സ്കൂട്ടർ യാത്രക്കാരിയെ കാട്ടാന ചവിട്ടിക്കൊന്നു; ആക്രമണം ഭർത്താവിനൊപ്പം പോകവേ
text_fieldsകൽപറ്റ: ആനക്കലിയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. മേപ്പാടി പുത്തുമല കാശ്മീർ സ്വദേശിനി ജെസ്സി (45) ആണ് കൊല്ലപ്പെട്ടത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകവെയാണ് ആക്രമണത്തിനിരയായത്. ഭർത്താവ് ഷാജിക്കും ആക്രമണത്തിൽലും പരിക്കേറ്റു.
മേപ്പാടി -ചൂരൽമല റൂട്ടിൽ കള്ളാടി ഭാഗത്താണ് സംഭവം. ഇന്ന് രാവിലെ ആറു മണിയോടെ ജെസ്സിയും ഷാജിയും സ്കൂട്ടറിൽ പോകവേ ആയിരുന്നു കാട്ടാന ആക്രമിച്ചത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന കാട്ടാനയുടെ മുന്നിൽ സ്കൂട്ടറിൽ എത്തിയ ദമ്പതികൾപെടുകയായിരുന്നു. പരിക്കുകളോടെ മേപ്പാടി ഡോ. മൂപ്പൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജെസ്സിയുടെ ജീവൻ രക്ഷിക്കാനായില്ല. ഷാജി മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരനാണ്.
കഴിഞ്ഞ ദിവസം കോതമംഗലത്ത് വനവിഭവങ്ങൾ ശേഖരിക്കാനായി കാട്ടിൽ പോയയാൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കോതമംഗലം പൊങ്ങൻചുവട് ഉന്നതിയിലെ പുഷ്പാകരൻ വെള്ളക്കയ്യൻ ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ പുഷ്പാകരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമാവുകയായിരുന്നുവെന്ന് പൊങ്ങൻചുവട് ഉന്നതിയിലെ മൂപ്പൻ ശേഖരൻ പറഞ്ഞു.


