പകരമില്ലാത്ത ഒരേയൊരു ടൈഗർ മാൻ
text_fieldsവാൽമീക് ഥാപർ
ന്യൂഡൽഹി: യാത്രക്കിടെ, രാജസ്ഥാനിലെ രൺതംബോർ ദേശീയോദ്യാനത്തിൽ എത്തപ്പെട്ടതാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് വാൽമീക് ഥാപർ വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് കടുവകളുടെ സംരക്ഷണത്തിനായി അദ്ദേഹം ജീവിതം സമർപ്പിക്കാൻ തീരുമാനിച്ചത്.രാജ്യത്തെ കടുവ സംരക്ഷണ പ്രവർത്തനങ്ങളിൽ ഐതിഹാസിക ഇടപെടൽ നടത്തിയ ഫത്തേ സിങ് റാത്തോഡായിരുന്നു ഥാപറിലെ കടുവ നിരീക്ഷകനെ വളർത്തിയത്. കടുവകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളിൽ ഥാപർ വലിയ സംഭാവനകൾ നൽകി. ഇതുമായി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുള്ള അദ്ദേഹം രാജ്യത്തെ കടുവ സംരക്ഷണ പ്രവർത്തനങ്ങളുടെ അന്തർദേശീയ മുഖമായാണ് വിലയിരുത്തപ്പെടുന്നത്.
ഥാപറിന്റെ ‘ദ സീക്രട്ട് ലൈഫ് ഓഫ് ടൈഗർ’ അന്താരാഷ്ട്ര തലത്തിൽ ഏറെ ചർച്ചയായിരുന്നു. ഏറെ തവണ കാട്ടിൽ കടുവകളുമായി നേർക്കുനേർ കണ്ടുവെന്നും അവയോട് മൗനമായി ആശയവിനിമയം നടത്താനായെന്നും ഥാപർ അവകാശപ്പെട്ടിരുന്നു. കടുവകൾ പ്രകോപനമില്ലാതെ ആക്രമിക്കില്ലെന്നും അവക്ക് മനുഷ്യനെ തിരിച്ചറിയാൻ കഴിവുണ്ടെന്നും മനുഷ്യരേക്കാൾ കടുവകളെ വിശ്വസിക്കാമെന്നും അദ്ദേഹം എഴുതി. ഏകാകിയാണെങ്കിലും കടുവകൾ കുടുംബബന്ധങ്ങൾ സൂക്ഷിക്കാറുണ്ട്. മുതിർന്ന കടുവകളെ കുടുംബത്തിൽനിന്ന് പുറത്താക്കാറുണ്ടെങ്കിലും പിന്നീടും അവ പരസ്പരം കാണാറും തിരിച്ചറിയാറുമുണ്ടെന്നും ഥാപർ കുറിച്ചു. നാലുപതിറ്റാണ്ടിനിടെ ഒരിക്കൽ പോലും ഥാപർ കടുവയുടെ ആക്രമണം നേരിട്ടിരുന്നില്ല.
ആഫ്രിക്കൻ ചീറ്റകളെ കാട്ടിലേക്ക് വീണ്ടും കൊണ്ടുവരാനുള്ള ഇന്ത്യയുടെ സംരംഭമായ പ്രോജക്ട് ചീറ്റയെ, അനുയോജ്യമായ സാഹചര്യമില്ല എന്ന് ചൂണ്ടിക്കാട്ടി ഥാപർ എതിർത്തിരുന്നു. വനാവകാശ നിയമത്തിന്റെ വക്താക്കളുമായും അദ്ദേഹം വാദപ്രതിവാദങ്ങൾ നടത്തി. 1972ൽ കേന്ദ്രം ആരംഭിച്ച പ്രോജക്ട് ടൈഗറിനെയും അദ്ദേഹം വിമർശിച്ചിരുന്നു.
1988ൽ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന രൺതംബോർ ഫൗണ്ടേഷൻ എന്ന എൻ.ജി.ഒ സ്ഥാപിച്ചു. കടുവ വേട്ടക്കെതിരായ ശക്തമായ നിയമങ്ങൾക്കും കടുവകളുടെ പ്രകൃതിദത്ത ആവാസ വ്യവസ്ഥകളുടെ സംരക്ഷണത്തിനുമായി അദ്ദേഹം വാദിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ദേശീയ വന്യജീവി ബോർഡ് ഉൾപ്പെടെ 150ലധികം സർക്കാർ പാനലുകളിലും ദൗത്യസംഘങ്ങളിലും അംഗമായിരുന്നു.
2005ൽ, യു.പി.എ സർക്കാറിന്റെ കാലത്ത് സരിസ്ക ടൈഗർ റിസർവിൽ കടുവകൾ അപ്രത്യക്ഷമായതിനെ തുടർന്ന് പരിസ്ഥിതി പ്രവർത്തക സുനിത നരേന്റെ അധ്യക്ഷതയിൽ രൂപവത്കരിച്ച ടൈഗർ ടാസ്ക് ഫോഴ്സിലും അംഗമായിട്ടുണ്ട്. മനുഷ്യ- വന്യമൃഗ സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ ദൗത്യസംഘം അന്തിമ റിപ്പോർട്ട് നൽകി. എന്നാൽ, അത്തരം ശുഭാപ്തിവിശ്വാസം കടുവകളെ അപകടത്തിലാക്കുമെന്ന മുന്നറിയിപ്പുമായി ഥാപർ വിയോജന കുറിപ്പ് നൽകിയത് ചർച്ചയായിരുന്നു. കടുവകളുടെ സംരക്ഷണം ഉറപ്പുവരുത്താൻ മനുഷ്യസമ്പർക്കമില്ലാത്ത വനമേഖലയടക്കമുള്ള ഭൂപ്രദേശങ്ങൾ വേറിട്ട് സംരക്ഷിക്കേണ്ടതുണ്ടെന്ന് ഥാപർ വാദിച്ചിരുന്നു.