ജി. സുധാകരൻ സ്വതന്ത്രനാകുമോ?
text_fieldsആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാൻ നീക്കവുമായി മുൻമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി. സുധാകരൻ. സ്വന്തം തട്ടകമായ ‘അമ്പലപ്പുഴ’യിൽ സ്വതന്ത്രനായി മത്സരിക്കാനാണ് സാധ്യത. അങ്ങനെവന്നാൽ സി.പി.എമ്മിന് വലിയ തിരിച്ചടിയാകും. ഇത് മുന്നിൽക്കണ്ട് കോൺഗ്രസും ചരടുവലി തുടങ്ങി. അമ്പലപ്പുഴ സീറ്റിലേക്ക് പരിഗണനയിലുള്ള കോൺഗ്രസ് നേതാക്കളായ എ.എ. ഷുക്കൂറിനോടും എം. ലിജുവിനോടും മണ്ഡലം മാറാൻ നിർദേശിച്ചതായാണ് വിവരം. ഇക്കാര്യത്തിൽ കെ.സി. വേണുഗോപാൽ എം.പി അടക്കമുള്ള മുതിർന്ന നേതാക്കൾ ഇടപെട്ടു. സുധാകരൻ കളത്തിലിറങ്ങിയാൽ യു.ഡി.എഫ് പിന്തുണയും അനുകൂലമാകും.
ഫേസ്ബുക് പോസ്റ്റ് വിവാദമായതോടെ സി.പി.എം സംസ്ഥാന നേതൃത്വം അനുനയനീക്കം തുടങ്ങി. പാർട്ടി വിടുമെന്ന പ്രചാരണത്തിനിടെ ജില്ല സെക്രട്ടറി ആർ. നാസർ ഫോണിൽ വിളിച്ചെങ്കിലും സുധാകരൻ വഴങ്ങിയില്ല. ഫേസ്ബുക്കിൽ കുറിച്ച നിലപാടിൽ ഉറച്ചുനിന്നു. യു.ഡി.എഫ് നേതാക്കൾ ബന്ധപ്പെട്ടെങ്കിലും ആരോടും മനസ്സ് തുറന്നിട്ടില്ല. വർഷങ്ങളായി പാർട്ടിയുടെ കരുത്തായിരുന്ന തനിക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നതാണ് സുധാകരന്റെ പ്രധാന പരാതി. ആലപ്പുഴയിൽ മന്ത്രി സജി ചെറിയാനും ജില്ല സെക്രട്ടറി ആർ. നാസറും ചേർന്ന് തന്നെ ബോധപൂർവം ഒതുക്കുകയാണെന്ന വികാരം സുധാകരൻ പലപ്പോഴും പ്രകടിപ്പിച്ചിരുന്നു. സൈബർ ആക്രമണങ്ങളിൽ നേതൃത്വം മൗനം പാലിച്ചതും അദ്ദേഹത്തെ വേദനിപ്പിച്ചു.


