‘ചേച്ചിയും അച്ഛനും അമ്മയുമുള്ള വീട്ടിലേക്ക് ഓടിയെത്തണമെന്ന ചിന്ത എപ്പോഴുമുണ്ട്’ -നിഖില വിമൽ മനസ്സുതുറക്കുന്നു
text_fieldsനിഖില വിമൽ. ചിത്രങ്ങൾ: ഇമ്രാൻ ഹസൻ
‘ഭാഗ്യദേവത’യിലൂടെ വെള്ളിത്തിരയിലെത്തിയിട്ടും ഭാഗ്യത്തിൽ വിശ്വാസമില്ല. കോൺക്രീറ്റ് വീടിനോടല്ല, മണ്ണും കല്ലും കൊണ്ടുള്ള കലാസൗന്ദര്യാത്മകതയുള്ള (എസ്തെറ്റിക്) വീടിനോടാണ് താൽപര്യം. മലയാളത്തിന്‍റെ പ്രിയ താരം നിഖില വിമൽ ‘മാധ്യമം കുടുംബ’ത്തോട് മനസ്സ് തുറക്കുന്നു
‘ഭാഗ്യദേവത’യിലൂടെയാണ് വെള്ളിത്തിരയിലേക്ക് വന്നത്. ഭാഗ്യം കൂടെയുണ്ട് എന്ന് കരുതുന്നുണ്ടോ?
ഇല്ല, കഷ്ടപ്പാടിലാണ് വിശ്വാസം. ഭാഗ്യത്തിൽ വിശ്വസിക്കുന്നില്ല. എന്നാൽ, സിനിമയിൽ ഭാഗ്യം ഒരു ഘടകമാണ്. ‘ലവ് 24x7’ ചെയ്യുന്ന സമയത്ത് ദിലീപേട്ടന്റെ നായികയായിട്ടാണ് ഞാൻ വരുന്നത്. അപ്പോൾ ഭാഗ്യനായിക എന്ന് എല്ലാവരും പറഞ്ഞു.
ദിലീപേട്ടന്റെ നായികമാരെ പൊതുവേ ഭാഗ്യനായികമാർ എന്ന് പറയാറുണ്ട്. എന്നാൽ, ആ സിനിമ, അല്ലെങ്കിൽ രണ്ട് സിനിമ ഫ്ലോപ്പായി കഴിഞ്ഞാൽ നമുക്ക് ഈ പറഞ്ഞ ‘ഭാഗ്യ’മുണ്ടാവില്ല. അപ്പോൾ ഭാഗ്യത്തിൽ നമുക്ക് വിശ്വാസമർപ്പിക്കാൻ പറ്റില്ലല്ലോ.
ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് പറയാൻ സാധിക്കില്ലല്ലോ. ഞാൻ ലവ് 24x7 ചെയ്ത് നാലുവർഷം കഴിഞ്ഞോ മറ്റോ ആണ് ‘അരവിന്ദന്റെ അതിഥികൾ’ ചെയ്യുന്നത്. ഭാഗ്യമാണ് ഘടകമെങ്കിൽ നാലുവർഷം കാത്തിരിക്കണോ?
വിജയത്തിന്റെ ക്രെഡിറ്റ് ആർക്കാണ്? ദൈവത്തിന് കൊടുക്കുമോ?
വിജയത്തിന്റെ ക്രെഡിറ്റ് ഡയറക്ടർക്കാണ് കൊടുക്കുക. എന്നാൽ, ദൈവത്തിന് നന്ദി പറയുന്നത് തെറ്റല്ലല്ലോ. ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നുണ്ട്. പക്ഷേ, അന്ധവിശ്വാസിയല്ല. എനിക്കിഷ്ടമുള്ളപ്പോൾ അമ്പലത്തിൽ പോകാറുണ്ട്.
എന്നുവെച്ച് എല്ലാ ദിവസവും വിളക്ക് കത്തിച്ച് പ്രാർഥിക്കാെറാന്നുമില്ല. നിർബന്ധങ്ങളില്ല. ഇന്നത് ചെയ്താലേ ഇന്നത് കിട്ടുകയുള്ളൂ എന്ന് കരുതുന്നില്ല. എന്നുവെച്ച് അങ്ങനെ ചെയ്യുന്നത് തെറ്റാണെന്നും പറയാനാവില്ല. ഒരുപാടാളുകൾ അങ്ങനെ ചെയ്യുന്നുണ്ടല്ലോ.
വിജയം ആർക്ക് സമർപ്പിക്കണമെന്നത് വ്യക്തിപരമായ ചോയ്സാണ്. സിനിമ വിജയിക്കുന്നതിന് പിന്നിൽ ഒരുപാട് കഷ്ടപ്പാടുകളുണ്ട്. എല്ലാം അതിന്റേതായ വഴിക്ക് യഥാവിധി നടന്നാലേ വിജയമുണ്ടാകൂ.
നായികാ പ്രാധാന്യമുള്ള സിനിമകൾ ആഗ്രഹിക്കുന്നുണ്ടോ?
സ്ത്രീപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്. കൊമേഴ്സ്യൽ സിനിമകളിൽ സ്ത്രീകളുടെ പ്രാതിനിധ്യമെന്ന് പറയുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ‘ഗുരുവായൂരമ്പല നടയിൽ’ സിനിമയുടെ പ്ലോട്ടിൽ എന്‍റെ കഥാപാത്രത്തിന് നല്ല പ്രാധാന്യമുണ്ട്.
പക്ഷേ, സ്ക്രീൻ സ്പേസിന്റെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ വളരെ കുറവാണ്. ആ കഥ ഒരിക്കലും എന്‍റെ കഥാപാത്രമില്ലാതെ നടക്കില്ല. അങ്ങനെയുള്ള സിനിമകൾ തിരഞ്ഞെടുക്കുക എന്നതാണ് കൊമേഴ്സ്യൽ സിനിമകളുടെ കാര്യത്തിൽ ഞാൻ ചെയ്യുന്നത്.
കുറച്ചുകൂടി ഫീമെയിൽ ഓറിയന്‍റഡായ സിനിമകൾ ചെയ്യുമ്പോഴാണ് നമുക്ക് അങ്ങനെ എഫർട്ട് എടുക്കാനൊക്കെ കഴിയുക. സ്ത്രീപ്രാധാന്യമുള്ള രണ്ട് സിനിമകൾക്ക് ഇപ്പോൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്. അത് വർക്ക് ആവുമോ എന്ന് നോക്കിയിട്ടുവേണം അത്തരത്തിലുള്ള കൂടുതൽ കഥാപാത്രങ്ങൾക്കുവേണ്ടി കാത്തിരിക്കാൻ.
നായകന്മാരോളം നായികമാർക്ക് നിലനിൽപില്ലല്ലോ, എന്തുകൊണ്ടാണത്?
മലയാള സിനിമയിൽ മാത്രമല്ല, പൊതുവേ സിനിമയിൽ നായികക്ക് പരമാവധി കൽപിച്ചിരിക്കുന്നത് അഞ്ച് അല്ലെങ്കിൽ ആറുവർഷത്തെ പീക് ടൈമാണ്. എന്തുകൊണ്ടാണ് അങ്ങനെ വന്നതെന്ന് അറിയില്ല. അഞ്ചുവർഷം കഴിയുമ്പോൾ ചിലപ്പോൾ ഫീൽഡ് ഔട്ടായിപ്പോകും, അല്ലെങ്കിൽ കല്യാണം കഴിഞ്ഞുപോകും.
ആദ്യമേ ഞാൻ തീരുമാനിച്ചിരുന്നത് അങ്ങനെ അഞ്ചുവർഷത്തെ കരിയർ എനിക്ക് സിനിമയിൽ വേണ്ട എന്നാണ്. ഞാനിപ്പോൾ സിനിമയിൽ വന്നിട്ട് 15 വർഷം കഴിഞ്ഞു. അതിനിടയിൽ സിനിമ ചെയ്യാതിരുന്ന സമയമുണ്ടായിട്ടുണ്ട്. എന്നാലും സിനിമയിൽ ഞാൻ നിലനിൽക്കുന്നുണ്ട്.
കുടുംബ പശ്ചാത്തലം
എന്‍റേത് യാഥാസ്ഥിതിക കുടുംബമല്ല. കണ്ണൂർ തളിപ്പറമ്പ് കീഴാറ്റൂരാണ് സ്വദേശം. അച്ഛൻ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനായിരുന്നു. പഴയ നക്സലൈറ്റായിരുന്നു.
അമ്മ നൃത്താധ്യാപികയും. ഞാൻ ജനിച്ചപ്പോൾ അച്ഛൻ നക്സലിസം വിട്ടിരുന്നു. പാർട്ടിഗ്രാമമായ കീഴാറ്റൂരിലാണ് ജനിച്ചതെന്നതുകൊണ്ട് എന്‍റെ ഐഡിയോളജി ലെഫ്റ്റായി. ഗ്രാമത്തിൽ എവിടെയും പാർട്ടിക്കൊടിയും പാർട്ടി ചിഹ്നങ്ങളും കണ്ടാണ് വളർന്നത്. അതെല്ലാം സ്വാധീനം ചെലുത്തിയിട്ടുണ്ട്.
രാഷ്ട്രീയമായി എവിടെയും പ്രവർത്തിച്ചിട്ടില്ല. കോളജിലും പ്രവർത്തിച്ചിട്ടില്ല. എസ്.എഫ്.ഐയിൽ മെംബറുമായിരുന്നില്ല. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളോട് മമതയോ വെറുപ്പോ ഇല്ലതാനും.
കല്യാണം
ഇല്ല. പദ്ധതിയായിട്ടില്ല. വേണ്ട എന്നില്ല. ഇപ്പോഴത്തെ അവസ്ഥയിൽ കല്യാണം കഴിക്കാൻ താൽപര്യമില്ല.
അച്ഛനും അമ്മയും ചേച്ചിയും എവിടെയാണോ അതാണ് എനിക്ക് വീട്
എന്‍റെ സങ്കൽപത്തിലെ വീട് നാട്ടിലെ വീടാണ്. അച്ഛനും അമ്മയും ചേച്ചിയുമൊക്കെ എവിടെയാണോ അതാണ് എനിക്ക് വീട്. കണ്ണൂർ വിട്ടുപോകാനാവില്ല. അവിടവുമായി ഭയങ്കര അടുപ്പമാണ്. അവിടെ വീട് വേണം എന്ന നിർബന്ധമുണ്ട്. ജന്മനാട്ടിലേക്ക് പോകുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്.
ചെറുപ്പം മുതലേ ഞാൻ പഠിച്ചത് കോട്ടയം ജില്ലയിലെ ഭരണങ്ങാനത്തായിരുന്നു. ഹോസ്റ്റലിൽനിന്ന് തിരിച്ച് വീട്ടിലേക്ക് വരുമ്പോൾ കണ്ണൂരിലേക്ക് കടന്നാൽ തന്നെ വലിയ സന്തോഷമുണ്ടാകുമായിരുന്നു. വീട് എന്നെ വിളിച്ചില്ലെങ്കിലും ഞാൻ വീട്ടിലേക്കോടിപ്പോകാറുണ്ട്. നാട്ടിലെ വീട്ടിലേക്ക് ഓടിയെത്തണമെന്ന ചിന്ത എല്ലായിപ്പോഴുമുണ്ടാകാറുണ്ട്.
സ്വന്തമായി വീട് വെക്കുന്നില്ലേ?
എറണാകുളത്ത് സ്ഥലമെടുത്ത് എന്‍റെ സങ്കൽപത്തിലുള്ള വീട് വെച്ചാലോ എന്നൊരു ആലോചനയുണ്ട്. കോൺക്രീറ്റ് വീടുകൾ ഇഷ്ടമല്ല. മണ്ണ്, കല്ലുകൾ കൊണ്ടൊക്കെയുള്ള വീടാണ് ഇഷ്ടം. നല്ല കലാസൗന്ദര്യാത്മകതയുള്ള (എസ്തെറ്റിക്) വീട്.
ചെങ്കല്ലിന്റെ വീടുകൾ അല്ലെങ്കിൽ മണ്ണുകൊണ്ടുള്ള വീടുകൾ അങ്ങനത്തെ നിർമാണങ്ങളോടാണ് താൽപര്യം. എവിടെയായാലും വീടായിട്ട് നിർമിക്കുകയാണെങ്കിൽ അത് ചെങ്കല്ലുകൊണ്ടുള്ളതാവും.
തീപ്പെട്ടിക്കൂടുപോലുള്ള, ഒരേ പാറ്റേണിലുള്ള വീടുകൾ ഇഷ്ടമല്ല. ഹോട്ടൽ റൂമുകൾ പോലെ തോന്നിക്കുന്നതാണ് അവ. അങ്ങനത്തെ ലക്ഷ്വറി വീടുകൾ ഇഷ്ടമല്ല. കാറ്റുംവെളിച്ചവും കടക്കുന്ന തുറസ്സായ, വിശാലതയുള്ള വീടാവണം. വീടുണ്ടാക്കാൻ വേണ്ടിയുള്ള വീടുകൾ അല്ല. താമസിക്കാൻ വേണ്ടിയുണ്ടാക്കുന്ന വീട് മതി, ഹോം ഫീൽ കിട്ടുന്ന വീട്.
നാട്ടിലേത് കോൺക്രീറ്റ് വീടാണ്. അത് അമ്മയും അച്ഛനും ഉണ്ടാക്കിയ വീടാണ്. നാട്ടിലെ വീട്ടിൽ അമ്മയും ചേച്ചിയുമാണുള്ളത്. എല്ലാ മാസവും കൃത്യ തീയതിവെച്ച് അവിടേക്ക് പോകാറില്ലെങ്കിലും പോകുന്ന സമയത്ത് പത്ത് ദിവസമെങ്കിലും തങ്ങിയിട്ടേ മടങ്ങാറുള്ളൂ. അമ്മ കൊച്ചിയിലെ എന്‍റെ ഫ്ലാറ്റിലേക്കും വരാറുണ്ട്.
വായന
വായന വളരെ കാര്യമായിട്ട് തന്നെയുണ്ട്. ഫിക്ഷനാണ് വായിക്കാനേറെയിഷ്ടം. രാവിലെയാണ് വായന.
കുറെനാളായി വായന കുറവായിരുന്നു. അത് തിരിച്ചുപിടിക്കുകയാണ്.
സംസാരപ്രിയയാണോ?
അച്ഛൻ നന്നായി സംസാരിക്കുന്നയാളാണ്. വീട്ടിലുള്ളവരെല്ലാം നന്നായി സംസാരിക്കുന്നവരാണ്. അച്ഛൻ അൽപം സാഹിത്യം കലർന്ന ഭാഷയിലാണ് സംസാരിച്ചിരുന്നത്. അത് എന്നിലും സ്വാധീനം ചെലുത്തിയിട്ടുണ്ടാവാം.
വരാനിരിക്കുന്ന സിനിമകൾ?
ഞാനും ഉണ്ണിമുകുന്ദനും ചെയ്ത ‘ഗെറ്റ് സെറ്റ് ബേബി’യെന്ന സിനിമയാണ് വരാനുള്ളതിലൊന്ന്. വിനീത് ശ്രീനിവാസന്റെ ‘ഒരു ജാതി ഒരു ജാതകം’, മിഥുൻ മാനുവൽ തോമസിന്റെ ‘അണലി’ എന്ന വെബ് സീരീസ്, മനു അശോകന്റെ ‘ഐയ്സ്’ വെബ്സീരീസ് എന്നിവയൊക്കെ വരാനുള്ളതാണ്.
തമിഴിൽ ‘വാഴൈ’ കഴിഞ്ഞു. അവിടെ ഒരു സീരീസും സിനിമയും ചർച്ചയിലുണ്ട്. മറ്റ് ഭാഷകളിലേക്കൊന്നു തൽക്കാലമില്ല. മലയാളത്തിൽ തന്നെ കംഫർട്ടാണ്.