ചൂരൽ മലക്ക് പിന്നാലെ കള്ളാടിയും; ദുരന്തബാധിതർക്ക് പണിതുവെച്ച കട്ടിലുമായി അസീസ്
text_fieldsചൂരൽമല ദുരന്തബാധിതർക്കായി പണിത കട്ടിലിനരികെ അബ്‌ദുൾ അസീസ്
പത്തനാപുരം: രണ്ടു വർഷങ്ങൾക്കിപ്പുറം വയനാട്നിന്ന് ഒരു ദുരന്തവാർത്ത കൂടി പുറത്തുവരുമ്പോൾ അബ്‌ദുൾ അസീസിന്റെ കണ്ണ് നിറയുകയാണ്. ദുരന്ത ബാധിതർക്ക് തന്നെ കൊണ്ടാകുന്ന തരത്തിൽ ഒരു സഹായം നൽകാമെന്ന് പറഞ്ഞ് കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ടു വർഷത്തോളമാകുന്നു. ചൂരൽമല - മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ടവരെ പുനഃരധിവസിപ്പിക്കുമ്പോൾ അവർക്ക് കിടക്കാൻ ഓരോ കുടുംബത്തിനും ഓരോ കട്ടിൽ പണിത് നൽകുമെന്ന് പത്തനാപുരം നടുക്കുന്ന് ഷാലിമാറിൽ അബ്‌ദുൾ അസീസ് (76) പറഞ്ഞിരുന്നു.
കെ.പി.സി.സി പ്രഖ്യാപിച്ച 100 വീടുകൾ വെച്ചു കൊടുക്കുമ്പോൾ അതിനൊപ്പം കട്ടിലും നൽകാനായിരുന്നു കർഷക കോൺഗ്രസ് നേതാവും, മുൻ ആരോഗ്യ വകുപ്പ് ജീവനക്കാരൻ കൂടിയായിരുന്ന അബ്‌ദുൾ അസീസിന്റെ തീരുമാനം. വീട് ഇനിയും പൂർത്തിയായിട്ടില്ലെങ്കിലും അസീസ് പറഞ്ഞ വാക്ക് പാലിച്ച് രണ്ടു വർഷമായി കാത്തിരിക്കുകയാണ്. ഏഴു ലക്ഷം രൂപ മുടക്കി നൂറ് കട്ടിലുകൾ പണിതു. ഈട്ടി, തേക്ക്, ആഞ്ഞിലി, മാഞ്ചിയം തുടങ്ങിയ തടികളുപയോഗിച്ചാണ് കട്ടിൽ പണിതത്.
മൂന്ന് മാസംമുമ്പ് വയനാട്ടിൽ തറക്കല്ലിടീൽ കർമത്തിന് പ്രിയങ്ക ഗാന്ധിയും, രാഹുൽ ഗാന്ധിയും എത്തിയപ്പോൾ മന്ത്രി ടി. സിദ്ദിഖ് ഇടപ്പെട്ട് അബ്‌ദുൾ അസീസിനെയും ക്ഷണിച്ചിരുന്നു. കട്ടിലൊരുക്കി കാത്തിരുക്കുന്ന വിവരം ശ്രദ്ധയിൽപെടുത്തിയപ്പോൾ അവർ അഭിനന്ദിച്ചതും അസീസ് ഓർക്കുന്നു. ദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും ദുരന്ത ബാധിതരുടെ പുനഃരധിവാസം വൈകുന്നത് ഏറെ വിഷമമുണ്ടാക്കുന്നതാണെന്ന് അബ്‌ദുൾ അസീസ് മാധ്യമത്തോട് പറഞ്ഞു.


