ഒറ്റച്ചക്ര സൈക്കിളിൽ കണ്ണൂരിൽനിന്ന് നേപ്പാളിലേക്ക്; സനീദ് മുക്കത്തെത്തി
text_fieldsസനീദ് മുക്കത്ത് എത്തിയപ്പോൾ
മുക്കം: ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ മറ്റു നിരവധി വാഹനങ്ങളിൽ ഉലകം ചുറ്റുന്നവരും എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിൽ എത്തിയവരുമൊക്കെ നിരവധിയുള്ള നമ്മുടെ സംസ്ഥാനത്തും രാജ്യത്തും സാഹസിക യാത്രയിലൂടെ അവരിൽ നിന്നൊക്കെ വേറിട്ട് നിൽക്കുകയാണ് ഒരു മലയാളി യുവാവ്. കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശിയായ പുതിയ പുരയിൽ സനീദ് എന്ന ഇരുപത്തിയഞ്ചുകാരൻ ഒരു ചക്രം മാത്രമുള്ള സൈക്കിളിൽ കേരളത്തിൽ നിന്ന് നേപ്പാളിലേക്ക് യാത്ര ചെയ്താണ് മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാവുന്നത്. യാത്രക്കിടെ മുക്കത്തുവെച്ചാണ് സനീദിനെ കാണുന്നത്.
സാഹസികതയോടുള്ള കടുത്ത അഭിനിവേശമാണ് ഈ യുവാവിനെ ഇന്ന് ‘കേരള ടു നേപ്പാൾ’ എന്ന വലിയൊരു ലക്ഷ്യത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ബൈക്ക് സ്റ്റണ്ടിൽ നിന്നാണ് എൻജിനീയറിങ് ബിരുദധാരിയായ ഈ യുവാവ് സൈക്കിളിലേക്ക് കളം മാറ്റുന്നത്. പൊതുനിരത്തുകളിൽ ബൈക്ക് സ്റ്റണ്ട് ചെയ്യുന്നത് നിയമവിരുദ്ധവും മറ്റുള്ളവർക്ക് അപകടകരവുമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സനീദ് റൈഡിങ്ങിനായി വ്യത്യസ്തമായ സൈക്കിൾ തിരഞ്ഞെടുത്തത്. അതും സാധാരണ സൈക്കിളല്ല, ബാലൻസ് ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഒറ്റച്ചക്രമുള്ള സൈക്കിൾ. കഠിനമായ പരിശീലനത്തിലൂടെ ഒറ്റ വീൽ സൈക്കിൾ സവാരി വശത്താക്കിയ സനീദ് പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല.
ആദ്യം തിരുവനന്തപുരം മുതൽ കാസർകോട് വരെ ഒറ്റച്ചക്ര സൈക്കിളിൽ സഞ്ചരിച്ച് ‘ഓൾ കേരള’ യാത്ര പൂർത്തിയാക്കി. പിന്നീട് 2021ൽ കശ്മീർ മുതൽ കന്യാകുമാരി വരെ ‘ഓൾ ഇന്ത്യ’ റൈഡ് വിജയകരമാക്കി. ഇപ്പോൾ ‘കേരള ടു നേപ്പാൾ’ എന്ന ബോർഡും വെച്ച് നേപ്പാളിലേക്കുള്ള പ്രയാണത്തിലാണ് ഈ കണ്ണൂരുകാരൻ. മാതാപിതാക്കളും സഹോദരീ സഹോദരന്മാരുമൊക്കെയുള്ള കുടുംബത്തിൽനിന്ന് വരുന്ന സനീദിന് പക്ഷേ ഇക്കാര്യത്തിൽ അവരുടെയാരുടെയും മനം നിറഞ്ഞ പിന്തുണയൊട്ടുമില്ല.
സനീദിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ അവർ അർധസമ്മതം മൂളുകയായിരുന്നു. പോകുന്ന വഴിയിൽ രാത്രികാലങ്ങളിൽ ഭക്ഷണം സ്വയം പാചകം ചെയ്തു കഴിച്ചും ടെന്റടിച്ചു ഉറങ്ങിയുമൊക്കെയാണ് സനീദിന്റെ യാത്ര. ഈ യുവാവിന്റെ നിശ്ചയദാർഢ്യത്തിന് സോഷ്യൽ മീഡിയയിൽ മാത്രമല്ല, പോകുന്ന വഴിയിൽ കണ്ടുമുട്ടുന്നവരിൽനിന്നും വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആത്മധൈര്യവും കഠിന പരിശ്രമവും കൈമുതലായിട്ടുള്ള യാത്ര സനീദ് എവറസ്റ്റ് ബേസ് ക്യാമ്പിൽ പൂർത്തിയാക്കുമ്പോൾ ഈ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ എവറസ്റ്റ് കൊടുമുടി പോലും തലകുനിക്കുമെന്നുറപ്പ്.


