കരോൾ സംഘത്തിനൊപ്പം ജോസ് പ്രകാശിന്‍റെ വീട്ടിലെത്തിയപ്പോൾ -പി.എഫ്. മാത്യൂസ്
text_fieldsപി.എഫ്. മാത്യൂസ് (എഴുത്തുകാരൻ, തിരക്കഥാകൃത്ത്)
ഏകദേശം 12, 13 വയസ്സ് മുതൽ ഞാൻ കരോളിന് പോകുമായിരുന്നു. കലൂർ കതൃക്കടവ് ഭാഗത്തായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. ശരിക്കും പറഞ്ഞാൽ ഒരു ഗ്രാമപ്രദേശമായിരുന്നു. എല്ലാ മതവിശ്വാസികളും ഞങ്ങളുടെ അയൽക്കാരായി ഉണ്ടായിരുന്നു. കുട്ടികൾക്ക് കളിക്കാൻ കളിപ്പാട്ടങ്ങളോ മറ്റോ ഇല്ല. കളിക്കാനുള്ള സ്ഥലങ്ങൾ വീടിന് ചുറ്റുമായി ഉണ്ടായിരുന്നു.
വീടുകളിലെ അവസ്ഥ വളരെ മോശമായിരുന്നു. അന്നൊക്കെ കരോളിന് പോകുന്നതിന്‍റെ പ്രധാന ഉദ്ദേശ‍്യം കളിക്കാനുള്ള ഫുട്ബാളും ഷട്ടിൽ ബാറ്റും കോർക്കുമൊക്കെ വാങ്ങാനുള്ള പണം കണ്ടെത്തുക എന്നതായിരുന്നു. കരോളിനാവശ‍്യമായ വസ്ത്രത്തിനും മറ്റുമായി വീട്ടിലെ മുതിർന്നവരുടെ പഴ്സിൽനിന്ന് പൈസയൊക്കെ അടിച്ചുമാറ്റുമായിരുന്നു.
അങ്ങനെ ഓരോന്ന് തപ്പി കണ്ടുപിടിച്ച് ധരിച്ചാണ് കരോളിന് പോയിരുന്നത്. കളിക്കാൻ ചെറിയ സ്കിറ്റ് പോലുള്ള നാടകങ്ങളൊക്കെ തട്ടിക്കൂട്ടുമായിരുന്നു.
അന്ന് ഞങ്ങളുടെ അടുത്താണ് നടൻ ജോസ് പ്രകാശ് താമസിച്ചിരുന്നത്. ഉഗ്രൻ പ്രകടനം കാണിച്ച് അദ്ദേഹത്തെ ഞെട്ടിക്കണമെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. എല്ലാവരും ചേർന്ന് അദ്ദേഹത്തിന്‍റെ വീട്ടിൽ പോയി ഞങ്ങളുടെ കൈയിലുള്ളതെല്ലാം അവിടെ പയറ്റി.
ഇതൊക്കെ കണ്ട ശേഷം അദ്ദേഹം വിളിച്ച് അഭിനന്ദിക്കുമെന്നാണ് വിചാരിച്ചത്. എന്നാൽ, ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന മട്ടിൽ വിഷാദഭാവത്തിൽ അദ്ദേഹം ഞങ്ങളെ നോക്കിനിന്നു. അപ്പോഴാണ് ഞങ്ങൾക്ക് ഒരു കാര്യം മനസ്സിലാകുന്നത്, ബാല്യം എന്നത് മുതിർന്നവരുടെ ദൃഷ്ടിയിൽ ഒരു വിഷാദമാണെന്ന്.