കുട്ടി സെലിബ്രിറ്റി; ചില്ലറക്കാരിയല്ല ആരോഹി വിജേഷ്
text_fieldsഒന്നര വയസ്സു മുതൽ കുഞ്ഞുകുഞ്ഞു ഭാവങ്ങളും ചിരിയുമായി കാമറക്ക് മുന്നിലെത്തിയ ഒരു കൊച്ചുകുട്ടി ഇന്ന് ഇൻസ്റ്റാഗ്രാമിൽ ഒന്നര ലക്ഷത്തിലധികം ആരാധകരുള്ള ഒരു കുട്ടി സെലിബ്രിറ്റിയാണ്. ആരോഹി വിജേഷ്! ആള് ചില്ലറക്കാരിയല്ല പാട്ടും, ഡാൻസും, ഡബ്സ്മാഷുകളും ഒക്കെ ചെയ്ത വീഡിയോ പോസ്റ്റ് ചെയ്യാറുള്ള ഈ കണ്ണൂരുകാരി കുട്ടി പഠനത്തിലും മിടുക്കിയാണ്. അഞ്ചു വർഷത്തിലധികമായി യു.എ.ഇയിൽ തന്നെയാണ് താമസം. യൂടൂബിലും വിഡിയോകൾ പോസ്റ്റ് ചെയ്യാറുണ്ട്. 2023ലാണ് ആരോഹിയുടെ സ്വന്തം പേരിൽ അമ്മ ഒരു ഇൻസ്റ്റാഗ്രാം പേജ് തുടങ്ങുന്നത്.
കുഞ്ഞുകുഞ്ഞു വീഡിയോകളും പോസ്റ്റ് ചെയ്തു. റീലുകളും, പാട്ടും ഡാൻസും ഒക്കെയായി ആരോഹിക്ക് ആരാധകരേറി. അക്കൗണ്ട് തുടങ്ങി വെറും മൂന്നു മാസത്തിനുള്ളിൽ തന്നെ ഒരു ലക്ഷം ഫോളോവേഴ്സ് ആരോഹിയെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. ആരോഹിയുടെ സംസാരവും, ക്യൂട്ട്നെസ്സും വീഡിയോകളും കണ്ടാൽ ആരും കണ്ടുനിന്നുപോവും. അങ്ങനെ ഒരു കുട്ടി ഇൻഫ്ലുൻസറും സെലിബ്രെറ്റിയുമൊക്കെയായി മാറി ഈ മിടുക്കി. 2023ൽ തന്നെ സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ദിനത്തിൽ നടന്ന സ്റ്റേജ് ഷോയിൽ ആരോഹിയും പങ്കെടുത്തു. അന്ന് ആരോഹി മികച്ച ഇൻഫ്ലുൻസർക്കുള്ള അവാർഡും സ്വന്തമാക്കി.
ഈ പരിപാടിയിലൂടെ നിരവധി ഇൻഫ്ലുൻസർമാരെ പരിചയപ്പെടാനും സാധിച്ചു. പിന്നീട് നിരവധി പരിപാടികളിൽ പങ്കെടുക്കുകയും അവാർഡുകൾ സ്വന്തമാക്കുകയും ചെയ്തു. 2023ൽ തന്നെ നടന്ന ആർപ്പോ ഫെസ്റ്റിവലിൽ മികച്ച ബാലതാരത്തിനുള്ള (ബെസ്റ്റ് കിഡ് ആക്ട്രസ്) അവാർഡും സ്വന്തമാക്കി. ആദ്യമായി പ്രൊമോഷനുകൾ ചെയ്യാൻ സഹായിച്ചതും സ്റ്റേജ് ഷോയിലേക്ക് നിർദേശിച്ചതും വൈഗ എന്ന കുട്ടി ഇൻഫ്ലുൻസറിന്റെ അമ്മയായ ചൈതന്യ സ്മിത്താണ്. ഇന്ന് ചൈതന്യ ഈ ഭൂമിയിൽ ഇല്ലെങ്കിലും നന്ദിയോടെ ആരോഹിയും കുടുംബവും അവരെ ഓർക്കാറുണ്ട്. എല്ലാ കാര്യങ്ങളും വളരെ പെട്ടെന്ന് പഠിച്ചെടുക്കാനുള്ള കഴിവ് ആരോഹിക്കുണ്ട്. രണ്ടു വയസ്സു മുതൽ തന്നെ വിവിധ രാജ്യങ്ങളുടെ പതാകകൾ തിരിച്ചറിയാനും ആളുകൾ ചോദിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാനും ഈ മിടുക്കിക്ക് കഴിയുമായിരുന്നു. പാട്ട് പാടാനും വളരെ ഇഷ്ടമാണ്.
തമിഴ് പാട്ടുകൾ വളരെ പെട്ടെന്ന് പഠിച്ചെടുക്കുന്നതും കേൾക്കുന്ന പാട്ടുകൾ ഓർമ്മയിൽ സൂക്ഷിക്കുന്നതും ഒക്കെ ഇഷ്ടവുമാണ്. ആരോഹിയുടെ ഇൻസ്റ്റാഗ്രാം പേജിൽ ശ്രദ്ധേയമായ റീലുകളിൽ അധികവും തമിഴ് റീലുകളാണ്. പാട്ടും ഡാൻസുമൊക്കെ സ്വന്തമായി ഇരുന്ന് പഠിക്കുകയും ചെയ്യും. സിനിമയിൽ അഭിനയിക്കാൻ നിരവധി അവസരങ്ങൾ തേടിയെത്തിയെങ്കിലും, യു.എ.ഇയിൽ താമസിക്കുന്നതുകൊണ്ട് സിനിമ അഭിനയം തൽക്കാലം വേണ്ടെന്ന തീരുമാനത്തിലാണ് കുടുംബം. എങ്കിലും 2023ൽ ഷാഫി കൊല്ലത്തിന്റെ ഒരു ആൽബത്തിൽ ആരോഹി അഭിനയിച്ചിട്ടുണ്ട്.
ഇതിനോടകം നിരവധി അവാർഡുകൾ സ്വന്തമാക്കിയ ആരോഹി, ദിൽസേ എഫ്.എം നടത്തിയ പരിപാടിയിലെ ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു. അന്ന് മികച്ച കിഡ് ഇൻഫ്ലുൻസർ അവാർഡും ലഭിച്ചു. ഓരോ കാര്യങ്ങളും കണ്ടാൽ പെട്ടെന്ന് മനസ്സിലാക്കാനുമുള്ള ആരോഹിയുടെ പ്രത്യേക കഴിവ് അമ്മ അഭിലാഷ പെട്ടെന്ന് തന്നെ മനസ്സിലാക്കി അതിനുവേണ്ട സപ്പോർട്ട് കൊടുത്തതോടെ ആരോഹിയെ ആക്റ്റീവ് ആകാൻ സഹായിച്ചു. പാട്ടും ഡാൻസും അഭിനയവും കൂടാതെ ക്രാഫ്റ്റ് വർക്കുകളോടും ഈ കൊച്ചുകലാകാരിക്ക് താല്പര്യമുണ്ട്. പഠനത്തിലും മുന്നിൽ തന്നെയായ ആരോഹിയെ ടീച്ചർമ്മാർക്കും ഏറെ ഇഷ്ടമാണ്.
ഷാർജ ഇന്ത്യൻ സ്കൂളിലെ കെ.ജി 2 വിദ്യാർഥിനിയാണ് ഈ കൊച്ചുമിടുക്കി. സ്കൂളിൽ പോകാൻ വളരെ ഇഷ്ടമാണ്. അമ്മയുടെയും അച്ഛന്റെയും പൂർണ്ണ പിന്തുണയാണ് ഈ കൊച്ചുകുട്ടി ഇൻഫ്ലുൻസറുടെ വളർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണം. കഥകൾ പറഞ്ഞു തരുന്ന മുത്തശ്ശിയെയും മുത്തശ്ശനെയും കുട്ടികളിഷ്ടപ്പെടുന്ന പോലെ അച്ചാച്ചനെയും അമ്മമ്മയെയും ഏറെ ഇഷ്ടമാണ് ആരോഹിക്ക്. പുതിയ സിനിമകൾ ഇറങ്ങുമ്പോൾ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായി സിനിമ താരങ്ങളെ കാണാനും സംസാരിക്കാനും ആരോഹിക്ക് അവസരം ലഭിക്കാറുണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാലിനെ കാണാനും സംസാരിക്കാനും ഒപ്പം ഫോട്ടോ എടുക്കാനും സാധിച്ചത് ആരോഹിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിൽ ഒന്നാണ്. പാട്ടും ഡാൻസുമെല്ലാം ഒറ്റക്ക് പഠിച്ചെടുക്കുന്ന ആരോഹിക്ക് റീലുകൾ തയ്യാറാക്കാൻ കൂടെയുണ്ടാകാറ് അമ്മയാണ്. ഈ കൊച്ചു പ്രായത്തിൽ തന്നെ സോഷ്യൽ മീഡിയയിൽ തന്റേതായ ഒരിടം നേടിയെടുത്ത ആരോഹി അച്ഛൻ വിജേഷിനും അമ്മ അഭിഷക്കുമൊപ്പം ഷാർജയിലാണ് ഇപ്പോൾ താമസം.