Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightcelebtalkchevron_right‘എന്‍റെ...

‘എന്‍റെ കുടുംബത്തെക്കുറിച്ചുതന്നെയാണ് മുന്നിലിരിക്കുന്നവരോടും പറയാറുള്ളത്. ആ സംഭവത്തിനു ശേഷം ഒരാളെ പോലും ബോഡി ഷേമിങ് നടത്തിയിട്ടില്ല’ -വിശേഷങ്ങളുമായി അഭിഷാദ് ഗുരുവായൂർ

text_fields
bookmark_border
‘എന്‍റെ കുടുംബത്തെക്കുറിച്ചുതന്നെയാണ് മുന്നിലിരിക്കുന്നവരോടും പറയാറുള്ളത്. ആ സംഭവത്തിനു ശേഷം ഒരാളെ പോലും ബോഡി ഷേമിങ് നടത്തിയിട്ടില്ല’ -വിശേഷങ്ങളുമായി അഭിഷാദ് ഗുരുവായൂർ
cancel
camera_alt

അഭിഷാദ് ഗുരുവായൂർ കുടുംബത്തോടൊപ്പം. ചിത്രങ്ങൾ: സജി ഫോട്ടോഷോപ്പി

എല്ലാം നഷ്ടപ്പെടുകയാണെന്ന് തോന്നിത്തുടങ്ങിയ ആ ചെറുപ്പക്കാരൻ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്ന തോന്നലിൽ സ്വയമെല്ലാം അവസാനിപ്പിച്ചാലോ എന്ന് തീരുമാനമെടുക്കുന്നു.

അതിനിടെ ഫോണിലേക്ക് വന്ന ചില നോട്ടിഫിക്കേഷനുകൾ നോക്കാമെന്ന ചിന്തയിൽ സമൂഹ മാധ‍്യമങ്ങളിൽ പരതി ചില വിഡിയോകൾ കാണുന്നു. ഒരാൾ സ്റ്റേജിൽ നിന്നുകൊണ്ട് മൈക്കിലൂടെ എന്തൊക്കെയോ വിളിച്ചുപറയുന്നൊരു വിഡിയോ കണ്ടു.

തന്‍റെ കാഴ്ച ഉടക്കിയ വിഡിയോ അയാൾ മുഴുവൻ കണ്ടു. അതൊരു മോട്ടിവേഷനൽ സ്പീക്കറുടെ ക്ലാസായിരുന്നു.

അതിലെ വാക്കുകൾ ആത്മഹത്യ എന്ന ചിന്തയിൽനിന്ന് അയാളെ പിന്നോട്ടു നടത്തിക്കുന്നു. ആരെയും എപ്പോഴും ഉപദേശിക്കുന്നതിന് പകരം, കേൾക്കുന്നയാൾക്ക് എപ്പോഴാണ് ആ ഉപദേശം കൊണ്ട് ഉപകാരമോ ജീവിതത്തിലൊരു വഴിവെളിച്ചമോ ആകുന്നത്, ആ അവസ്ഥയിൽ നിൽക്കുമ്പോൾ ഗുണദോഷിക്കുന്നതാവും അയാളിൽ മാറ്റങ്ങളുണ്ടാക്കുക.

മുന്നിൽ വന്നിരിക്കുന്ന ഏതൊരാളുടെയും ജീവിതത്തിലേക്ക് പുതുവഴി തുറന്നിടുന്ന ഒരു മോട്ടിവേഷനൽ സ്പീക്കറുണ്ട്. ഗുരുവായൂർ സ്വദേശിയായ ഇദ്ദേഹം ഇങ്ങനെ കൈപിടിച്ചുയർത്തിയത് എണ്ണിത്തിട്ടപ്പെടുത്താനാവാത്ത ആളുകളെയാണ്. സാമൂഹ മാധ്യമങ്ങളിലടക്കം ശ്രദ്ധേയനായ അഭിഷാദ് ഗുരുവായൂർ ‘കുടുംബ’വുമായി മനസ്സ് തുറക്കുന്നു.

ഭാര്യ നഷീദ, മക്കളായ അദ്നാൻ, ഐറ എന്നിവർക്കൊപ്പം

മടക്കം കുടുംബത്തിലേക്ക്

കുടുംബത്തിൽനിന്നിറങ്ങി കുടുംബത്തിലേക്കുതന്നെ കൃത്യമായി തിരിച്ചെത്തുന്ന സ്വഭാവക്കാരനാണ് ഞാൻ. രാവിലെ വീട്ടിൽനിന്നിറങ്ങുന്നു, പ്രോഗ്രാമുകളും യാത്രകളും കഴിഞ്ഞ് തിരിച്ച് വീട്ടിലേക്കുതന്നെ മടങ്ങിയെത്തുന്നു.

അതുകൊണ്ടുതന്നെ എന്‍റെ മിക്ക ക്ലാസുകളിലും കുടുംബം ഒരു വിഷയമാണ്. എന്‍റെ കുടുംബത്തെക്കുറിച്ചുതന്നെയാണ് മുന്നിലിരിക്കുന്നവരോടും പറയാറുള്ളത്. വീട് നമ്മളെ മാടിവിളിക്കണം എന്ന് പറയാറുണ്ട്.

എന്‍റെ വിജയത്തിന്‍റെ നട്ടെല്ല് കുടുംബമാണെന്ന് പറയുന്നതിൽ അഭിമാനമേയുള്ളൂ. നഷീദയാണ് ഭാര്യ. ഐറ, അദ്നാൻ മക്കളും.


വിമർശനങ്ങൾ

എല്ലാ വിമർശനങ്ങൾക്കും ചെവി കൊടുക്കാറില്ല. ചിലതൊക്കെ ഒരു ചെവിയിൽ കേട്ട് മറു ചെവിയിലൂടെ വിടും. പ്രത്യേകിച്ച് സോഷ്യൽ മീഡിയ കമന്‍റുകൾ. നെഗറ്റിവ് കമന്‍റുകളായിരിക്കും മിക്കതും.

അത് കേട്ട് മനസ്സ് തകർന്നിരുന്നാൽ മുന്നോട്ട് ജീവിക്കാനാവില്ല. എന്നാൽ, വളരെ കാര്യമായി പക്വതയോടെ വിമർശനം പറയുന്നവരുണ്ട്.

മഞ്ചേരിയിൽ ഒരു ക്ലാസിനിടെയുണ്ടായ സംഭവം പറയാം. സാമൂഹിക പ്രവർത്തകയും ഡോക്ടറുമായ ഷിംന അസീസ് എന്നോടൊപ്പം അന്നവിടെ ക്ലാസെടുക്കാനുണ്ടായിരുന്നു. എന്‍റെ ക്ലാസ് കഴിഞ്ഞപ്പോൾ അവർ ഒരു കാര്യം പറഞ്ഞു, ‘‘അഭിഷാദേ, ക്ലാസ് സൂപ്പറായി. എന്നാൽ, ബോഡി ഷേമിങ്ങായി ചില പരാമർശങ്ങൾ ഉണ്ടായി.’’

ക്ലാസിനിടെ ഒരു പയ്യനെ പിടിച്ചിട്ട് ‘അടുപ്പീന്ന് വലിച്ചിട്ട വിറകുകൊള്ളി പോലെ’ എന്നൊരു പരാമർശം അശ്രദ്ധമായി എന്‍റെയടുത്തുനിന്നുണ്ടായി. അന്ന് തമാശയായി പറഞ്ഞതാണെങ്കിലും ഷിംനയുടെ ആ തിരുത്തൽ എത്ര വലുതായിരുന്നെന്ന് പിന്നീട് ബോധ്യമായി. ആ സംഭവത്തിനു ശേഷം ഒരാളെ പോലും ബോഡി ഷേമിങ് നടത്തിയിട്ടില്ല.


വളർച്ചയെക്കുറിച്ച് സംസാരിക്കാനിഷ്ടം

വളർച്ചയെക്കുറിച്ച് സംസാരിക്കാനാണ് ഏറെയിഷ്ടം. ഈ വിഷയം എപ്പോഴും എന്‍റെ സംസാരങ്ങളിൽ ഉൾപ്പെടുത്താറുണ്ട്. വളർച്ചയാണ് നമ്മുടെ ബഹുഭൂരിപക്ഷം പ്രശ്നങ്ങൾക്കുമുള്ള പരിഹാരം. വളരുക, സാമ്പത്തികമായും സാമൂഹികപരമായും വിദ്യാഭ്യാസപരമായും.


സന്തോഷത്തോടെ ഇരിക്കാം

എന്‍റെ സംസാരങ്ങളിൽ ഉൾപ്പെടുത്താൻ താൽപര്യപ്പെടുന്ന മറ്റൊരു കാര്യം സന്തോഷത്തെക്കുറിച്ചാണ്. ഞാൻ പൊതുവെ നല്ല സന്തോഷം ഉള്ളിലുള്ള, സന്തോഷം പ്രകടിപ്പിക്കുന്ന, സന്തോഷം ആളുകൾക്ക് കൊടുക്കുന്ന ഒരാളാണ്.

എപ്പോഴൊക്കെ സന്തോഷിക്കേണ്ടതെന്ന് ചോദിച്ചാൽ, ഒാരോ പ്രോസസിലും സന്തോഷിക്കണം. ഒരു കാര്യം സ്വന്തമാക്കി കഴിഞ്ഞിട്ട് സന്തോഷിക്കാൻ നിൽക്കുന്നതിന് പകരം അതിന്‍റെ ഒാരോ പ്രോസസിലും സന്തോഷം കണ്ടെത്തണം. സിനിമയിൽ കയറണമെന്ന് വർഷങ്ങളായി ആഗ്രഹിച്ച് നടക്കുന്നവരുണ്ട്.

സിനിമയിൽ എത്തുന്നതു വരെ അവരാകെ നിരാശയിലായിരിക്കും. സിനിമയിൽ എത്തിക്കഴിഞ്ഞിട്ട് സന്തോഷിക്കാം എന്ന് കരുതി നിൽക്കുന്നതിന് പകരം സിനിമയിലേക്ക് പ്രവേശിക്കാൻ നമ്മൾ നടത്തുന്ന ഒാരോ നടപടിക്രമങ്ങളിലും നമുക്ക് സന്തോഷിക്കാൻ സാധിക്കണം.

പല ക്ലാസുകളിലും പറയാറുണ്ട്. ടൂറിനേക്കാൾ രസം അതിനുള്ള ഒരുക്കങ്ങളാണ്. പെരുന്നാളിന്‍റെ ഏറ്റവും വലിയ സന്തോഷം അതിന്‍റെ തലേ ദിവസമാണ്. ഓണത്തിലേക്കുള്ള യാത്രയാണ് അതിന്‍റെ സന്തോഷത്തെ നമുക്ക് തരുന്നത്. ക്രിസ്മസ് തലേന്നാണ് സന്തോഷം ഏറെ ലഭിക്കുന്നത്.


ലക്ഷ്യം മോട്ടിവേഷനൽ സ്പീക്കർതന്നെ

മോട്ടിവേഷനൽ സ്പീക്കർ ആയില്ലെങ്കിൽ വേറെ ആരുമാകാനിടയില്ല. മോട്ടിവേഷനൽ സ്പീക്കർതന്നെയാകും. പല ജോലികൾ ഇതിനിടെ ചെയ്തിട്ടുണ്ട്. അധ്യാപകൻ, ഫോട്ടോഗ്രാഫർ, മാനേജർ, സെയിൽസ്മാൻ, ബിസിനസ്, ഗൾഫിൽ ജോലിക്കാരൻ... അങ്ങനെയങ്ങനെ. അതിന്‍റെയപ്പുറം മോട്ടിവേഷനൽ സ്പീക്കറാകണമെന്നതുതന്നെയായിരുന്നു ആത്യന്തിക ലക്ഷ്യം.

മോട്ടിവേഷനൽ സ്പീക്കറായ കഥ

കുവൈത്തിൽ രണ്ടര വർഷം ജോലി ചെയ്തിരുന്നു. ആ സമയത്ത് അനിയനാണ് ‘you can win’ എന്ന പുസ്തകം അയച്ചുതന്നത്. ഇന്ത്യയിലെ മോട്ടിവേഷനൽ സ്പീക്കർമാരുടെ ബൈബിൾ എന്ന് ഈ പുസ്തകത്തെ വിശേഷിപ്പിക്കാം. ഞാൻ അത് ഉറക്കെ വായിക്കും. അതിലെ ഓരോ വാക്കുകളും മനസ്സിൽ മായാതെ നിന്നു.

അവധിക്ക് വന്നിട്ട് വീണ്ടും കുവൈത്തിലേക്കുതന്നെ മടങ്ങിപ്പോകാൻ മനസ്സുവന്നില്ല. ആ തീരുമാനത്തിന് പുറത്ത് പിന്നീട് വണ്ടി കയറിയത് ബംഗളൂരുവിലേക്കാണ്. ഒരു ഐ.ടി കമ്പനിയിലെ കാൾ സെന്ററിൽ ജോലി ലഭിച്ചു. അവിടെ ആറു മാസം. തുടർന്ന് അവധിക്ക് നാട്ടിലേക്ക് വന്നു. തിരിച്ചു ബംഗളൂരുവിലേക്ക് പോകുന്നതിനിടെ ഒരു മണ്ണാർക്കാട്ടുകാരനെ പരിചയപ്പെട്ടു.

അയാൾക്ക്‌ മണ്ണാർക്കാട്ടെ കോളജിൽ ഒരു സെഷൻ എടുക്കാനുണ്ടായിരുന്നു. അങ്ങനെ ഞാനും ഒപ്പം കൂടി. അയാൾക്ക് വല്ലാത്ത ടെൻഷൻ. എന്നോട് ക്ലാസെടുക്കാൻ കഴിയുമോന്ന് ചോദിച്ചു. എനിക്കാണെങ്കിൽ പേടിക്കാനുള്ള സമയം കിട്ടാത്തതുകൊണ്ട് ഞാനാ ഉദ്യമം ഏറ്റെടുത്തു.

എന്താണ് സംസാരിക്കുന്നതെന്നു പോലും അറിയാതെ അര മണിക്കൂറോളം സംസാരിക്കേണ്ടി വന്നു, അതും ഇംഗ്ലീഷിൽ. എന്റെ ക്ലാസിനുശേഷം അയാൾ ക്ലാസെടുക്കുന്നു. അപ്പോഴാണ് ഇങ്ങനെയാണ് സദസ്സിന് മുന്നിൽ സംസാരിക്കേണ്ടതെന്ന ബോധ്യം അവിടെ വെച്ച് എനിക്കുണ്ടായി.

അയാൾ ക്ലാസെടുത്തു തുടങ്ങിയപ്പോ സീൻ ആകെ മാറി. കുട്ടികളൊക്കെ ഉത്സാഹത്തിലായി. ഞാൻ അയാളെത്തന്നെ കാതോർത്തുനിന്നു. ആളുകൾ കൈയടിക്കുന്നു... ചിരിക്കുന്നു... ഇതൊക്കെ കണ്ടപ്പോൾ മനസ്സിൽ ഒരുൾവിളി. ഇതു കൊള്ളാല്ലോ... അങ്ങനെ അവിടെവെച്ചു തീരുമാനിച്ചു, ഇനി ബംഗളൂരുവിലെ ജോലിക്ക് പോകേണ്ടെന്ന്.

ബംഗളൂരുവിലേത് അത്യാവശ്യം ശമ്പളമുള്ള ജോലിയാണ്. എന്നാലും മനസ്സുറപ്പിച്ചു നിർത്തി. ബാഗും സാധനങ്ങളും വണ്ടിയുടെ ഡിക്കിയിൽതന്നെ വെച്ചു. അങ്ങനെ ആറു മാസം അയാളുടെ കൂടെത്തന്നെ കൂടി.

ഇതിന്‌ ശേഷം പാവറട്ടിയിലെ എ.പി. നിസാമിന്റെ ഒരു ക്ലാസിൽ കോഴിക്കോട് വെച്ച് പങ്കെടുക്കാൻ അവസരമുണ്ടായി. ജീവിതത്തിലെ ഒരു ടേണിങ് പോയന്‍റായിരുന്നു അത്. 10 മണിക്ക് ക്ലാസ് തുടങ്ങി. ഇനി നമുക്ക് ലഞ്ചിനു പിരിയാം എന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹം മൂന്നു മണിക്കൂറിലധികം ഞങ്ങളോട് സംസാരിക്കുകയായിരുന്നെന്നു ബോധ്യമായത്.

ഒരു മൈക്കും അത്യാവശ്യം സംസാര പാടവവുമുണ്ടെങ്കിൽ ആളുകളെ നമുക്ക് പിടിച്ചിരുത്താൻ സാധിക്കുമെന്ന് അതോടെ ബോധ്യമായി. അങ്ങേരെപ്പോലെ ആകണമെന്ന് ആ നിമിഷംതന്നെ തീരുമാനമെടുത്തു. വർഷങ്ങളോളം അദ്ദേഹത്തിന്‍റെ കൂടെ സഞ്ചരിച്ചു. പിന്നീട് തൃശൂരിൽവെച്ചാണ് സ്വന്തമായി ക്ലാസെടുക്കാൻ സ്വയം തയാറായിവന്നത്. ക്ലാസ് കഴിഞ്ഞ പാടെ ലഭിച്ച പോസിറ്റിവ് കമന്റുകൾ കേട്ട് ഞാൻ സ്തംഭിച്ചുപോയി. മോട്ടിവേഷൻ കൊടുക്കാൻ പോയ ആൾക്ക് ഇങ്ങോട്ട് അതേ നാണയത്തിൽ മോട്ടിവേഷൻ ലഭിച്ചു.

ക്ലാസെടുത്ത് റെക്കോഡ്

പല വിഭാഗക്കാർക്കും ക്ലാസെടുത്തിട്ടുണ്ട്. പൊലീസ്, ഉദ്യോഗസ്ഥർ, അധ്യാപകർ, സെയിൽസ് സ്റ്റാഫ്, ഓട്ടോക്കാർ, ഡ്രൈവർമാർ, കുട്ടികൾ, സ്ത്രീകൾ, സാധാരണക്കാർ... ആളുകളെ പഠിച്ചിട്ടാണ് ക്ലാസെടുക്കുക. അതിലൂടെ എന്‍റേതായ ശൈലി രൂപപ്പെടുത്താൻ സാധിച്ചു.

6000 പേർക്ക് ക്ലാസെടുത്തിട്ടുണ്ട്. 10,000 കുട്ടികളെ ഒരുമിച്ചിരുത്തി ക്ലാസ് നൽകിയിട്ടുണ്ട്. ഇതൊരു റെക്കോഡാണ്. എന്റെ മുന്നിലിരിക്കുന്നത് ആരുമായിക്കൊള്ളട്ടെ, അവരിലേക്ക് പെട്ടെന്ന് കണക്ട് ചെയ്യാൻ സാധിക്കുന്നതാണ് എന്നിൽ ഞാൻ കാണുന്ന വിജയം.

അനുഭവങ്ങളിൽനിന്ന് ആളുകൾ മാറും. എന്നാൽ, അനുഭവങ്ങൾ ഇല്ലാത്തവരോ. അവർക്കായി അവരുടെ ജീവിതത്തിലേക്കായി ക്ലാസ് മുറികളിൽവെച്ച് അനുഭവങ്ങൾ ഉണ്ടാക്കിക്കൊടുക്കുകയാണ് വേണ്ടത്. ഇതാണ് ഒരു മോട്ടിവേഷൻ ക്ലാസിൽ സംഭവിക്കുന്നത്.

സോഷ്യൽ മീഡിയ വരുമാനം എടുക്കാറില്ല

ക്ലാസുകളുടെ ചില ഭാഗങ്ങളാണ് റീലുകളായി പബ്ലിഷ് ചെയ്യുന്നത്. 250ഓളം റീൽസ് ഇട്ടതിൽ ഏകദേശം 80 ശതമാനവും മില്യൺ അടിച്ചിട്ടുണ്ട്. 10 മില്യൺ വ്യൂ ഉള്ള റീൽസുമുണ്ട്.

ഫേസ്ബുക്കിൽനിന്നോ യൂട്യൂബിൽനിന്നോ ഇൻസ്റ്റഗ്രാമിൽനിന്നോ വരുമാനം എടുക്കുന്നില്ല. പ്രമോഷൻ പരിപാടികളും ഇല്ല. പ്രമോഷനിലൂടെ ലഭിക്കുമായിരുന്ന മൂന്നു കോടി രൂപ വരെയൊക്കെ വേണ്ടെന്നു വെച്ചിട്ടുണ്ടാകും.

ഇഷ്ടമുള്ള ഓഡിയൻസ്

ഞാനുമായി കട്ടക്ക് നിൽക്കുന്ന ഓഡിയൻസായാൽ സൂപ്പറായി. ചില ക്ലാസുകൾ നമുക്കുതന്നെ തോന്നും ബോറാകുമെന്ന്. കാരണം, ഓഡിയൻസ് വളരെ പാസീവായിരിക്കും. അങ്ങോട്ട് എന്ത് കൊടുക്കുന്നുവോ അതിനനുസരിച്ചു തിരിച്ചുനൽകുന്ന ഓഡിയൻസായാൽ ആ ക്ലാസ് പൊളിച്ചടുക്കിയിരിക്കും. അങ്ങനെയായാൽ സ്പൊണ്ടേനിയസായി കണ്ടന്‍റ് ഉണ്ടാക്കാൻ കഴിയും. ഓഡിയൻസിനെ കണക്ട് ചെയ്ത് കിട്ടിയാൽ കാര്യങ്ങൾ എളുപ്പായി.

15 വർഷത്തോളമായി മേഖലയിൽ സജീവമാണ്. 3400ലധികം പ്രോഗ്രാമുകൾ ഇതുവരെ ചെയ്തിട്ടുണ്ട്. മൂന്നു വർഷം മുമ്പ് വരെ സാധാരണ പോലെ ക്ലാസെടുക്കാൻ പോകുന്നു, തിരിച്ചുവരുന്നു എന്നതായിരുന്നു അവസ്ഥ. നിലവിൽ വിഡിയോകൾ വന്ന ശേഷം ജീവിതത്തിലുണ്ടായ മാറ്റം വിസിബിലിറ്റിയും അറ്റൻഷനും വർധിച്ചു എന്നതാണ്.

വിഡിയോകൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റ്‌ ചെയ്തുതുടങ്ങിയ ശേഷം ഇതുവരെ മൊത്തത്തിൽ 30 ലക്ഷം ഫോളോവേഴ്സാണുള്ളത്. 25 കോടിയിലധികം വ്യൂസുമുണ്ട്.

മറക്കാത്ത മനുഷ്യൻ

ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത മനുഷ്യരെന്ന ചോദ്യത്തിന് പെട്ടെന്നുതന്നെ ഞാൻ പറയും എ.പി. നിസാം. എന്റെ മെന്‍റർ. ഈ മേഖലയിലേക്ക് എന്നെ കൈപിടിച്ചുയർത്തിയ മഹാൻ. അദ്ദേഹത്തോടൊപ്പം പല പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ട്. ഇപ്പോഴും ചെയ്യുന്നു. ജീവിതം വളരെ പോസിറ്റിവായി കണ്ട് ആരെയും വെറുപ്പിക്കാത്ത മനുഷ‍്യൻ.

ഗുരുവായൂരുകാരൻ എന്ന പരിഗണന

ഗുരുവായൂരുകാരൻ എന്ന പരിഗണന എവിടെ പോയാലും എനിക്ക് കിട്ടുന്നുണ്ട്. ദേവസ്വത്തിലെ ആളുകൾ വന്നിട്ട് ഗുരുവായൂർ ക്ഷേത്രത്തിലെ പൂജ കാര്യങ്ങളെക്കുറിച്ച് വിഡിയോ ഇടാൻ പറ്റുമോ എന്ന് ചോദിച്ചിട്ടുണ്ട്. ഇങ്ങനെ പറയുന്നതൊക്കെ എന്നോട് കാണിക്കുന്ന സ്നേഹത്തോടൊപ്പം പുതിയ ഉത്തരവാദിത്തങ്ങളുമാണ്.

ഞാൻ പറയുന്ന കാര്യങ്ങൾ ഒപ്പീനിയൻ മേക്കിങ് നടത്താൻ ഇടയാക്കുന്നുണ്ടെങ്കിൽ ആ ഉത്തരവാദിത്തം ഏറെ ഭംഗിയോടെ ചെയ്യണമെന്നതാണ് നിലപാട്.

യാത്രകൾ

യാത്രകൾ ഒരുപാട് ചെയ്യാറുണ്ട്. 1000 പേജ് വായിക്കുന്നതിനേക്കാൾ ഒരു മൈൽ യാത്ര ചെയ്താൽ മതി എന്നാണല്ലോ. ഓഫ്‌ റോഡ് യാത്രകളൊന്നും മിസ്സാക്കാറില്ല. രസകരമായ ഒരു കാര്യം പറയുകയാണെങ്കിൽ, എന്റെ നല്ലപോലെ വൈറലായ ഒരു വിഡിയോ ഉണ്ടായിരുന്നു. അതു കണ്ടത് 10 മില്യണിലധികം ആളുകളാണ്. സംഭവം ഇതാണ്, ചർച്ച ചെയ്‌താൽ ട്രിപ് നടക്കാറില്ല എന്ന് പറയുന്ന വിഡിയോ.

ഈ വിഡിയോ വൈറലായ ശേഷം ഒരു ദിവസം രാവിലെ ഒരു വണ്ടി വന്നിട്ട് എന്റെ ഫ്ലാറ്റിന് മുന്നിൽ നിർത്തി. അയാൾ എന്നെ വിളിച്ചിട്ട് പറഞ്ഞു, പെട്ടെന്ന് ഇറങ്ങ് ഡൽഹിയിലേക്ക് പോകാം എന്ന്. അയാളാവട്ടെ പേരുകേട്ട ട്രാവൽ ഏജൻസിയുടെ ആളുമാണ്. നിങ്ങളിങ്ങനെ പെട്ടെന്ന് വന്നു പറഞ്ഞാൽ എനിക്കെങ്ങനെ വരാൻ കഴിയുമെന്ന് അയാളോട് ഞാൻ പറഞ്ഞു. അപ്പോൾ അയാളെന്നോട് പറയുകയാണ്,

‘‘നിങ്ങളല്ലേ പറഞ്ഞത് പ്ലാൻ ചെയ്യരുത്, പെട്ടെന്ന് ഇറങ്ങി പോകണം എന്നൊക്കെ’’. അതോടെ എനിക്ക് മനസ്സിലായി വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം, ഇല്ലേൽ പണി കിട്ടും. ഏതായാലും ആ ടൂർ നടന്നില്ല. പിന്നെ ആകെ നടന്നത് അതേകുറിച്ചുള്ള ചർച്ച മാത്രമായിരുന്നു.

എന്റെ സംസാരം എനിക്കൊപ്പം മറ്റുള്ളവർക്കും ഒരു മാർഗദീപം ആകണമെന്നാണ് ആഗ്രഹം. അലസമായിരിക്കൽ എളുപ്പമാണ്. അലെർട്ട് ആയിരിക്കലാണ് പ്രയാസം -ഇത്രയും പറഞ്ഞുനിർത്തി അഭിഷാദ് തന്‍റെ തിരക്കുകളിലേക്ക് നടന്നുനീങ്ങി.

രക്ഷിതാക്കളേ, നിങ്ങളോട്

● അനുഭവങ്ങൾ സൃഷ്ടിക്കലാണ് പാരന്‍റിങ്. ഒരേ അനുഭവം മാത്രമായി മക്കൾക്ക് ചുരുക്കരുത്. വ്യത്യസ്ത കാര്യങ്ങൾ അവർ അനുഭവിക്കട്ടെ. അത് ആദ്യമായി ചെയ്യുന്നത് നിങ്ങളോടൊപ്പം തന്നെയായിരിക്കട്ടെ.

● നമ്മുടെ സ്വപ്നങ്ങൾ പൂവണിയാനുള്ള മാർഗമല്ല മക്കൾ. അവർ വേറെ തന്നെ വ്യക്തികളാണ് എന്ന് തിരിച്ചറിയുക.

● ഇംപോസ്ഡ് ഡിസിപ്ലിനല്ല, ഇന്‍റേണൽ ഡിസിപ്ലിനാണ് വേണ്ടത്. പുറത്തുനിന്ന് ഏൽപിക്കപ്പെടുന്ന അച്ചടക്കമല്ല, മറിച്ച് സ്വയം തിരിച്ചറിഞ്ഞ് മനസ്സിലാക്കുന്ന അച്ചടക്കമാണ് വേണ്ടത്. അത് ചർച്ചകളിലൂടെയോ പരസ്പര സംസാരത്തിലൂടെയോ മാത്രമേ സാധ്യമാകൂ.

● കുട്ടികളെ അഭിനന്ദിക്കുക, അംഗീകരിക്കുക, മനസ്സിലാക്കുക.

● ഒരു കോഴ്സ് പഠിച്ച് ഒരേ ജോലിയിൽ ജീവിതകാലം മുഴുവൻ തുടരുന്ന രീതി ഏതാണ്ട് അവസാനിച്ചു എന്ന് തിരിച്ചറിയുക.

● ലവ് ലാംഗ്വേജ്: സ്നേഹത്തിന്‍റെ ഭാഷ ഓരോരുത്തരിലും വ്യത്യസ്തമാണ്. ഓരോരുത്തരുടേയും ഭാഷ നമ്മൾ പഠിക്കേണ്ടതുണ്ട്.

● അദൃശ്യരായി നിന്ന് സ്വാധീനിക്കുന്ന രക്ഷിതാക്കളായി മാറണം. നമ്മൾ പഠിപ്പിച്ച മൂല്യങ്ങളാണ് ആ സ്വാധീനം സൃഷ്ടിക്കേണ്ടത്.

● മക്കളെ വളർത്തി നല്ല പൗരന്മാരാക്കി സമൂഹത്തിന് കൈമാറുക എന്ന മഹത്തായ കർമമാണ് പാരന്‍റിങ്. അല്ലാതെ നമുക്ക് വയസ്സാകുമ്പോൾ നമ്മെ പരിചരിക്കുന്ന ആളുകളെ സൃഷ്ടിക്കലല്ല. അത് അവർ സ്വയം തിരിച്ചറിഞ്ഞ് ചെയ്യേണ്ടതാണ്. ശരിയായി വളർത്തപ്പെട്ട കുട്ടികൾ അത് തിരിച്ചറിയും.

● വെർട്ടിക്കലായ വളർച്ച ഇനി കരിയറിൽ ഇല്ല. പകരം ഹൊറിസോണ്ടലായി പലതും കൂട്ടിച്ചേർത്തുള്ള പരന്ന ഒഴുകലായിരിക്കും കരിയറിൽ സംഭവിക്കുക.

● സ്നേഹത്തെക്കാൾ മനോഹരമായൊരു ആയുധവും കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്ന് തിരിച്ചറിയുക.

● പാരന്‍റൽ കണക്റ്റഡ്നെസ് ഉള്ള കുടുംബങ്ങളിൽ പ്രശ്നങ്ങൾ പൊതുവെ കുറവാണ്. വിദ്യാഭ്യാസപരമായ കാര്യങ്ങളിൽ ചർച്ചകളും നടക്കണം.

● അപ്ഡേറ്റഡ് ആവുക: കരിയറിൽ വലിയൊരു ജനറേഷൻ ഗ്യാപ്പുണ്ട്. രക്ഷിതാക്കൾക്ക് അറിയുന്നതിനെക്കാൾ കോഴ്സുകളെ സംബന്ധിച്ച് മക്കൾക്ക് അറിയാം.

ഈ തിരിച്ചറിവ് കുട്ടികളിലുണ്ടാവണം

● ഇത് കോക്ടെയിൽ കരിയറിന്‍റെ കാലഘട്ടമാണ്. ഒറ്റ കരിയറിൽ മാത്രം തുടരാതെ മിക്സഡ് രീതികളാണ് ഇനി തുടരാൻ പോകുന്നത്. ഒരു സ്കിൽ ഉണ്ടാക്കുകയും അതിന് സപ്ലിമെന്‍റ് ആയിട്ടുള്ള രണ്ടിലധികം സ്കില്ലുകൾ വികസിപ്പിച്ചെടുക്കുകയും വേണം.

● ആഡ് ഓൺ കോഴ്സുകൾക്കും പ്രാധാന്യം നൽകണം. കമ്പ്യൂട്ടർ സയൻസിനൊപ്പം എ.ഐ, ഡേറ്റ, റോബോട്ടിക്സ് തുടങ്ങിയവ ആഡ് ഓൺ കോഴ്സ് ചെയ്യുന്നതുപോലെ കോക്ടെയിൽ കരിയറിനെക്കുറിച്ച് ചിന്തിക്കണം.

● കരിയർ, കാരക്ടർ ബിൽഡിങ്, കമ്യൂണിക്കേഷൻ -ഈ മൂന്ന് കാര്യങ്ങളും ശ്രദ്ധിച്ച് വളർത്തിയെടുക്കണം. ജീവിതത്തിന്‍റെ പ്രധാന സമയം ചെലവഴിക്കുന്നത് ജോലി സ്ഥലത്താണ്. അത് ഇഷ്ടത്തോടെ ചെയ്യാൻ സാധിക്കണം. കാരക്ടർ നന്നായില്ലെങ്കിൽ മറ്റൊന്നും സമ്പാദിച്ചിട്ട് കാര്യമില്ല. കഴിവുകൾ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാൻ കമ്യൂണിക്കേഷൻ സ്കിൽ കൂടിയേതീരൂ. അറിവുണ്ടായാൽ മാത്രം പോരാ. അറിവിനെ അവതരിപ്പിക്കാനും അറിയണം.

● കരിയർ തിരഞ്ഞെടുപ്പ് സൂക്ഷിച്ചും അവധാനതയോടെയും വേണം. ഡേറ്റ ശേഖരിക്കുക എന്നതാണ് ആദ്യത്തേത്. എല്ലാ ഒപ്ഷനുകളും അറിഞ്ഞിരിക്കണം. വിശ്വസ്തരായ കരിയർ ഗൈഡുകളുടെ സഹായം തേടണം. സെമിനാറുകളിൽ പങ്കെടുക്കണം. എല്ലാ അഭിപ്രായങ്ങളും തേടണം. എങ്കിലും തീരുമാനം സ്വയംതന്നെ എടുക്കണം.

● നോ പറയാൻ പഠിക്കുക എന്നത് ഒരു സ്കിൽ ആണ്. ചില നോകൾ മറ്റു ചിലതിനോടുള്ള യെസുകളാണ്.

● വലിയ പരാജയങ്ങളാണ് ഏറ്റവും വലിയ പ്രതികാരം. കഴിവില്ലെന്ന് പറഞ്ഞവരെക്കൊണ്ട് തന്നെ കട്ടൗട്ട് വെപ്പിക്കണമെന്ന് ഞാൻ ക്ലാസുകളിൽ തമാശയായി കാര്യം പറയാറുണ്ട്.

● നമ്മുടെ താൽപര്യം മാത്രം നോക്കി കരിയർ തിരഞ്ഞെടുക്കുന്നതിനെക്കാൾ ലോകത്തിന്‍റെ ആവശ്യങ്ങളും ഭാവിയിലെ മാറ്റങ്ങളും ശ്രവിച്ച് തീരുമാനങ്ങളെടുക്കുന്നത് നല്ലതാണ്.

● സൂപ്പർ മാർക്കറ്റിലെ ട്രോളിയിലെ സാധനങ്ങളെപ്പോലെയാണ് കുട്ടികളുടെ ജീവിതം. നമ്മൾ എടുത്തുവെച്ച ആ വസ്തുക്കൾ നമ്മുടേതാകണമെങ്കിൽ അവസാന കൗണ്ടറിൽ ബില്ലടക്കണം. അതുവരെ അത് താൽക്കാലികമാണെന്ന് ഓർക്കുക. ആ ബില്ല് അടക്കുന്നത് പാരന്‍റ്സാണെന്നും ഓർക്കുക.

● ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ വീട്ടിൽ തുറന്നുപറയണം. നിങ്ങൾക്ക് പരിഹരിക്കാൻ കഴിയില്ലെന്ന് തോന്നുന്ന പലതും മുതിർന്നവർക്ക് നിസ്സാരമായി പരിഹരിക്കാവുന്നതേയുള്ളൂ.

● ഈ വെക്കേഷൻ സീറോ ഗാഡ്ജറ്റ് ദിവസങ്ങളാകട്ടെ. മൊബൈൽ, സോഷ്യൽ മീഡിയ, ഇന്‍റർനെറ്റ് ഉൾപ്പെടെയുള്ളവയിൽനിന്ന് താൽക്കാലികമായി വിട്ടുനിൽക്കാം. ആ സമയങ്ങൾ മണ്ണിലേക്കും കാട്ടിലേക്കും പ്രകൃതിയിലേക്കും വെള്ളത്തിലേക്കും കളിക്കളത്തിലേക്കും ഇറങ്ങുക. ക്രിയേറ്റിവിറ്റിയും കോൺഫിഡൻസും നൽകുന്ന ക്യാമ്പുകളിൽ പങ്കെടുക്കുക. ഏതെങ്കിലും ഒരു ഭാഷ പഠിക്കുക. നിങ്ങളെ നിർമിച്ചെടുക്കാൻ പറ്റുന്ന ദിവസങ്ങളാണ് വെക്കേഷൻ.

Show Full Article
TAGS:celebrity talk motivational speaker career 
News Summary - abhishad guruvayoor talks
Next Story