പൊറുതിമുട്ടിയപ്പോൾ വേട്ട; അമരമ്പലത്ത് 25 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു
text_fieldsപൂക്കോട്ടുംപാടം: കാട്ടുപന്നികളെക്കൊണ്ട് പൊറുതിമുട്ടിയ അമരമ്പലത്ത് പന്നി വേട്ട നടത്തി അധികൃതർ. വെള്ളിയാഴ്ച രാത്രി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും 25 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. കാട്ടുപന്നികൾ വ്യാപകമായി കാർഷിക വിളകൾ നശിപ്പിക്കാൻ തുടങ്ങിയത് കർഷകരുടെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. രാപകൽ ഭേദമില്ലാതെ പന്നി ഇടിച്ച് വാഹനാപകടങ്ങളും പതിവായിരുന്നു. തുടർന്ന് ഗ്രാമ പഞ്ചായത്തിന്റെ ഇടപെടലിൽ വനം വകുപ്പ് അധികൃതരുടെ അനുമതിയോടെ കർഷകക്കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കാട്ടുപന്നിവേട്ട ശക്തമാക്കിയത്.
കൃഷി നശിപ്പിക്കുന്നതിനു പുറമെ ഒട്ടേറെ കർഷകർക്കും പന്നിയാക്രമണത്തിൽ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഡി.എഫ്.ഒയുടെ എം. പാനൽ ലിസ്റ്റിൽ ഉൾപ്പെട്ടവരും അംഗീകൃത തോക്ക് ലൈസൻസുള്ള പാലക്കാട് മലബാർ ആർമറി സ്ഥാപന ഉടമ പി.എസ്. ദിലീപ് മേനോൻ, എം.എം. സക്കീർ ഹുസൈൻ, അസീസ് മങ്കട, ഹാരിസ് കുന്നത്ത്, ഫൈസൽ കുന്നത്ത്, ജലീൽ കുന്നത്ത്, ശ്രീധരൻ, ശശി, പ്രമോദ്. അർഷാദ് ഖാൻ പുല്ലാനി തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.
അമരമ്പലത്ത് മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് കാട്ടുപന്നികൾ പെറ്റുപെരുകിയ അവസ്ഥയാണെന്ന് വേട്ടക്കാർ പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിലും തങ്ങളുടെ സേവനം ഉണ്ടാകുമെന്നും ഇവർ പറഞ്ഞു. കൊന്നൊടുക്കിയ പന്നികളെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ കെ.പി. അഭിലാഷിന്റെ കണക്കെടുപ്പിനും പരിശോധനക്കും ശേഷം അമരമ്പലം വനത്തിനകത്ത് സംസ്കരിച്ചു. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ, വാർഡ് അംഗം അബ്ദുൽ ഹമീദ് ലബ്ബ എന്നിവരും സ്ഥലത്തെത്തി.