മുരിങ്ങയിൽനിന്ന് പൊന്ന് വിളയിച്ച് പൊന്നരശി
text_fieldsപൊന്നരശി
കൃഷിയിൽനിന്ന് ലക്ഷങ്ങൾ വരുമാനമുണ്ടാക്കിയവരുടെ വിജയകഥകൾ നാം കേട്ടിട്ടുണ്ടാകും. എന്നാൽ, മുരിങ്ങയിൽനിന്ന് വ്യത്യസ്തതരം മൂല്യവർധിത ഉൽപന്നങ്ങൾ നിർമിച്ച് വർഷത്തിൽ 50 ലക്ഷം രൂപ സമ്പാദിക്കുന്ന ഒരു വീട്ടമ്മയുടെ കഥയാണിത്.
തമിഴ്നാട്ടിലെ ദിണ്ടിഗൽ നൊച്ചിപ്പട്ടിക്കാരിയായ പൊന്നരശിയാണ് തന്‍റെ 20 ഏക്കർ തോട്ടത്തിൽ 15 ഏക്കറിലും മുരിങ്ങ കൃഷി ചെയ്ത് ലാഭം കൊയ്യുന്നത്. അതോടൊപ്പം ചെറുധാന്യങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്നു.
‘മൂളന്നൂർ’ എന്ന നാടൻ മുരിങ്ങയാണ് കൃഷി ചെയ്യുന്നത്. 2011 മുതൽ പൂർണമായി ജൈവികമായാണ് കൃഷി. ആയിരത്തോളം മരങ്ങളുണ്ട് ഇവരുടെ തോട്ടത്തിൽ. വേനലിൽ തുള്ളിനനയാണ് നൽകുന്നത്.
തമിഴ്നാട് കൃഷി വകുപ്പിന്‍റെ ‘ആത്മ’ പദ്ധതിയും തമിഴ്നാട് കാർഷിക സർവകലാശാലയും പിന്തുണ നൽകി. പരിശീലന പരിപാടികളിൽ പങ്കെടുത്തും സ്വന്തമായി പരീക്ഷണങ്ങൾ നടത്തിയും പൊന്നരശി കൃഷിയിൽ വൈദഗ്ധ‍്യം നേടി.
മുരിങ്ങയിലയിൽനിന്ന് പൗഡർ, കാപ്സ്യൂൾ, ടാബ്‍ലറ്റ്, സൂപ്പ് പൗഡർ, മുരിങ്ങ ടീ ബാഗ്, മുരിങ്ങയില പൗഡർ ചേർത്ത ഇഡ്ഡലി-ദോശപ്പൊടി, ഹെയർ ഓയിൽ, മുരിങ്ങപ്പൂവിൽനിന്ന് പൗഡർ, ഹെൽത്ത് മിക്സ്, മുരിങ്ങക്കായ അച്ചാർ, കുരുവിൽനിന്ന് വേർതിരിക്കുന്ന എണ്ണ, ബ്യൂട്ടി ഓയിൽ, ഫേസ് ക്രീം, പെയിൻ ബാം തുടങ്ങിയ ഉൽപന്നങ്ങൾ മുരിങ്ങയിൽനിന്ന് വികസിപ്പിച്ചെടുക്കുന്നുണ്ടിപ്പോൾ. ‘അരശി മുരിങ്ങ’ എന്ന സ്വന്തം ബ്രാൻഡിലാണ് വിൽപന.
പരീക്ഷണങ്ങൾ വിജയിച്ചതോടെ കൃഷിയിൽനിന്നുള്ള പൊന്നരശിയുടെ വരുമാനം മൂന്നിരട്ടി വർധിച്ചു. ഇപ്പോൾ ഒരു വർഷം 50 ലക്ഷം രൂപയാണ് വരുമാനം. അതിൽ പകുതിയിലേറെയും ലാഭമാണ്.