തിൽ അഭ്യന്തര ഉൽപാദനം വർധിപ്പിക്കുകയായിരുന്നു. ഡാമുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഉൽപാദനം ഉയർത്തുന്നത് ഉപഭോക്താക്കൾക്ക് ഗുണകരമാണ്. വിവിധ കരാറുകൾ വഴി വിവിധ സംസ്ഥാനങ്ങളിലെ കമ്പനികളിൽനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവ് കുറയുന്നതിലൂടെയാണിത്.