Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightstarchatchevron_right‘എന്നെ ഫോണിൽ...

‘എന്നെ ഫോണിൽ കിട്ടാത്തതുകൊണ്ട് ഒരുപാട് സിനിമകൾ നഷ്ടമായിട്ടുണ്ട്’ -ആസിഫ് അലി മനസ്സ് തുറക്കുന്നു

text_fields
bookmark_border
‘എന്നെ ഫോണിൽ കിട്ടാത്തതുകൊണ്ട് ഒരുപാട് സിനിമകൾ നഷ്ടമായിട്ടുണ്ട്’ -ആസിഫ് അലി മനസ്സ് തുറക്കുന്നു
cancel
camera_alt

ആസിഫ് അലി. ചിത്രം: ഇമ്രാൻ ഹസൻ


വസന്തത്തിൽ വിരിഞ്ഞും വേനലിൽ നൊന്തും ഉയർച്ചതാഴ്ചകളുടെ ഋതുഭേദങ്ങൾ പലത് കണ്ട യാത്രയായിരുന്നു ആസിഫ് അലിയുടേത്. ഇടർച്ചകളിൽ ‘എന്‍റെ ബോസെ, ഈ പ്രശ്നങ്ങളൊക്കെയുണ്ടല്ലോ, നമ്മുടെ മൈൻഡ്സെറ്റിന്‍റേതാണ്. നമ്മുടെ ലൈഫിൽ എന്തു പ്രശ്നങ്ങളുണ്ടെങ്കിലുമുണ്ടല്ലോ കാറ്റ് കല്ലേലടിക്കണ പോലെ ദേ ദിങ്ങനെ നിക്കണം...’

എന്ന് സ്വയവും ചുറ്റുമുള്ളവരെയും കൂളാക്കിയും എന്നാൽ, ഉയർച്ചയിൽ മതിമറക്കാതെയും വെള്ളിത്തിരയിൽ 15 സംവത്സരങ്ങൾ പൂർത്തിയാക്കുന്ന അദ്ദേഹം ‘മാധ്യമം കുടുംബം’ സ്പെഷൽ പതിപ്പിനായി തന്‍റെ വിശേഷങ്ങളും വീടിനെക്കുറിച്ചുള്ള സങ്കൽപങ്ങളും പങ്കുവെക്കുന്നു...

● കുടുംബത്തിനും സിനിമക്കുമിടയിൽ ബാലൻസിങ്ങിന് ശ്രമമുണ്ടോ?

എന്‍റെ ഭാഗത്തുനിന്ന് ശ്രമമായിട്ടൊന്നുമില്ല. ഞാനൊരു ഒഴുക്കിൽ അങ്ങ് ഒഴുകിപ്പോകുന്നയാളാണ്. സിനിമകൾ ചെയ്യുന്ന സമയത്ത് സിനിമകളിൽതന്നെയായിരിക്കും. ഫ്രീയായ സമയത്താണെങ്കിൽ ഫാമിലിയുടെ കൂടെ തന്നെയായിരിക്കും. ഫ്രീ ടൈം കണ്ടെത്താൻ പറ്റിയില്ലെങ്കിൽ ഫാമിലിയെ കൂടെ കൂട്ടും, ലൊക്കേഷനിലേക്ക്.


● കുട്ടികൾക്ക് കൂടുതൽ സമയം മാറ്റിവെക്കണമെന്ന് തോന്നുന്നില്ലേ?

ഉറപ്പായും. അതിനും ശ്രമിക്കുന്നുണ്ട്, അധികവും സംഭവിക്കാറില്ലെങ്കിലും. ‘ടിങ്കി ടാറ്റ’ സിനിമയുടെ ഷൂട്ടിങ് സമയത്ത് എനിക്കൊരു അപകടമുണ്ടായി. നാലു മാസത്തോളം ബെഡ് റെസ്റ്റിലായിരുന്നു. സർജറി കഴിഞ്ഞ് വീൽചെയറിലായിരുന്നു പിന്നീട്.

അത് ഭയങ്കര ടഫായിട്ടുള്ള സമയമായിരുന്നു. ഓടിനടന്ന് സിനിമ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് അപകടമുണ്ടാവുന്നതും കിടക്കുന്നതും. പക്ഷേ, ആ സമയം വീട്ടിൽ കുട്ടികളോടൊപ്പം ചെലവഴിക്കാൻ കഴിഞ്ഞു എന്നതാണ് അതിന്‍റെ പോസിറ്റിവ് സൈഡ്.

● ഇമോഷണലാവാറുണ്ടോ?

തീർച്ചയായും. ദുഃഖമുണ്ടാക്കുന്ന സംഭവങ്ങൾപോലെ തന്നെ സന്തോഷമുള്ള സമയത്തും ഞാൻ ഭയങ്കരമായി ഇമോഷണലായി പോകാറുണ്ട്. സിനിമയിലെത്തിയതിന്‍റെ 15 വർഷം പൂർത്തിയാകുന്ന വേളയിലാണ് ദമ്മാമിൽ ‘ഗൾഫ് മാധ്യമം’ ഒരുക്കിയ ‘ഹാർമോണിയസ് കേരള’യിൽ ഞാനെത്തുന്നത്.

15 വർഷം പൂർത്തിയായി എന്ന് പ്രഖ്യാപിക്കപ്പെട്ട ആ നിമിഷത്തിൽ വേദിയിൽ നിൽക്കുേമ്പാൾ നിറഞ്ഞുകവിഞ്ഞ സദസ്സിന്‍റെ സ്നേഹം ഏറ്റുവാങ്ങുേമ്പാൾ കണ്ണുകൾ നിറഞ്ഞുപോയി. എന്നെ പോലൊരാൾക്ക് കൈയെത്തിപ്പിടിക്കാവുന്ന ദൂരത്തിലായിരുന്നില്ല സിനിമ.


● നന്നായി സംസാരിക്കുന്നുണ്ടല്ലോ, എങ്ങനെ കിട്ടി ഈ ചാതുരി?

വാപ്പ നല്ലൊരു പ്രാസംഗികനാണ്, രാഷ്ട്രീയക്കാരനാണ്. വേദികളിൽ സംസാരിക്കുന്നതും ആളുകളോട് ഇടപെടുന്നതുമെല്ലാം ഞാൻ കാണുന്നതുമുതൽ ശ്രദ്ധിച്ചിട്ടുണ്ട്.

പിതാവായിരിക്കുമല്ലോ ഫസ്റ്റ് ഹീറോ. അദ്ദേഹത്തിൽനിന്ന് കിട്ടിയതായിരിക്കണം. വാപ്പയുടെ ഫോട്ടോസ്റ്റാറ്റാണ് ഞാൻ.

സിനിമയെക്കുറിച്ചൊന്നും പറയാറില്ലെങ്കിലും എന്നോട് എപ്പോഴും വാപ്പ പറയാറുള്ളത് ആളുകളോട് നന്നായി പെരുമാറണമെന്നാണ്. ഉള്ളിലുള്ളത് എന്തുമായിക്കോട്ടെ, അതു നമ്മുടേതാണ്. ചില വേദികളിൽ സംസാരിക്കാൻ പോകുേമ്പാഴും ചിലരെ കാണാൻ പോകുമ്പോഴുമെല്ലാം ഇപ്പോഴും വാപ്പയെ വിളിക്കും. ‘‘നന്നായിട്ട് പെരുമാറണം’’- അത് മാത്രമാണ് വാപ്പ എപ്പോഴും പറയുക.


● പ്രകൃതിസ്നേഹിയാണോ?

പരിസ്ഥിതിസ്നേഹിയാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ പ്രകൃതിസ്നേഹിയാണ്. മരങ്ങളും മലകളുമാണ് ഇഷ്ടം, കടലുകളേക്കാൾ.

ഹോട്ടൽ റൂമിൽ താമസിക്കുകയാണെങ്കിൽ, ചിലപ്പോൾ ഷൂട്ടിങ്ങിന് പോകുേമ്പാൾ മുപ്പത്, നാൽപത് ദിവസമൊക്കെ ഒരു മുറിയിൽ തന്നെയായിരിക്കും. അപ്പോൾ ആദ്യം ചെയ്യുന്നത്, ചെടി മേടിച്ച് മുറിയിൽ വെക്കും. ഒരു ജീവൻ കൂടി മുറിക്കകത്തുണ്ടാവണം എന്ന നിഷ്ഠ എനിക്കുണ്ട്.

എനിക്കൊരു പച്ച കണ്ടാൽ മതി, ചെടി കണ്ടാൽ മതി. ഇൻഡോർ പ്ലാന്റ് വാങ്ങിവെക്കേണ്ട കാര്യമേയുള്ളൂ. അതു പക്ഷേ, നമ്മുടെ ദിവസത്തിൽ ഒരുപാട് വ്യത്യാസങ്ങളുണ്ടാക്കും. അങ്ങനെയുള്ള കുഞ്ഞുകുഞ്ഞുകാര്യങ്ങളേയുള്ളൂ എനിക്ക് ജീവിതത്തിൽ നിഷ്ഠകളായി. പച്ചപ്പ് വേണം. കാരണം ഞാനൊരു ഇടുക്കിക്കാരനാണല്ലോ.


തൊടുപുഴ വീട് ഫേവറിറ്റ് ഹോളിഡേ സ്പോട്ട്

വീടെന്ന് പറഞ്ഞാൽ മുറ്റം. അതാണെന്‍റെ ഏറ്റവും വലിയ ലക്ഷ്വറി. അത് വീടിന്‍റെ വലുപ്പമല്ല, പക്ഷേ, വീടിനൊരു മുറ്റമുണ്ടാകണം, മരങ്ങളുണ്ടാകണം. തൊടുപുഴ വീടാണ് ഫേവറിറ്റ് ഹോളിഡേ സ്പോട്ട്. ഞാൻ എറണാകുളത്താണ് സെറ്റിലായിരിക്കുന്നത്. സമയം കിട്ടുേമ്പാൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് മറ്റൊരു ലക്ഷ്വറി.

ജനിച്ചതും വളർന്നതും തൊടുപുഴയിലെ തറവാട്ടിലാണ്. വാപ്പയുടെ മൂന്ന് സഹോദരങ്ങളും ഞങ്ങളും ഒരുമിച്ച് കൂട്ടുകുടുംബമായിരുന്നു. വലിയ തറവാടും വലിയ മുറ്റവും കരോട്ടെ പറമ്പിലൊരു മാവും ഒക്കെയായി വലിയ പറമ്പിലുള്ള വീടായിരുന്നു. ഏഴാം ക്ലാസിൽ പഠിക്കുേമ്പാഴാണ് ഇപ്പോൾ താമസിക്കുന്ന വീട് വാപ്പ വെക്കുന്നതും അങ്ങോട്ടേക്ക് മാറുന്നതും.

അപ്പോഴും വലിയ മുറ്റമൊക്കെയുള്ള വീട് തന്നെയാണ് വാപ്പ ഞങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയത്. വീട് എന്നുപറഞ്ഞാൽ വാപ്പയും ഉമ്മയുമുള്ള, ഒരുപാട് മരങ്ങളുള്ള, തണുപ്പുള്ള സ്ഥലം, അതാണ് എന്‍റെ സങ്കൽപം.

വെക്കാൻ പോകുന്ന വീട്

കാർ കഴുകാൻ ഇഷ്ടമാണ്. ഉപയോഗിക്കുന്ന വണ്ടികൾ ഞാൻ കഴുകാറുണ്ട്. തികഞ്ഞ ‘വാഹന ഭ്രാന്തു’ള്ളയാളാണ്. സ്വയം ഡ്രൈവ് ചെയ്യും. അേപ്പാൾ വണ്ടികളോട് എനിക്ക് വൈകാരിക അടുപ്പമുണ്ട്. അതിലെ ഏറ്റവും വലിയ കാര്യമാണ് ഞാൻ വണ്ടികൾ കഴുകുന്നതും ക്ലീൻ ചെയ്യുന്നതും. അതിനുള്ള സൗകര്യമുള്ള വീടായിരിക്കണം. അതാണ് മുറ്റം എന്ന് എടുത്തുപറഞ്ഞത്.

ഒരുപാട് നിലകളുള്ള വീടാകണമെന്നൊന്നുമില്ല. കുറച്ച് കാറ്റും വെളിച്ചവുമൊക്കെ കയറുന്ന അൽപം വിശാലതയുള്ളതാവണം. എന്നാലിപ്പോൾ മക്കൾ തീരെ ചെറിയ കുട്ടികളാണ്. ഞാൻ പല സമയത്തും യാത്രയിലാണ്. കുറെക്കൂടി സേഫ്റ്റി ഫ്ലാറ്റാണ്. എന്നാൽ, എപ്പോൾ സമയം കിട്ടിയാലും ഞാൻ വീട്ടിലേക്കോടും. തൊടുപുഴ അല്ലെങ്കിൽ കണ്ണൂർ. കണ്ണൂരിലെ വീട്ടിലും നല്ല മുറ്റമൊക്കെയുണ്ട്. മാത്രമല്ല, അതിനടുത്ത് പയ്യാമ്പലം ബീച്ചാണ്. അവിടെ പോയി ഇരിക്കാം.

● മധ്യതിരുവിതാംകൂറുകാരന്‍റെ തലശ്ശേരി ബന്ധം, എന്താണ് ഫീലിങ്?

മലബാർ കൾച്ചറിനെക്കുറിച്ച് പറയുകയാണെങ്കിൽ ഏറ്റവും ഹൃദ്യമായ പെരുമാറ്റമുള്ളവരാണ്. ഞാൻ അവിടെ പോയ ആദ്യ സമയത്തൊക്കെ പല ആളുകളെയും കാണുേമ്പാൾ അവർ നോക്കി ചിരിക്കുന്നത് കാണുേമ്പാൾ നമുക്ക് സംശയം വരും. ഇവരെ എനിക്ക് അറിയാമോ എന്ന്? ആദ്യമായി കാണുന്ന ഒരാളാണെങ്കിൽപോലും അവരുടെ മുഖത്ത് കാണുന്ന ചിരി ആത്മാർഥതയോടെയുള്ളതായിരിക്കും.

അവർ ഭക്ഷണത്തിലൂടെ സ്നേഹം പ്രകടിപ്പിക്കും. അവരുടെ സംസാരത്തിൽ അതുണ്ടാവും. ആ കൾച്ചറൽ ഡിഫറൻസ് ഭയങ്കരമായിട്ടുണ്ട്. എനിക്ക് സുഹൃത്തുക്കൾ കേരളത്തിന്‍റെ വിവിധ ഭാഗത്തുനിന്നുണ്ട്. ഒരുപാട് ആളുകളെ പരിചയപ്പെടാൻ കഴിയുന്നുണ്ട്.

മലബാറിനെക്കുറിച്ച് മാത്രമല്ല ഞാൻ പറയുന്നത്. ഏറ്റവും അടുത്ത സുഹൃത്തുക്കൾ തിരുവനന്തപുരത്തുകാരാണ്. എല്ലായിടത്തുനിന്നുള്ളവരും സ്നേഹം പ്രകടിപ്പിക്കുന്നവരാണ്. അതു പലരീതികളിലാണെന്ന് മാത്രം.

● ഫോണിൽ കിട്ടാത്തയാളാണോ?

അത് എന്‍റെ മോശം സ്വഭാവമാണ്. മാറ്റാൻ ഉദ്ദേശിക്കുന്നുമില്ല. അത് വളരെയധികം ആസ്വദിക്കുന്നയാളാണ്. നമ്മൾ ഇത്രയും നേരം ഇവിടെയിരുന്ന് സംസാരിച്ചു. എനിക്കൊരു കാൾ വന്നിട്ടില്ല. ഞാനിതിനിടയിൽനിന്ന് എഴുന്നേറ്റ് പോയിട്ടില്ല. ഒഴുക്ക് നഷ്ടപ്പെടാതെ നമുക്ക് സംസാരിക്കാൻ പറ്റി. ആ ഫ്രീഡം ഫോണുണ്ടെങ്കിൽ കിട്ടില്ല.

പക്ഷേ, ഞാൻ ഫോണുപയോഗിക്കാതെ തന്നെ എന്‍റെ കാര്യങ്ങൾ വളരെ കൃത്യമായി നടന്നുപോകണം. അതിന് ഒരാളെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഫോണിൽ കിട്ടാത്തതുകൊണ്ട് വലിയ നഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. വിശേഷപ്പെട്ട, ഇഷ്ടപ്പെട്ട പലരും വിളിച്ചിട്ട് കിട്ടിയിട്ടില്ല. ഒരുപാട് സിനിമകൾ നഷ്ടമായിട്ടുണ്ട്. നമുക്കുള്ളതാണെങ്കിൽ നമ്മുടെ അടുത്തേക്ക് വരും എന്ന വിശ്വാസമുള്ളത് കൊണ്ട് അതൊക്കെ അഡ്ജസ്റ്റ് ചെയ്തുപോകുന്നു.




Show Full Article
TAGS:Lifestyle starchat Asif Ali 
News Summary - asif ali talks
Next Story