അതിരുകൾ മായ്ച്ച മനുഷ്യർ; ടാൻസാനിയയിലെ ആ 22 ദിനങ്ങൾ...
text_fieldsമസായി മണ്ണിൽ മസായി മങ്കമാർക്കൊപ്പം ഹിബ
അങ്ങാടിപ്പുറം പോസ്റ്റ് ഓഫിസിലെ ജോലിക്കിടയിലും യാത്രകൾ ജീവശ്വാസമാണ് മലപ്പുറം മങ്കട സ്വദേശിയായ ഹിബ എ. സമദിന്. അപരിചിതമായ ഇടങ്ങളിലൂടെയുള്ള ഓരോ യാത്രയും ഹിബയ്ക്ക് അത്രമേൽ സന്തോഷം നൽകുന്നു. 2012-ൽ ബി.ടെക് പഠനകാലത്ത് വയനാട്ടിലെ ഗോത്രവർഗക്കാരുടെ ജീവിതവും കലകളും കണ്ടറിഞ്ഞായിരുന്നു തുടക്കം. അന്ന് മാതാപിതാക്കൾക്ക് ചെറിയ ആശങ്കയുണ്ടായിരുന്നെങ്കിലും, ഓരോ യാത്രയും എന്നെ കൂടുതൽ കരുത്തയാക്കി മാറ്റിയതോടെ അവരുടെ പൂർണ പിന്തുണയെന്നെ തേടിയെത്തിയെന്ന് ഹിബ അഭിമാനത്തോടെ പറയുന്നു.
അപൂർവമായ മനുഷ്യരെയും അവരുടെ സംസ്കാരങ്ങളെയും അടുത്തറിയാൻ ഹിബ എപ്പോഴും ഒറ്റയ്ക്കുള്ള യാത്രകളാണ് തിരഞ്ഞെടുക്കാറുള്ളത്. നീണ്ട നാളത്തെ ആഗ്രഹത്തിനൊടുവിൽ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലേക്ക് നടത്തിയ സോളോ യാത്രയുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് മലപ്പുറം സ്വദേശിയായ ഹിബ എ. സമദ്. കഴിഞ്ഞ അഞ്ചുവർഷമായി 'ഹിച്ച് ഹൈക്കിങ്' (വഴിയിൽ കാണുന്ന വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ചുള്ള യാത്ര) വഴിയാണ് ഹിബയുടെ സഞ്ചാരം.
നിഷ്കളങ്കമായ ചിരികൾ! ടാൻസാനിയയിലെ കുരുന്നുകൾക്കൊപ്പം ഹിബ
മസായി ലാൻഡിലെ അത്ഭുതങ്ങൾ
ആഫ്രിക്കയെന്ന് കേൾക്കുമ്പോൾ ഭയത്തിന്റെ നിഴൽ വീഴുന്നവരുണ്ടാകാം. എന്നാൽ, ആധുനികത തൊട്ടുതീണ്ടാത്ത തനത് സംസ്കാരവും മാനവികതയും ഇന്നും കാത്തുസൂക്ഷിക്കുന്ന മനുഷ്യരുടെ നാടാണത്. ആഫ്രിക്കൻ രാജ്യങ്ങളിലെ വൈവിധ്യങ്ങളിൽ എന്നെ ഏറെ ആകർഷിച്ചത് ടാൻസാനിയ ആയിരുന്നു. എന്റെ യാത്രാജീവിതത്തിൽ ഇത്രയേറെ സുരക്ഷിതത്വവും സ്നേഹവും അനുഭവിച്ചറിഞ്ഞ മറ്റൊരു സ്ഥലമില്ല. വന്യജീവി സമ്പത്ത്, പ്രകൃതിഭംഗി, ഇന്ത്യൻ മഹാസമുദ്രത്തിലെ മനോഹരമായ ദ്വീപുകൾ എന്നിവയ്ക്ക് ഈ രാജ്യം ലോകപ്രശസ്തമാണ്. നല്ല മനസ്സുള്ള ആ മനുഷ്യർക്കിടയിൽ 22 ദിവസങ്ങളാണ് ഞാൻ ചെലവഴിച്ചത്. എന്റെ യാത്രാസ്വപ്നങ്ങളിൽ എപ്പോഴും മുൻപന്തിയിലുണ്ടായിരുന്ന ഗോത്രവിഭാഗമാണ് 'മസായി'. കെനിയയുടെയും വടക്കൻ ടാൻസാനിയയുടെയും ഗ്രേറ്റ് റിഫ്റ്റ് വാലി മേഖലയിൽ താമസിക്കുന്ന അർദ്ധ-നാടോടികളാണവർ. 'മസായി ലാൻഡ്' എന്ന് വിളിക്കപ്പെടുന്ന സ്വന്തം ഭൂമിയിൽ, മറ്റ് ഗോത്രങ്ങളുമായി അധികം ഇടപഴകാതെ തനതായ ശൈലിയിലാണ് ഇവർ ജീവിക്കുന്നത്. മണ്ണും പുല്ലും മേഞ്ഞ 'ബോമ' എന്ന് വിളിക്കുന്ന ചെറിയ കുടിലുകളാണിവരുടേത്. കൃഷി ചെയ്യാത്ത ഈ സമൂഹം പശുക്കളെയും ആടുകളെയും വളർത്തിയാണ് ജീവിക്കുന്നത്. മണ്ണും ചാണകവും പുല്ലും ഉപയോഗിച്ച് മെനയുന്ന 'ബോമ' എന്ന് വിളിക്കുന്ന ചെറിയ കുടിലുകളാണ് ഇവരുടെ വീടുകൾ. കൃഷി ചെയ്യാത്ത ഈ സമൂഹം പശുക്കളെയും ആടുകളെയും വളർത്തിയാണ് ഉപജീവനം കണ്ടെത്തുന്നത്. കന്നുകാലികളാണ് ഇവരുടെ സമ്പത്ത്. അവയോടുള്ള ആത്മബന്ധം മസായികളുടെ ജീവിതത്തിന്റെ ഭാഗമാണ്. പുരുഷന്മാർ ഒന്നിലധികം വിവാഹങ്ങൾ കഴിക്കുന്ന രീതി ഇവിടെയുണ്ട്. പശുവിന്റെ കഴുത്തിൽ അമ്പെയ്ത് എടുക്കുന്ന ചോര ചെറിയ ആൺകുട്ടികൾക്ക് കുടിക്കാൻ നൽകുന്ന അപൂർവമായൊരു ആചാരം ഇവർക്കിടയിലുണ്ട്. ഇത് പുരുഷന്മാർക്ക് ആയുസ്സും ആരോഗ്യവും ശക്തിയും നൽകുമെന്നാണ് അവരുടെ വിശ്വാസം. ആധുനികതയുടെ ഒരംശവും തൊട്ടുതീണ്ടാത്ത, പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന ഇവരുടെ ജീവിതരീതിയെ അടുത്തറിയുക എന്നത് വലിയൊരു അനുഭവമായിരുന്നു.
ഒരു മസായി കുടുംബത്തോടൊപ്പം ഹിബ
'ബോമ'യിലെ ആതിഥ്യവും 'മകാൻഡേ'യുടെ രുചിയും
ഒരു ട്രക്കിൽ യാത്ര ചെയ്യുന്നതിനിടയിലാണ് തടാകക്കരയിലെ ഫ്ലമിംഗോ പക്ഷിക്കൂട്ടത്തെയും മസായികളുടെ കുടിലുകളെയും ഞാൻ കാണുന്നത്. വണ്ടി നിർത്തി നേരെ അങ്ങോട്ട് നടന്നു. ഭാഷകളുടെ അതിർവരമ്പുകൾ അപ്രസക്തമാകുന്ന ഒരു തരം ആത്മബന്ധം അവിടെയുള്ളവരുമായി ആദ്യ കാഴ്ചയിൽ തന്നെ എനിക്ക് അനുഭവപ്പെട്ടിരുന്നു. ടാൻസാനിയയിലെ പ്രധാന ഭാഷയായ 'സ്വാഹിലി' പോലും അറിയാത്ത ആ മനുഷ്യരോട് ആംഗ്യഭാഷയിലൂടെയും ട്രാൻസ്ലേറ്റർ വഴിയുമാണ് ഞാൻ സംസാരിച്ചത്. അവിടുത്തെ സ്ത്രീകളെ സ്നേഹത്തോടെ 'മാമ' എന്നാണ് വിളിക്കുന്നത്. ഒരു രാത്രി അവരുടെ കൂടെ താമസിക്കണമെന്ന എന്റെ ആഗ്രഹം പറഞ്ഞപ്പോൾ, സ്വന്തം മകളെപ്പോലെയാണ് അവർ എന്നെ സ്വീകരിച്ചത്. പശുവിൻ പാൽ, ബീൻസ്, ചോളം എന്നിവ ചേർത്തുണ്ടാക്കുന്ന 'മകാൻഡേ' എന്ന അവരുടെ പരമ്പരാഗത ഭക്ഷണവും എനിക്ക് നൽകി.
തങ്ങളുടെ കുടിലിലെ ചെറിയൊരിടത്തിൽ എനിക്കായി അവർ സന്തോഷപൂർവം പായ വിരിച്ചു തന്നു. ചന്ദ്രനില്ലാത്ത ആ കറുത്ത രാത്രിയിൽ, ലക്ഷക്കണക്കിന് നക്ഷത്രങ്ങൾ തിളങ്ങുന്ന ആകാശത്തിന് കീഴെ, മസായി മാമയ്ക്കും കുഞ്ഞിനുമൊപ്പം കിടന്ന ആ നിമിഷം സ്വർഗീയമായിരുന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവമാണത്.യാത്രകളുടെ ഓർമയ്ക്കായി കല്ലുകൾ ശേഖരിക്കുന്ന ശീലമുള്ള ഞാൻ, മനോഹരമായ സാൻസിബാർ ദ്വീപിൽ നിന്നും പവിഴപ്പുറ്റുകളും കല്ലുകളും കൂടെക്കൂട്ടി. തിരികെ പോരുമ്പോൾ മസായി മനുഷ്യർ സ്വന്തം കൈകൊണ്ട് നിർമിച്ച മാലകളും ബ്രേസ്‌ലെറ്റുകളും സ്നേഹത്തോടെ എനിക്ക് സമ്മാനിച്ചു. യാത്രകൾക്കൊടുവിൽ മടങ്ങുമ്പോൾ അവർ സമ്മാനിച്ച മാലകളും ബ്രേസ്‌ലെറ്റുകളും ആ നാടിന്റെ കരുതലിന്റെ ഓർമപ്പെടുത്തലുകളാണ്.


