15കാരനെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചു; സംഭവം ഭർത്താവിന്‍റെ അറിവോടെ, 30കാരി അറസ്റ്റിൽ
text_fieldsതിരൂർ: മയക്കുമരുന്ന് നൽകി വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ. തിരൂർ ബിപി അങ്ങാടി കായൽമഠത്തിൽ സാബിക്കിന്‍റെ ഭാര്യ പാലക്കാട് കല്ലടിക്കോട് വാക്കോട് കോളനിയിലെ സത്യഭാമയാണ് (30) അറസ്റ്റിലായത്. ഭർത്താവ് സാബിക്ക് ഒളിവിലാണ്. പോക്സോ കേസെടുത്ത് തിരൂർ പൊലീസാണ് ഇവരെ അറസ്റ്റുചെയ്‌തത്.
2021ൽ വിദ്യാർഥി പത്താംക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ക്രൂരത. വിദ്യാർഥിയെ മയക്കുമരുന്ന് നൽകി യുവതി പീഡിപ്പിക്കുകയും ഭർത്താവ് സാബിക്ക് ഇതിന് ഒത്താശ ചെയ്തെന്നുമാണ് പരാതി. വിദ്യാർഥിയെ മയക്കുമരുന്ന് വിൽപനക്ക് പ്രേരിപ്പിച്ചതായും പരാതിയുണ്ട്.
സാബിക്കും സത്യഭാമയും ലഹരിക്ക് അടിമകളാണെന്നും പതിനഞ്ചുകാരനും ലഹരി കൊടുക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു. മൊബൈൽ ഫോണിൽ വിദ്യാർഥിയുടെ അശ്ലീല ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി. ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നു. സ്ത്രീകളുടെ നഗ്‌ന വീഡിയോ എടുത്തു തരാൻ നിർബന്ധിച്ചതായും പരാതിയിലുണ്ട്.
കുട്ടിയുടെ സ്വഭാവത്തിലെ മാറ്റങ്ങൾ കണ്ട് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തായത്. തുടർന്ന് 15കാരന്‍റെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.
സാബികിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സത്യഭാമയെ തിരൂർ കോടതി റിമാൻഡ് ചെയ്തു.