ഒരു എഴുത്തുകാരന് എഴുതാൻ പറ്റിയ സമയം ഏതാണെന്ന് അമ്മ എപ്പോഴും എന്നോട് പറയും -അഖിൽ പി. ധർമജൻ
text_fieldsഅമ്മ മഹേശ്വരിക്കൊപ്പം അഖിൽ പി. ധർമജൻ
എന്‍റെ എഴുത്തിൽ ഇടപെടാത്ത ആളാണ് അമ്മ. കഥാപാത്രങ്ങളെക്കുറിച്ചൊന്നും അമ്മ ചോദിക്കുകയോ പറയുകയോ ചെയ്തിട്ടില്ല. എന്തെങ്കിലും ആവശ്യം വന്നാൽ എഴുതുകയാണെന്ന് ഓർക്കാതെ അമ്മ എന്നെ ഓരോന്നിനായി പറഞ്ഞുവിടും.
അവിടെ എഴുത്തുകാരൻ എന്നതിലുപരി അമ്മയുടെ മകൻ മാത്രമാണ് അപ്പോൾ ഞാൻ. പ്രതിസന്ധികൾക്കിടയിൽ മാത്രമേ ഒരു എഴുത്തുകാരന് എഴുതാൻ പറ്റൂവെന്ന് അമ്മ എപ്പോഴും എന്നോട് പറയും. എപ്പോഴും എഴുത്, എഴുത് എന്ന് പറഞ്ഞാൽ എഴുതാൻ പറ്റില്ലെന്നാണ് അമ്മയുടെ വിശ്വാസം.
പഠനകാലത്ത് പുസ്തകം അച്ചടിക്കാൻ പണം തികയാതെവന്നപ്പോൾ കൈയിലെ സ്വർണവള ഊരിത്തന്ന് കട്ടക്ക് കൂടെ നിന്നു. ഒരുപാട് കഷ്ടപ്പെട്ട് ജോലി ചെയ്തുണ്ടാക്കിയ സമ്പാദ്യമായിരുന്നു ആ വള. അന്ന് അത് പണയം വെക്കുമ്പോൾ രണ്ടെണ്ണം കൂടി വാങ്ങി അമ്മക്ക് കൊടുക്കണമെന്ന് തീരുമാനിച്ചിരുന്നു. എനിക്കെന്താണോ സന്തോഷം തരുന്നത് അതിനൊപ്പം എന്നും കൂടെ അമ്മ ഉണ്ടാവും.
പണ്ടുമുതലേ ആരെങ്കിലും എന്നെക്കുറിച്ച് ചോദിച്ചാൽ എഴുത്തുകാരൻ എന്ന് പറയാൻ എനിക്ക് മടിയായിരുന്നു. കാരണം, പുസ്തക വായന കുറവുള്ള സമയത്താണ് ഞാൻ ബുക്ക് പ്രിന്‍റിങ്ങിലേക്ക് വരുന്നത്. പക്ഷേ, അമ്മ എവിടെയും ആരോടും എന്നെക്കുറിച്ച് പറയാറുള്ളത് ‘അവൻ എഴുത്തുകാരൻ ആണ്’ എന്നായിരുന്നു. പുസ്തകം എല്ലാവരും വാങ്ങും വായിക്കും എന്ന് പറഞ്ഞ് ആത്മവിശ്വാസം തന്നതും അമ്മയാണ്. അമ്മയിൽനിന്നാണ് പിന്നീട് ആ ധൈര്യം എനിക്ക് കിട്ടിയത്.
അച്ഛന് കൂലിപ്പണിയായതിനാൽ എഴുത്തുകൊണ്ട് തന്‍റെ മകൻ എവിടെയും എത്തില്ലെന്നും തന്നെപ്പോലെ ആവുമോയെന്നുമുള്ള ആധിയാൽ എഴുതിയതെല്ലാം അന്ന് അച്ഛൻ കത്തിച്ചപ്പോഴും അമ്മയാണ് എനിക്ക് കൂട്ടുണ്ടായിരുന്നത്.
അച്ഛന്‍റെ ആഗ്രഹപ്രകാരമായിരുന്നു മെക്കാനിക്കൽ പഠനം പൂർത്തിയാക്കിയത്. അതിനു ശേഷമാണ് ഞാൻ എഴുത്തിലേക്ക് പൂർണമായും തിരിഞ്ഞത്. ആ വാശിയും പിന്തുണയും ആവാം ഇവിടംവരെ എന്നെ എത്തിച്ചതും.
അതിന് ഏറ്റവും കൂടുതൽ നന്ദി പറയാനുള്ളതും അച്ഛനോടാണ്. ഇന്ന് എന്‍റെ കഥാപാത്രങ്ങളെക്കുറിച്ച് കൂടുതൽ സംസാരിക്കാറുള്ളതും അച്ഛനാണ്.
ഞാനും അമ്മയും ഇന്ന് ഒരുപാട് യാത്ര ചെയ്യാറുണ്ട്. അമ്മ ആലപ്പുഴ ജില്ല വിട്ട് പണ്ടൊന്നും എവിടെയും പോയിട്ടില്ലായിരുന്നു. ഇപ്പോൾ എനിക്കൊരു സ്ഥലം ഇഷ്ടപ്പെട്ടാൽ ഞാൻ അമ്മയെയും കൊണ്ടുപോകും. അന്ന് എനിക്ക് അമ്മക്കു വേണ്ടി ചെയ്യാൻ പറ്റാതിരുന്നത് ഇന്ന് ചെയ്യാൻ സാധിക്കുന്നുണ്ട്.