പാതയോരത്ത് തണൽമരങ്ങൾ നട്ടുവളർത്തി അച്ഛനും മകനും
text_fieldsമനു ജോണും മകൻ സ്റ്റാലിൻ മനുവും
പന്തളം: കടുത്ത വേനലിൽ തണലേകാൻ പാതയോരങ്ങളിൽ തണൽമരങ്ങൾ പരിപാലിച്ച് അച്ഛനും മകനും മാതൃകയാകുന്നു. തുമ്പമൺ മുട്ടം വഴങ്ങനാമുട്ടം ഹൗസിൽ മനു ജോണും (50), മകൻ സ്റ്റാലിൻ മനുവുമാണ് (17), 15 വർഷങ്ങൾക്ക് മുമ്പ് പ്രകൃതിയോട് അടങ്ങാത്ത സ്നേഹംകൊണ്ട് പാതയുടെ അരികിൽ തണൽമരം വെച്ചുപിടിപ്പിച്ചത്. പന്തളം-പത്തനംതിട്ട റോഡിൽ തുമ്പമൺ, മുട്ടം ഭാഗങ്ങളിൽ വ്യാപകമായി തണൽമരം സ്ഥാപിച്ചു. ബദാം, ഞാവൽ മരങ്ങളാണ് കൂടുതലായി നട്ടത്. കടുത്ത ചൂടിൽ പലരും മരച്ചോട്ടിൽ അഭയം തേടാറുണ്ട്. 15 വർഷം മുമ്പ് നട്ടവയെല്ലാം ഇപ്പോൾ വൻമരമായി മാറി.
നട്ടശേഷം തൈക്ക് വേണ്ട വെള്ളവും സംരക്ഷണം നൽകി വന്നത് അച്ഛനും മകനുമാണ്. വ്യാപകമായി മരങ്ങൾ വെട്ടി മുറിക്കുന്നതാണ് ഇപ്പോൾ പ്രകൃതി നേടുന്ന വൻ വേനൽചൂടിന് കാരണം. അതിനു പരിഹാരമായി എല്ലാവരും മരങ്ങൾ നട്ടുപിടിപ്പിക്കണമെന്നാണ് മനു ജോൺ പറയുന്നത്. പമ്പിങ്ങും വയറിങ്ങും ചെയ്ത് ജീവിക്കുന്നതിനിടയാണ് ഇത്തരം പ്രകൃതിസ്നേഹവും മനു പ്രകടിപ്പിക്കുന്നത്.