നദികൾ ശുചീകരിച്ച് കടലുകൾ പ്ലാസ്റ്റിക് മുക്തമാക്കുന്ന ചെലവ് കുറഞ്ഞ സംവിധാനവുമായി മുൻ മർച്ചന്‍റ് നേവി ഓഫിസർ
text_fieldsനദിയിൽ നിർമിച്ച ഫ്ലോട്ടിങ് ബാരിയർ. ഇൻസെറ്റിൽ ക്യാപ്റ്റൻ ഡി.സി. ശേഖർ
മർച്ചന്‍റ് നേവി ഓഫിസറായി 26 വർഷം ഉലകം ചുറ്റിയ ക്യാപ്റ്റൻ ഡി.സി. ശേഖർ ഇന്ത്യയിലേക്ക് മടങ്ങിയത് നദികളുടെയും അതുവഴി കടലുകളുടെയും രക്ഷകനാകുക എന്ന ദൗത്യവുമായാണ്.
നദികൾ ശുചീകരിക്കുകയും കടലുകൾ പ്ലാസ്റ്റിക് മുക്തമാക്കുകയുമായിരുന്നു ആ ദൗത്യം. പ്ലാസ്റ്റിക് കൊണ്ട് നിറഞ്ഞുകിടക്കുന്ന ഇന്ത്യൻ തുറമുഖങ്ങളുടെയും നദികളുടെയും പരിതാപകരമായ അവസ്ഥ നേരിൽ കാണാനിടയായതോടെയാണ് അദ്ദേഹം രണ്ടും കൽപിച്ചിറങ്ങിയത്.
സമുദ്ര മേഖലയിലെ തന്‍റെ അനുഭവവും എൻജിനീയറിങ് പരിജ്ഞാനവും ഉപയോഗപ്പെടുത്തി, ശേഖർ നദികൾക്കായി സവിശേഷമായ ഫ്ലോട്ടിങ് ബാരിയർ സിസ്റ്റം രൂപകൽപന ചെയ്തു. പരമ്പരാഗത ശുചീകരണ രീതികളിൽനിന്ന് വ്യത്യസ്തമായി നദിയുടെ സ്വാഭാവിക ഒഴുക്കിനെ ഉപയോഗപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്‍റെ നൂതനാശയം.
ഒഴുക്കിന് കുറുകെ കോണോടുകോൺ (diagonal) സ്ഥാപിച്ച ഈ തടസ്സം പ്ലാസ്റ്റിക്, മരക്കമ്പുകൾ, അവശിഷ്ടങ്ങൾ തുടങ്ങിയ മാലിന്യങ്ങളെ നദീതീരത്ത് സ്ഥാപിച്ച സ്വീപ്പിങ് സിസ്റ്റത്തിലേക്ക് നയിക്കുന്നു. മാലിന്യം കുടുങ്ങുകയും വെള്ളത്തിന്‍റെ ഒഴുക്കിന് തടസ്സമുണ്ടാകുന്നുമില്ല എന്നതാണ് ഇതിന്‍റെ സവിശേഷത.
ഇന്ധനം ആവശ‍്യമില്ലാത്തതിനാൽ വിദേശ ബദലുകളെ അപേക്ഷിച്ച് ഏകദേശം 30 മടങ്ങ് ചെലവ് കുറവാണ് ഇതിന്. ചെന്നൈയിലെ കൂവം, അഡയാർ നദികളിൽ സ്ഥാപിച്ച ഈ സംവിധാനം ഇതിനകം 20,000 ടണിലധികം മാലിന്യം നീക്കംചെയ്തു.
ശേഖറിന്‍റെ ഈ കണ്ടുപിടിത്തം മുനിസിപ്പൽ കോർപറേഷനുകളുടെയും സംസ്ഥാന സർക്കാറുകളുടെയും പ്രതിരോധ സേനയുടെയും ശ്രദ്ധ പിടിച്ചുപറ്റി. അദ്ദേഹത്തിന്‍റെ ഏറ്റവും ബൃഹത്തായ പദ്ധതി ഗോവയിൽ പുരോഗമിക്കുകയാണ്.