ഷെയർ ട്രേഡിങ്ങിൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് 1.34 കോടി രൂപ തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ
text_fieldsഇരിങ്ങാലക്കുട: ഷെയർ ട്രേഡിങ്ങിൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് കിഴുത്താണി സ്വദേശിയിൽനിന്ന് 1,34,50,000 രൂപ തട്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മൂന്നുപീടിക സ്വദേശി കാക്കശ്ശേരി വീട്ടിൽ റനീസിനെയാണ് (26) ഇരിങ്ങാലക്കുട സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കണോമിക്സ് ടൈംസ് പത്രത്തിലെ ഷെയർ ട്രേഡിങ് പരസ്യം കണ്ട് ആകൃഷ്ടനായ പരാതിക്കാരനെ ഷെയർ ട്രേഡിങ്ങിനായി വാട്സ്ആപ് ഗ്രൂപ്പില്‍ ജോയിൻ ചെയ്യിപ്പിച്ച് ഷെയർ ട്രേഡിങ് നടത്തുന്നതിനുള്ള ലിങ്കും നിർദേശങ്ങളും ഗ്രൂപ് അഡ്മിൻമാർ പല ദിവസങ്ങളിലായി അയച്ചുകൊടുത്തു. തുടർന്ന് സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 31 വരെ പല തവണകളായി പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്കായി 1,34,50,000 രൂപ നിക്ഷേപം നടത്തിക്കുകയായിരുന്നു.
ഇതിലുൾപ്പെട്ട 22,20,000 രൂപ റെനീസിന്റെ അക്കൗണ്ടിലേക്കാണ് അയപ്പിച്ചിരുന്നത്. ഈ തുക പിൻവലിച്ച് പ്രതികൾക്ക് നൽകി അതിന്റെ കമീഷനായി 15,000 രൂപ കൈപ്പറ്റി തട്ടിപ്പുസംഘത്തിന് സഹായം ചെയ്തുകൊടുക്കുന്ന ഏജന്റായി പ്രവർത്തിച്ചുവന്നതിനാണ് റെനീസിനെ അറസ്റ്റ് ചെയ്തത്.
റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദേശപ്രകാരം ഡി.സി.ആർ.ബി ഡിവൈ.എസ്.പി എസ്.വൈ. സുരേഷ്, സൈബർ എസ്.എച്ച്.ഒ വർഗീസ് അലക്സാണ്ടർ, എസ്.ഐ ബെന്നി ജോസഫ്, ഗ്രേഡ് എ.എസ്.ഐ അനൂപ് കുമാർ, സീനിയർ സി.പി.ഒ അജിത് കുമാർ, സി.പി. അനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.