നാലു പതിറ്റാണ്ട് പ്രവാസത്തിനൊടുവിൽ ഹമീദ്ക്ക നാടണയുന്നു
text_fieldsഹമീദ്
മത്ര: നാല് പതിറ്റാണ്ട് പിന്നിട്ട പ്രവാസം നിര്‍ത്തി നാട്ടിലേക്ക് മടങ്ങുകയാണ് മത്രക്കാരുടെ ഹമീദ്ക്ക. തലശ്ശേരി ധര്‍മ്മടം സ്വദേശിയായ ഹമീദ് ചെറുപ്പകാലത്ത് തന്നെ മുംബൈയിൽ ജോലി തേടിപ്പോയി തുടങ്ങിയ പ്രവാസ ജീവിതത്തിനാണ് 45 വര്‍ഷത്തിന് ശേഷം വിരാമമിടുന്നത്.മഹാരാഷ്ട്രയിലെ കോലാപൂരില്‍ പിതാമഹന്‍റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ടയര്‍ റീ ത്രഡിങ്ങ് സ്ഥാപനത്തില്‍ 22വര്‍ഷം ജോലി ചെയ്ത ശേഷം പിന്നീട് മത്രയിലേക്ക് ജീവിതം പറിച്ചു നടുകയായിരുന്നു.
മത്രയിലും റുവിയിലുമായി 23 വര്‍ഷം ജോലി ചെയ്തു. മത്രയിലെത്തിയതോടെ നിറയെ മലയാളികളുമായി ഇടപഴകാന്‍ അവസരം കിട്ടിയതിനാല്‍ സ്വന്തം നാട്ടിലെ പ്രദേശത്ത് കഴിയും പോലെയുള്ള അനുഭവമാണ് ഉണ്ടായത്. വിരസത നേരിടേണ്ടി വന്നിട്ടില്ല. ജോലി തിരക്കിനിടയിലും സംഘടനാ പ്രവര്‍ത്തനം നടത്തി ജനങ്ങളുമായി ഊഷ്മള ബന്ധം കാത്ത് സൂക്ഷിക്കാന്‍ സാധിച്ചത് വലിയൊരു അനുഗ്രമായി കരുതുന്നതായി ഹമീദ് ഭായി പറയുന്നു.
പഠന കാലത്ത് എം.എസ്.എഫിലൂടെ തുടങ്ങിയ ഹരിത രാഷ്ട്രീയം ഒമാനിലെത്തിയതോടെ കെ.എം.സി.സി.ഭാരവാഹിത്വത്തിലേക്കും എത്തി. ദീർഘകാലം മത്ര കെ.എം.സി.സി പ്രസിഡന്റായിരുന്നു.കെ.എം.സിസി ഒമാന്‍ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ചുമതലയും വഹിച്ചിരുന്നു. നാട്ടിലേക്ക് മടങ്ങുന്ന ഹമീദിന് മത്ര കെഎംസിസി യാത്രയപ്പ് നൽകി. യാത്രയയപ്പ് യോഗത്തില്‍ മത്ര കെ.എം.സി.സി പ്രസിഡന്റ് ഫൈസൽ മാഷ് അധ്യക്ഷത വഹിച്ചു. മിസ്ഹബ് ഇരിക്കൂർ സ്വാഗതം പറഞ്ഞു. നാസർ തൃശൂർ, അഫ്താബ്, ഷൗക്കത്ത്, നവാസ്, സാദിഖ് തുടങ്ങിവർ സംസാരിച്ചു ഖലീൽ നന്ദി പറഞ്ഞു.


