പഠിക്കാം അധ്യാപകനാവാൻ
text_fieldsവിവര സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടവും നിർമിതബുദ്ധിയുടെ നിതാന്ത വളർച്ചയും വിദ്യാഭ്യാസരംഗത്ത് സമൂല മാറ്റങ്ങൾക്ക് വഴിമരുന്നിട്ടിരിക്കുന്നു.
പഠിപ്പിക്കുന്ന വിഷയത്തിലുള്ള ധാരണ, വൈദഗ്ധ്യം, അവഗാഹം, കുട്ടികളോട് ഇടപഴകാനും മനസ്സിലാക്കിക്കൊടുക്കാനുമുള്ള കഴിവ് എന്നിവ മികച്ച അധ്യാപകനെ വാർത്തെടുക്കുന്നതിൽ പ്രധാനമാണ്. അതായത്, നന്നായി പഠിപ്പിക്കാൻ അധ്യാപകരും നന്നായി പഠിക്കേണ്ടിയിരിക്കുന്നു എന്ന് ചുരുക്കം.
അധ്യാപനം ഒരു നിത്യഹരിത തൊഴിൽ മേഖലയാണെന്നതിൽ സംശയമേതുമില്ല. പക്ഷേ, മാറിയ കാലഘട്ടത്തിൽ പുതുതലമുറയെ വാർത്തെടുക്കുന്നതിൽ അധ്യാപകരുടെ ഉത്തരവാദിത്തം വാക്കുകൾക്കും നിർവചനങ്ങൾക്കും അതീതമാണ്.
സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയും ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ ആധിക്യവും ഇന്ന് അധ്യാപന മേഖലയിൽ പുതിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നു. എല്ലാതരം വിദ്യാർഥികളെയും പരിഗണിക്കുന്ന സർവതല സ്പർശിയായ പദ്ധതികൾ ആധുനിക സാങ്കേതികവിദ്യയിലൂന്നി ചെയ്താൽ മാത്രമേ പുതിയ കാലത്ത് അധ്യാപകൻ എന്ന ലേബലിന് അർഹതയുള്ളൂ.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ അടിസ്ഥാനത്തിൽ വൻ മാറ്റങ്ങളാണ് അധ്യാപന പഠന/ പരിശീലന രംഗത്ത് വരാൻ പോകുന്നത്. സ്കൂൾ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരമുയർത്താൻ അധ്യാപകരെ പ്രാപ്തരാക്കുന്ന തരത്തിലുള്ള അഭിരുചി പരീക്ഷയിലൂടെയാണ് ഇനി അധ്യാപന വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം.
നാലുവർഷ ബി.എഡ് കേരളത്തിൽ
ബി.എഡ് കോഴ്സ് അടുത്ത വർഷം മുതൽ നാലുവർഷ പ്രഫഷനൽ കോഴ്സാകും. ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ബിരുദ പഠനം കൂടെ ചേർത്തുള്ള കോഴ്സുകൾ ആരംഭിക്കും. നിലവിലുള്ള രണ്ടുവർഷ ബി.എഡ് കോഴ്സ്, പ്രൈമറി അധ്യാപകരാകാനുള്ള ഡി.എൽ.എഡ് കോഴ്സ് എന്നിവ ക്രമേണ ഇല്ലാതാകും. 2030 മുതൽ നാലുവർഷ ബി.എഡ് മാത്രമേ നിലവിലുണ്ടാകൂ.
ബി.എ, ബി.എസ്‍സി, ബി.കോം എന്നിങ്ങനെ മൂന്ന് സ്ട്രീമുകൾക്കൊപ്പമാകും ബി.എഡും. ആദ്യവർഷം മുതൽ നിശ്ചിത ക്രെഡിറ്റ് അധ്യാപക പരിശീലനത്തിനായിരിക്കും. നാലുവർഷം പഠനം പൂർത്തിയാക്കിയാൽ ബിരുദത്തിനൊപ്പം ബി.എഡും ലഭിക്കും. മൂന്നു വർഷം കഴിഞ്ഞ് ബിരുദം നേടി എക്സിറ്റിനുള്ള അവസരവുമുണ്ടാകും.
എൽ.കെ.ജി മുതൽ രണ്ടാം ക്ലാസ് വരെയുള്ള അധ്യാപകരാകാൻ ഫൗണ്ടേഷൻ, മൂന്നു മുതൽ അഞ്ചുവരെ ക്ലാസുകൾക്ക് പ്രിപ്പറേറ്ററി, ആറു മുതൽ എട്ടുവരെ മിഡിൽ, ഒമ്പതു മുതൽ 12 വരെ സെക്കൻഡറി എന്നിങ്ങനെ വിവിധ ഓപ്ഷനുകളുണ്ടാകും. ബി.എ, ബി.എസ്‍സി, ബി.കോം എന്നീ സ്ട്രീമുകളിൽ 12 കോഴ്സുകളുണ്ടാകും. താൽപര്യമുള്ള ഓപ്ഷനുകൾ തിരഞ്ഞെടുക്കാം.
ഐ.ടി.ഇ.പി
ദേശീയതലത്തിൽ ഇന്‍റഗ്രേറ്റഡ് ബി.എഡ് പ്രോഗ്രാമുകൾ കഴിഞ്ഞ വർഷം മുതൽ ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർവകലാശാലകൾ, സ്ഥാപനങ്ങൾ എന്നിവയിൽ ഇന്‍റഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാമുകൾ (ഐ.ടി.ഇ.പി) എന്ന പേരിലാണിവ അറിയപ്പെടുന്നത്.
നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന നാഷനൽ കോമൺ എൻട്രൻസ് ടെസ്റ്റ് (എൻ.സി.ഇ.ടി) വഴിയാണ് പ്രവേശനം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. ചേരാനാഗ്രഹിക്കുന്ന സ്ഥാപനങ്ങളിൽ പ്രത്യേകം നിബന്ധനകളുണ്ടെങ്കിൽ അവ പാലിക്കണം.
ഒറ്റ പ്രവേശന പരീക്ഷയിലൂടെ ഡിഗ്രിയും ബി.എഡും നാലുവർഷം കൊണ്ട് പൂർത്തിയാക്കാൻ സാധിക്കുമെന്നതാണ് ഈ പ്രോഗ്രാമിന്‍റെ പ്രത്യേകത. ബി.എ, ബി.എസ്‍സി, ബി.കോം ബിരുദങ്ങളിൽ ബി.എഡും സംയോജിപ്പിച്ചുള്ള പ്രോഗ്രാമുകൾ വിവിധ സ്ഥാപനങ്ങളിൽ ലഭ്യമാണ്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് അധ്യാപക ജോലിയിൽ പ്രവേശിക്കാം.
കൂടാതെ ബിരുദതലത്തിലെ മേജർ വിഷയത്തിന്‍റെ അടിസ്ഥാനത്തിൽ എം.എ, എം.എസ്‍സി, എം.കോം അല്ലെങ്കിൽ എം.എഡിനോ ചേർന്ന് ഉപരിപഠനവും നടത്താം. ഐ.ഐ.ടികൾ, എൻ.ഐ.ടികൾ, കേന്ദ്ര/ സംസ്ഥാന സർവകലാശാലകൾ, റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ (RIE), ഗവ. കോളജുകൾ എന്നിവയടക്കം 64 സ്ഥാപനങ്ങളിൽ വിവിധ പ്രോഗ്രാമുകൾ പഠിക്കാനവസരമുണ്ട്.
പരീക്ഷ എങ്ങനെ?
● കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്.
● മൾട്ടിപ്പിൾ ചോയ്സ് ഒബ്ജക്ടിവ് ചോദ്യങ്ങൾ മാത്രം.
● ഇംഗ്ലീഷ്, മലയാളമടക്കം 13 ഭാഷകളിൽ പരീക്ഷയെഴുതാം.
● പരീക്ഷക്ക് നാലു സെക്ഷനുകളുണ്ട്.
സെക്ഷൻ ഒന്ന്:
രണ്ട് ഭാഷകൾ (38 ഭാഷകളിൽ നിന്ന്) തിരഞ്ഞെടുക്കണം.
ഓരോന്നിലും 23 ചോദ്യങ്ങളിൽ 20 എണ്ണത്തിന് ഉത്തരമെഴുതണം (ആകെ 40 ചോദ്യങ്ങൾ).
സെക്ഷൻ രണ്ട്:
ചേരാനാഗ്രഹിക്കുന്ന പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട ഏതെങ്കിലും മൂന്ന് ഡൊമൈൻ വിഷയങ്ങൾ (26 വിഷയങ്ങളിൽനിന്ന്) തിരഞ്ഞെടുക്കണം.
ഓരോ വിഷയത്തിലും 28 ചോദ്യങ്ങളിൽ 25 എണ്ണത്തിന് ഉത്തരമെഴുതണം (ആകെ 75 ചോദ്യങ്ങൾ).
സെക്ഷൻ മൂന്ന്:
ജനറൽ ടെസ്റ്റ്, 28 ചോദ്യങ്ങളിൽ 25 എണ്ണത്തിന് ഉത്തരമെഴുതണം.
സെക്ഷൻ നാല്:
ടീച്ചിങ് ആപ്റ്റിറ്റ്യൂഡ്, 23 ചോദ്യങ്ങളിൽ 20 എണ്ണത്തിന് ഉത്തരമെഴുതണം.
ആകെ 160 ചോദ്യങ്ങൾക്ക് 180 മിനിറ്റാണ് സമയം.
വിശദ വിവരങ്ങൾ https://exams.nta.ac.in/NCETയിൽ ലഭ്യമാണ്.
കേരളത്തിലും പഠിക്കാം
● എൻ.ഐ.ടി കോഴിക്കോട് (ബി.എസ്‍സി-ബി.എഡ് -50 സീറ്റ്)
● കേന്ദ്ര സർവകലാശാല കാസർകോട് (ബി.എസ്‍സി-ബി.എഡ്, ബി.എ-ബി.എഡ്, ബി.കോം-ബി.എഡ് -50 സീറ്റുകൾ വീതം)
● കേന്ദ്ര സംസ്കൃത യൂനിവേഴ്സിറ്റി ഗുരുവായൂർ കാമ്പസ്
(ബി.എ-ബി.എഡ് -100 സീറ്റ്)
പ്രവേശന പരീക്ഷ എഴുതുന്നതോടൊപ്പം ചേരാനാഗ്രഹിക്കുന്ന സ്ഥാപനങ്ങളിൽ പ്രത്യേകം അപേക്ഷ നൽകി പ്രവേശന പ്രക്രിയയിൽ പങ്കെടുക്കേണ്ടതുണ്ട്.