അജയൻ കാത്തിരിക്കുന്നു, പക്ഷാഘാതം ബാധിച്ച തന്നെ ആശുപത്രിയിൽ ഉപേക്ഷിച്ചു പോയ ബന്ധുക്കളെ കാത്ത്
text_fieldsഅജയൻ
മൂവാറ്റുപുഴ: പക്ഷാഘാതം വന്ന് തളർന്നുവീണ യുവാവിനെ ആശുപത്രിയിൽ എത്തിച്ചവർ മുങ്ങി. രണ്ടാഴ്ചയായി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയെ ഏറ്റെടുക്കാൻ ബന്ധുക്കൾ ആരും എത്താതായതോടെ ആശുപത്രി ഡോക്ടർമാരും ജീവനക്കാരും ബന്ധുക്കളായി. മലപ്പുറം തവനൂർ കടകശേരി മീനകത്ത് വളപ്പിൽ അജയൻ (48) ആണ് ആശുപത്രിയിലെ 12-ാം വാർഡിൽ ചികിത്സയിൽ കഴിയുന്നത്.
ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും വീട്ടുകാർ ആരും ഇദ്ദേഹത്തെ നോക്കാനോ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് കൊണ്ടുപോകാനോ തയാറാകുന്നില്ലെന്നാണ് വിവരം. സാമ്പത്തികമായി മികച്ച പശ്ചാത്തലമുള്ള കുടുംബമായിരുന്നിട്ടും രോഗിയെ പരിചരിക്കാൻ ബന്ധുക്കൾ വിമുഖത കാണിക്കുകയാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. സെക്യൂരിറ്റി ജീവനക്കാരനായ അജയന് നാട്ടിൽ സഹോദരങ്ങൾ ഉണ്ടന്നാണ് പറയുന്നത്. പക്ഷാഘാതം വന്നതോടെ സംസാരശേഷി നഷ്ടപെട്ട ഇയാളിൽനിന്ന് വിവരങ്ങൾ ഒന്നുംലഭിക്കുന്നില്ല.
കൈയിൽ നിന്ന് കിട്ടിയ നമ്പറിൽ ആശുപത്രിയിൽ നിന്ന് നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ബന്ധുക്കൾ ഫോൺ കോളുകളോട് പ്രതികരിക്കാൻ തയാറാകുന്നില്ല. വസ്ത്രങ്ങൾ അലക്കി നൽകുന്നതും കുളിപ്പിക്കുന്നതും അടക്കമുള്ള കാര്യങ്ങളിലും നഴ്സുമാരും മറ്റു ജീവനക്കാരും ചേർന്നാണ് സഹായിക്കുന്നത്. ഭക്ഷണവും ഇവർ നൽകുന്നു. ബന്ധുക്കൾ ആരങ്കിലും ഏറ്റെടക്കാൻ എത്തിയില്ലങ്കിൽ കാര്യങ്ങൾ ബുദ്ധിമുട്ടിലാകുമെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു.


