‘ചാക്കോച്ചൻ പറഞ്ഞു: എന്നെ കൊല്ലരുത്, എനിക്കൊരു ഭാര്യയും മോനുമുണ്ട്’ -വിശേഷങ്ങളുമായി ‘ഓഫിസർ ഓൺ ഡ്യൂട്ടി’യിലെ അടാർ വില്ലത്തി ഐശ്വര്യ രാജ്
text_fieldsഐശ്വര്യ രാജ്. ചിത്രങ്ങൾ: വിശാന്ത് പി. വേണു
പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച സിനിമയാണ് ‘ഓഫിസർ ഓൺ ഡ്യൂട്ടി’. സിനിമയിലെ വില്ലൻ ഗ്യാങ്ങിലെ അന്ന ലൂയിസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചുരുണ്ട മുടിയും വെള്ളാരംകണ്ണുമുള്ള ഐശ്വര്യ രാജ് ഇന്ന് സമൂഹമാധ‍്യമങ്ങളിൽ താരമാണ്.
ബി.ജി.എം, എൻട്രി, അടി ഇടി, ആറ്റിറ്റ‍്യൂഡ് എല്ലാം സമാസമം ചേർത്ത് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ അടാർ വില്ലൻ മാസ് ഗ്യാങ്ങിന്റെ വിളയാട്ടമാണ് ‘ഓഫിസർ ഓൺ ഡ്യൂട്ടി’ സിനിമയിലുടനീളം. കുഞ്ചാക്കോ ബോബനെ ‘പഞ്ഞിക്കിട്ട’ വില്ലത്തികളിലൊരാളായ ഐശ്വര്യ രാജ് ആദ്യ സിനിമയുടെ വിശേഷങ്ങൾ പറയുന്നു.
ഐശ്വര്യ അഥവാ അന്ന ലൂയിസ്
ഓഡിഷൻ കഴിഞ്ഞപ്പോഴാണ് നെഗറ്റിവ് സ്വഭാവമുള്ള കഥാപാത്രമാണ് തനിക്ക് സിനിമയിലുടനീളമെന്ന് മനസ്സിലായത്. അത് കേട്ടപ്പോൾ ഒരുപാട് സന്തോഷമായി. കാരണം ഒരു നോർമൽ എൻട്രി അല്ലല്ലോ നമുക്ക് കിട്ടാൻ പോകുന്നത്. നമ്മൾ അല്ലാത്തൊരു കഥാപാത്രമായി മാറുകയാണല്ലോ. അത്യാവശ്യം നന്നായി വർക്ക് ചെയ്യേണ്ടിവരുമെന്ന് അന്ന് മനസ്സിലായി.
മറ്റു ത്രില്ലർ സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ പെൺകുട്ടികൾ നെഗറ്റിവ് റോൾ ചെയ്തു എന്നത് ഒരു മാറ്റവും വ്യത്യസ്തതയുമാണല്ലോ. നമ്മൾ ചെയ്തുവെച്ച കഥാപാത്രങ്ങളോട് പ്രേക്ഷകർക്ക് ദേഷ്യവും തല്ലാനും തോന്നിയെന്ന് കേട്ടപ്പോൾ അതിലേറെ സന്തോഷമായി.
നമ്മുടെ മാസ് വില്ലനിസം എല്ലാവരും ഇത്രത്തോളം ഏറ്റെടുക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല. ചില സീനൊക്കെ അഭിനയിക്കുന്ന സമയത്ത് ഇത്ര വർക്ക് ആവുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരും സർപ്രൈസ്ഡ് ആയിപ്പോയി.
എം.എ ജേണലിസം അവസാനവർഷ സമയത്താണ് ഓഡിഷനിൽ പങ്കെടുക്കുന്നത്. ഞങ്ങളുടെ ഗ്യാങ്ങുമായി കോമ്പിനേഷൻ സീൻസിനൊക്കെ ശേഷമായിരുന്നു സെലക്ഷൻ. ഗ്യാങ്ങിൽ ആദ്യം സെലക്ട് ചെയ്തത് എന്നെയാണ്. അഞ്ച് ദിവസത്തെ വർക്ഷോപ് ഉണ്ടായിരുന്നു. ഞങ്ങൾ തമ്മിലുള്ള കണക്ഷൻ അത് സെറ്റാക്കി.
സിനിമയിലെപ്പോലെ തന്നെ വിശാഖ് നായർ, ലയ, അമിത് ഈപ്പൻ, വിഷ്ണു ജി. വാര്യർ, റംസാൻ തുടങ്ങി ഞങ്ങളെല്ലാവരും റിയൽ ലൈഫിൽ നല്ല കട്ട കമ്പനിയാണ്, ഒപ്പം ഓരോ തരത്തിലും വ്യത്യസ്തരുമാണ്. സപ്പോർട്ടിവായ ഗ്യാങ്ങുള്ളത് കൊണ്ടുതന്നെ എഫർട്ടുകൾ തനിയെ വന്നു. അത് മുഴുനീള കഥാപാത്രത്തിന് കിട്ടി. സിനിമയിൽ കണ്ടതുപോലെ തന്നെയാണ് ഞങ്ങളുടെ ഫ്രണ്ട്ഷിപ്.
അടാർ വില്ലൻസ് ഗ്യാങ്
വില്ലന്മാർക്ക് മാസ് കാണിക്കാൻ പറ്റിയതരത്തിലുള്ള ബാക്ക്ഗ്രൗണ്ട് സ്കോർ തിയറ്ററിനെ കുലുക്കി മറിച്ചിട്ടുണ്ട്. സ്പാനിഷ് റാപ്പ് വരികളുടെ ലെങ്ത് പാട്ടിൽ കുറേക്കൂടി വേണമെന്ന് കമന്‍റുകളിലൂടെ പ്രേക്ഷകർ ഇതിനകം പറഞ്ഞു കഴിഞ്ഞു. പാട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിലാണ്.
ആളുകളെ ഈ സിനിമ ഇത്രക്കും കണക്ട് ചെയ്യാൻ കാരണം നിലവിൽ സമൂഹത്തിൽ റെലെവന്റായ കണ്ടന്റ് ആയതുകൊണ്ടാണ്. സിനിമ സംസാരിക്കുന്നത് മനുഷ്യന്റെ ബന്ധങ്ങളെക്കുറിച്ചാണ്. ഫ്രണ്ട്ഷിപ്, കുടുംബം, ഭാര്യ-ഭർതൃ ബന്ധം അങ്ങനെ... ഒരു സാമൂഹിക പ്രശ്നം എങ്ങനെയാണ് ഡ്യൂട്ടി, കുടുംബം, സമൂഹം എന്നിവയെ ബാധിക്കുന്നതെന്ന് സിനിമ പ്രേക്ഷകരിലേക്കെത്തിക്കുന്നു. അതിനാൽ എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണിത്.
ഓഫിസറെ കറക്കിയ കാർ ചേസിങ്
സിനിമയിലെ കാർ ചേസിങ് സീൻ കണ്ട് ഒരുപാട് പേർ പ്രശംസിച്ചിട്ടുണ്ട്. ടെൻഷൻ അടിച്ച് ചെയ്ത സീനായിരുന്നു അത്. കാരണം ഷൂട്ടിങ്ങിന്റെ ഒരു മാസം മുമ്പേയാണ് ഞാൻ ഡ്രൈവിങ് പഠിച്ചത്.
ഷൂട്ടിനിടയിൽ പ്രാക്ടീസ് ചെയ്യാനൊന്നും സാധിച്ചില്ല. പിന്നെ കാർ എടുക്കുന്നത് ഷൂട്ടിന്റെ തലേദിവസമാണ്. നമ്മൾ സാധാരണ കാർ ഓടിക്കുന്ന പോലെയല്ലല്ലോ ചേസിങ്. കാമറക്ക് എത്ര നല്ല ഔട്ട്കം കൊടുക്കാൻ പറ്റുമെന്നായിരുന്നു എന്റെ ചിന്ത. എന്റെ എല്ലാ സൈഡിലും കാമറയായിരുന്നു.
റോഡ് കാണണമെങ്കിൽ ചരിഞ്ഞു നോക്കണം, കാർ ചേസ് ചെയ്യണം, ഫോണിൽ സംസാരിക്കണം, ചുറ്റിലുമുള്ള കാമറകൾക്ക് ഒന്നും സംഭവിക്കരുത്, അപ്പുറത്താണെങ്കിൽ ചാക്കോച്ചനുമുണ്ട്. അതുപോലെ എന്റെ സൈഡിൽ വെച്ച കാമറയിൽ ചക്കോച്ചനെയും കിട്ടണം. ഇതെല്ലാം കണക്കുകൂട്ടിയായിവേണം കാർ ഓടിക്കാൻ.
അതിലും വലിയ കാര്യം എനിക്ക് നന്നായി വണ്ടി ഓടിക്കാൻ അറിയില്ല എന്നതാണ്. ടെൻഷൻ കാരണം രണ്ട് മൂന്ന് തവണ ഇടിക്കാൻ പോയി. പക്ഷേ, നമ്മൾ ചെയ്തേ പറ്റൂ. ഇടിച്ചെന്ന് ഒരുപാട് വട്ടം കരുതി. എന്തും വരട്ടെയെന്ന് ചിന്തിച്ച് ഒറ്റ ചേസിങ് ആയിരുന്നു. ആ സീനിൽ ചാക്കോച്ചൻ നന്നായി സഹായിച്ചു.
സീനിന്റെ അവസാനം ചാക്കോച്ചൻ ഇങ്ങനെ പറഞ്ഞു, ‘‘എന്നെ കൊല്ലരുത്, എനിക്കൊരു ഭാര്യയും മോനുമുണ്ട്’’. ആ സീനിൽ എന്നെ ചാക്കോച്ചൻ നന്നായി കംഫർട്ട് ചെയ്തു. കൂടെയുണ്ടെന്ന ഫീൽ കിട്ടി. സെറ്റിലുള്ള എല്ലാവരും നന്നായി സഹായിച്ചു, സപ്പോർട്ട് ചെയ്തു.
വെള്ളാരം കണ്ണുള്ള വില്ലത്തി
സോഷ്യൽ മീഡിയ പല പേരുകളാണ് എനിക്കിട്ടത്. എന്റെ കണ്ണുകളും ചുരുണ്ട മുടിയും സിനിമയിൽ നന്നായി സഹായിച്ചിട്ടുണ്ട്. ആ ഒരു ‘വൗ’ ഫാക്ടർ വരാൻ കാരണം ലുക്ക് കൂടെയാണ്. അമ്മൂമ്മയുടെ കണ്ണാണ് എനിക്ക് കിട്ടിയത്.
മനസ്സ് കൊണ്ട് ഡ്രീം ബിഗ്ഗാണ്
ഞാനൊരു നാട്ടിൻപുറം സെറ്റപ്പിൽനിന്ന് വന്നയാളാണ്. നാട് പത്തനംതിട്ട അടൂരിലാണ്. വീട്ടിൽ അച്ഛനും അമ്മയും ചേച്ചിയുമാണുള്ളത്. ചേച്ചി വിവാഹിതയാണ്. നാട്ടിൽ കൺസ്ട്രക്ഷൻ ബിസിനസാണ് അച്ഛന്. ഗ്രാജ്വേഷൻവരെ പഠിച്ചതും നാട്ടിലാണ്.
മനസ്സ് കൊണ്ട് ഡ്രീം ബിഗ്ഗാണ്. സ്കൂളിലും കോളജിലും പഠിക്കുന്ന സമയത്ത് ആർമി ഓഫിസർ ആവാനായിരുന്നു ആഗ്രഹം. എൻ.സി.സി കേഡറ്റായിരുന്നു. അതിനിടക്ക് യൂത്ത് ഫെസ്റ്റിവലിൽ ചില ഡ്രാമകൾ ചെയ്തിരുന്നു. ശേഷം സ്പോർട്സ് ലീഡറായി പ്രവർത്തിച്ചു. ശേഷമാണ് ബംഗളൂരുവിൽ എം.എ ജേണലിസം ചെയ്യുന്നത്. പിന്നീടാണ് പാഷന്റെ പുറകെ പോകാമെന്ന് കരുതി സിനിമയിൽ ട്രൈ ചെയ്യുന്നത്.
എനിക്കെന്നും ഫ്രീഡം തോന്നിയിട്ടുള്ള ക്രാഫ്റ്റാണ് സിനിമ. പാഷൻതന്നെ കരിയർ ആക്കാനാണ് ഇപ്പോൾ തീരുമാനം. സിനിമ പ്രേക്ഷകർ ഏറ്റെടുത്തതിൽ ഒരുപാട് സന്തോഷം. നിലവിൽ പുതിയൊരു പ്രോജക്ട് കമ്മിറ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവരും.