കുന്നത്ത് അബൂബക്കർ മാസ്റ്റർ; വിടവാങ്ങിയത് മാപ്പിളപ്പാട്ടിനെ നെഞ്ചേറ്റിയ അധ്യാപകൻ
text_fieldsമോയിൻകുട്ടി വൈദ്യർ പുരസ്കാരം മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. എൽ. സുഷമയിൽനിന്ന്
അബൂബക്കർ മാസ്റ്റർ ഏറ്റുവാങ്ങുന്നു (ഫയൽ ചിത്രം)
പുലാമന്തോൾ: മാപ്പിളഗാനത്തെ നെഞ്ചേറ്റിയ അധ്യാപകനായിരുന്നു ഇന്നലെ വിട പറഞ്ഞ കുന്നത്ത് അബൂബക്കർ മാസ്റ്റർ. 1968ൽ പുലാമന്തോൾ എൽ.പി സ്കൂളിൽ അറബി അധ്യാപകനായി ചേർന്ന ഇദ്ദേഹം മാപ്പിളകലകളിൽ പഠനം നടത്തി. തുടർന്ന് അറബി സാഹിത്യത്തിലെ വിദഗ്ധ പഠനത്തിനായി അവധിയെടുത്ത് സൗദിയിലെ റിയാദ് യൂനിവേഴ്സിറ്റിയിൽ അഞ്ച് വർഷത്തെ പഠനം. എന്നാൽ, പ്രതികൂല സാഹചര്യം നിമിത്തം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. ശാസ്ത്രീയ സംഗീതപഠനത്തിന് ചെറുകര മണി മാസ്റ്ററുടെയും തുവ്വൂർ ഗോവിന്ദ പിഷാരടിയുടെയും ശിഷ്യത്വം സ്വീകരിച്ചു.
ആകാശവാണിയിലും ദൂരദർശൻ പരിപാടികളിലും നിറസാന്നിധ്യമായിരുന്നു. മക്കളായ സുമയ്യ, സനിയ്യ, സജിയ എന്നിവരെല്ലാം മാസ്റ്റർക്കൊപ്പം ദൂരദർശനിലും മറ്റും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. മാപ്പിള കലയിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ഇത്തവണ മികച്ച ആലാപനത്തിനുള്ള മഹാകവി മോയിൻകുട്ടി വൈദ്യർ അവാർഡിനും തെരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരി 21 ന് നടന്ന ചടങ്ങിൽ മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. എൽ. സുഷമയിൽ നിന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്. ഫെബ്രുവരി 25ന് പുലാമന്തോൾ എ.യു.പി സ്കൂൾ ശതാബ്ദി ആഘോഷത്തിൽ അബൂബക്കർ മാസ്റ്റർ വിശാഷ്ഠാതിഥിയായിരുന്നു. അന്ന് മാപ്പിളഗാനമാലപിച്ച് സദസ്സിനെ കൈയിലെടുത്തു.