ഉന്നത പഠനത്തിന് ഏത് കോഴ്സ്, ഏത് കോളജ്, ഏത് സർവകലാശാല... ആകെ കൺഫ‍്യൂഷനായോ? പരിഹാരമുണ്ട്
text_fieldsഅംബിഷിയോ സ്ഥാപകർ
ചിതറിക്കിടക്കുന്ന അപേക്ഷ ഫോറങ്ങൾ, മറ്റു കടലാസുകൾ, ട്രാൻസ്ക്രിപ്റ്റുകൾ, വിവിധ കോളജുകളുടെ പ്രോസ്പെക്ടസുകൾ... ബിരുദാനന്തര ബിരുദ കോഴ്സ് ചെയ്യാൻ ശ്രമിക്കുന്ന ദിർഘായു കൗശിക് എന്ന യുവാവിന് തന്‍റെ മേശ കണ്ടതോടെ മനംമടുത്തു. കോഴ്സ് തിരഞ്ഞെടുപ്പിലെ ഈ അനിശ്ചിതത്വത്തിന് പരിഹാരം തേടി പുറത്തുപോയപ്പോഴാണ് അതിന് സഹായിക്കുന്ന കൗൺസലർമാരെ കണ്ടെത്താനായത്.
പക്ഷേ, അവർക്കെല്ലാം ഉയർന്ന ഫീസ് നൽകണം. കോളജ് പ്രവേശനം സാധ‍്യമാക്കാൻ കുറെ പണം ചെലവാക്കേണ്ടിവന്നു. ഇതിന് പരിഹാരം കാണണമെന്ന് ആ യുവാവ് ഉറച്ച തീരുമാനമെടുത്തു. ഇതാണ് അംബിഷിയോ (Ambitio) എന്ന ഇന്ത‍്യയിലെ ആദ്യ നിർമിതബുദ്ധി കോളജ് അഡ്മിഷൻ പ്ലാറ്റ്ഫോമിലേക്ക് നയിച്ചത്.
കൗൺസലർമാരെ ആശ്രയിക്കാതെ മികച്ച ആഗോള സർവകലാശാലകളിൽ പ്രവേശനം ഉറപ്പാക്കാൻ സഹായിക്കുകയാണ് അംബിഷിയോ ചെയ്യുന്നത്.
വാരാണസി ഐ.ഐ.ടിയിൽനിന്ന് ബിരുദം പൂർത്തിയാക്കിയശേഷം ബംഗളൂരു സ്വദേശിയായ ദിർഘായു കൗശിക്കിന് ഒരു സ്റ്റാർട്ടപ്പിൽ ജോലി ലഭിച്ചു. രണ്ടു വർഷത്തോളം അവിടെ ജോലി ചെയ്തു. ഇതിനിടയിലും എം.ബി.എ പഠനത്തിനായി കോളജുകൾ തേടിക്കൊണ്ടിരുന്നു. വിദേശ സർവകലാശാലകളിൽ അഡ്മിഷന് ശ്രമിച്ചു.

കോളജ് അഡ്മിഷന് വിദ്യാർഥികളെ സഹായിക്കാൻ ഒരു പ്ലാറ്റ്ഫോം ഇല്ലെന്ന് അദ്ദേഹം മനസ്സിലാക്കി. സുഹൃത്തുക്കളായ വിക്രാന്ത് ശിവാലിക്കിനോടും വൈഭവ് ത്യാഗിയോടും തന്‍റെ ആശയത്തെക്കുറിച്ച് ദിർഘായു പറഞ്ഞു. കൂടെയുണ്ടെന്ന ഉറപ്പ് അവരിൽനിന്ന് ലഭിച്ചു. അങ്ങനെ ആ മൂവർ സംഘം കോളജ് അഡ്മിഷൻ പ്ലാറ്റ്ഫോം വികസിപ്പിക്കാൻ കൈകോർത്തു.
2023ൽ പ്ലാറ്റ്ഫോം വികസിപ്പിച്ച് 25 വിദ്യാർഥികളെ ഉൾപ്പെടുത്തി. മികച്ച സ്ഥാപനങ്ങളിൽ പ്രവേശനം ഉറപ്പാക്കാൻ അവരെ സഹായിച്ചു. മറ്റു സോഫ്റ്റ് വെയറുകൾ നിർമിക്കുന്നതിനു പകരം അംബിഷിയോയുടെ ക്വാളിറ്റി വർധിപ്പിക്കുന്നതിൽ അവർ ശ്രദ്ധകേന്ദ്രീകരിച്ചു.
ഇതിനായി നിർമിതബുദ്ധിയുടെ സാധ‍്യതയും ഉപയോഗപ്പെടുത്തി. ഇതിനകം 175ലധികം വിദ്യാർഥികൾക്ക് വിവിധ വിദേശ സർവകലാശാലകളിൽ പ്രവേശനം സാധ‍്യമാക്കാൻ അംബിഷിയോക്ക് കഴിഞ്ഞു.