സ്കൂട്ടർ അപകടത്തിൽ പ്രതിശ്രുത വധുവിന് ദാരുണാന്ത്യം; അപകടം പുതിയ ജോലിയിൽ പ്രവേശിച്ച ഉടൻ
text_fieldsശാസ്താംകോട്ട: സ്കൂൾ ബസ് ഇടിച്ച് പ്രതിശ്രുത വധുവായ സഹകരണ ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം. ശാസ്താംകോട്ട സർവിസ് സഹകരണ ബാങ്കിലെ ജീവനക്കാരിയായ തൊടിയൂർ സ്വദേശി എ. അഞ്ജന (25) ആണ് മരിച്ചത്. ഒക്ടോബർ 19ന് വിവാഹം നടത്താൻ നിശ്ചയിച്ചതായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബാങ്കില്‍ ക്ലര്‍ക്ക് ആയി നിയമനം ലഭിച്ചത്.
ശാസ്താംകോട്ട ഭരണിക്കാവ് പുന്നമുട് ജങ്ഷനിൽ ഇന്ന് രാവിലെ 9.45നാണ് അപകടം നടന്നത്. ബാങ്കിലേക്ക് പോവുകയായിരുന്ന അഞ്ജനയെ ഇടിച്ച സ്കൂൾ ബസ് ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റോഡില്‍ ഉരഞ്ഞ് നീങ്ങിയ സ്കൂട്ടര്‍ ഭാഗികമായി കത്തിനശിച്ചു.
തൊടിയൂർ ശാരദാലയം വീട്ടിൽ ബി. മോഹനന്റെയും ടി. അജിതയുടെയും മകളാണ് അഞ്ജന. മൃതദേഹം പുന്നമുട് എം.ടി.എം. ഹോസ്പിറ്റൽ മോർച്ചറിയിൽ.