പവിഴദ്വീപിന് ഉടയാട നെയ്ത് ഗംഗാധരന്റെ അരനൂറ്റാണ്ട്
text_fieldsഗംഗാധരൻ തയ്യൽജോലിക്കിടെ
മനാമ: പത്തനംതിട്ട മല്ലപ്പിള്ളി സ്വദേശി ഗംഗാധരന് (74) ജീവിതമാർഗം മാത്രമല്ല, മരണത്തിന്റെ വക്കിൽനിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ രക്ഷാമാർഗം കൂടിയാണ് ബഹ്റൈൻ. അതുകൊണ്ട് തന്നെയാണ് പവിഴദ്വീപിൽ ടൈലറിങ് മേഖലയിൽ 50 വർഷം പൂർത്തിയായിട്ടും ഗംഗാധരൻ നാട്ടിലെ വിശ്രമജീവിതം തെരഞ്ഞെടുക്കാതെ ബഹ്റൈനിൽ തുടരുന്നത്.ചെറുപ്പത്തിലേ ടൈലറിങ് പഠിച്ച ഗംഗാധരൻ സിവിൽ എൻജിനീയറായ സഹോദരനൊപ്പം ഗോവയിലും മുംബൈയിലും തയ്യൽ ജോലി ചെയ്തു. ഇതിനിടെയാണ് ബഹ്റൈനിലേക്ക് കപ്പൽ കയറിയത്.
1975ൽ പ്രവാസം തുടങ്ങിയ ഗംഗാധരന് ബഹ്റൈൻ സ്വന്തം നാട് തന്നെയായി മാറി. ടൈലറിങ് ജോലിയോടൊപ്പം സ്വന്തമായി തുണിക്കടയുമുണ്ട്. ടൈലർമാരും കടകളും കുറവായിരുന്ന ആദ്യകാലത്ത് ഗംഗാധരന്റെ അടുത്ത് വസ്ത്രം തയ്ക്കാൻ എല്ലാ വിഭാഗം ആൾക്കാരും എത്തുമായിരുന്നു. ബഹ്റൈൻ ഭരണാധികാരിയായ ഹമദ് രാജാവിന്റെ അളവെടുത്ത് വസ്ത്രം തയ്ക്കാനുള്ള ഭാഗ്യവും ഗംഗാധരനുണ്ടായി. 80കളിൽ ഹമദ് രാജാവ് ക്രൗൺ പ്രിൻസ് ആയിരുന്ന സമയത്താണ് അദ്ദേഹം അംഗരക്ഷകരോടൊപ്പം കടയിലെത്തിയത്. അന്ന് ബഹ്റൈനിലെ ഗുദൈബിയയിലായിരുന്നു ഗംഗാധരൻ ജോലി ചെയ്തിരുന്നത്.
1990കളുടെ തുടക്കത്തിൽ ഗംഗാധരൻ സ്വന്തമായി ഷോപ്പ് തുടങ്ങി. പിന്നീട് ഒമ്പതോളം ഷോപ്പുകളുടെ ഉടമയായി. അക്കാലത്ത് അസുഖത്തെതുടർന്ന് ചികിത്സക്കായി നാട്ടിൽ പോയി. ശസ്ത്രക്രിയയെതുടർന്ന് നാലുമാസം തുടർച്ചയായി നാട്ടിൽ വിശ്രമിക്കേണ്ടിവന്നു. തിരിച്ച് ബഹ്റൈനിലെത്തിയപ്പോൾ ജീവനക്കാരുടെ അശ്രദ്ധമൂലം വലിയ കടബാധ്യതയാണ് ഗംഗാധരനെ കാത്തിരുന്നത്. ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുമ്പോൾ കടയിലെത്തിയ പരിചയക്കാരനായ അറബി വിവരങ്ങൾ ചോദിച്ചറിഞ്ഞു. കൺവെട്ടത്തുള്ള കടമാത്രം നിലനിർത്തി ബാക്കിയെല്ലാം ഒഴിവാക്കാൻ അദ്ദേഹം നിർദേശിച്ചു. കടബാധ്യത തീർക്കാൻ അദ്ദേഹം സഹായിക്കാമെന്നും പറഞ്ഞു.
അതൊരു വഴിത്തിരിവായി. ഇപ്പോഴുള്ള ഷോപ്പ് ഒഴിച്ച് ബാക്കിയെല്ലാം പൂട്ടി. ഒരേയൊരു കടയിൽ മാത്രം ശ്രദ്ധ ചെലുത്തി. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കൂടുതൽ ഉപഭോക്താക്കളും സ്വദേശികളായ അറബികളാണ്. കൂടാതെ ഇന്ത്യക്കാരും പാകിസ്താൻകാരുമടക്കം പല രാജ്യങ്ങളിൽനിന്നുമുള്ള ഉപഭോക്താക്കൾ കടയിലെത്താറുണ്ട്. ബഹ്റൈനിലെ ഈസ്റ്റ് റിഫയിൽ ആണ് ‘അബു ഫൗആദ്’ എന്ന പേരിലുള്ള ഗംഗാധരന്റെ കട. കുടുംബവും ഒപ്പം ബഹ്റൈനിലുണ്ട്. സുലോചനയാണ് ഭാര്യ. മൂന്ന് പെൺമക്കളിൽ മൂത്ത മകൾ സിംല എറണാകുളത്ത് താമസിക്കുന്നു. രണ്ടാമത്തെ മകൾ സൗമ്യയും കുടുംബവും ബഹ്റൈനിലുണ്ട്. മൂന്നാമത്തെ മകൾ ദേവി മണിപ്പാലിൽ സൈക്യാട്രിസ്റ്റ് ആണ്.