റീൽസിനിടെ ബൈക്ക് ഹാൻഡിലുകൾ പരസ്പരം കുരുങ്ങി; യുവാവിന് ദാരുണാന്ത്യം
text_fieldsഅപകടത്തിൽ തകർന്ന ബൈക്ക്
ശാസ്‌താംകോട്ട (കൊല്ലം): റീൽസ് ചിത്രീകരിക്കുന്നതിനിടെ അമിത വേഗതയിൽ പാഞ്ഞ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. നാലുപേർക്ക് പരിക്കേറ്റു. കരുനാഗപ്പള്ളി മരുതൂർകുളങ്ങര വടക്ക് തിരുവാതിരയിൽ രാജുവിന്റെയും രാജിയുടെയും മകൻ അരവിന്ദാണ് (18) മരിച്ചത്.
പോരുവഴി ഇടയ്ക്കാട് കെ.ആർ ഭവനത്തിൽ ആദർശ് (18), തഴവ കൃഷ്ണ ഭവനത്തിൽ ദേവ് കൃഷ്‌ണ (18), തഴവ സ്വദേശി ജയകൃഷ്ണൻ (18), കാർത്തിക്ക് (18) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം, കരുനാഗപ്പള്ളി, ഭരണിക്കാവ് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
പുതിയകാവ്-ചക്കുവള്ളി റൂട്ടിൽ തൊടിയൂർ പാലത്തിന് കിഴക്കുവശം പതാരം റോഡിനു സമീപം വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടം. മൂന്ന് ബൈക്കുകളിൽ ആറ് യുവാക്കളാണ് ഉണ്ടായിരുന്നത്. മുന്നിൽ പോയ ബൈക്കിലെ യുവാക്കൾ പിറകിലെ ബൈക്കുകളുടെ വിഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മൂന്ന് ബൈക്കുകളും അമിത വേഗതയിലായിരുന്നുവത്രേ.
ഇതിനിടയിൽ രണ്ട് ബൈക്കുകളുടെ ഹാൻഡിൽ പരസ്പരം കുരുങ്ങുകയും നിയന്ത്രണം വിട്ട് ഒരു ബൈക്ക് സമീപത്തെ വൈദ്യുതി തൂണിലും മറ്റൊരു ബൈക്ക് ടൈൽ ഷോറൂമിലും ഇടിക്കുകയായിരുന്നു. ശൂരനാട് പൊലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.


