പൊന്നാനിയുടെ ജനകീയ ഫയർമാൻ പടിയിറങ്ങുന്നു
text_fieldsപൊന്നാനി: പൊന്നാനിയിലെ ജനകീയ ഫയർമാൻ എന്ന വിശേഷണത്തിനുടമയായ അയ്യൂബ് ഖാൻ അഗ്നിരക്ഷസേനയിൽനിന്ന് വിരമിക്കുന്നു. സർവിസിലെ മികച്ച പ്രകടനങ്ങൾക്കൊപ്പം സുരക്ഷ പ്രശ്നങ്ങളുമായി സമീപിക്കുന്നവർക്ക് പരിഹാരവുമായി ഏത് സമയത്തും ഓടിയെത്തിയിരുന്ന അമ്പലത്ത് വീട്ടിൽ അയ്യൂബ് ഖാൻ നാട്ടുകാരുടെ സ്വന്തം ഫയർ ഫോഴ്സ് ആയിരുന്നു. മലപ്പുറം, പാലക്കാട് ജില്ലകളിലെ പ്രധാന അപകട മേഖലകളിലെല്ലാം അയ്യൂബ് ഖാന്റെ സേവനം ലഭ്യമായിരുന്നു.
കടലുണ്ടി ട്രെയിൻ അപകടം, കവളപ്പാറ ദുരന്തം, രണ്ട് പ്രളയം, പൂക്കിപ്പറമ്പ് ബസ് അപകടം, ആലൂർ, മൂതൂർ എന്നിവിടങ്ങളിലെ വെടിക്കെട്ട് ദുരന്തം എന്നിവിടങ്ങളിലെല്ലാം രക്ഷാദൗത്യവുമായി മുൻ നിരയിൽ പ്രവർത്തിച്ചു. 26 വർഷത്തെ സേവന കാലയളവിൽ 38 റിവാർഡുകൾ ലഭിച്ച അപൂർവം ഫയർമാൻമാരിൽ ഒരാളാണ്. സേവനങ്ങളിലെ മികവ് പരിഗണിച്ച് 2017ൽ മുഖ്യമന്ത്രിയുടെ അവാർഡും 2020ൽ രാഷ്ട്രപതിയുടെ അവാർഡും ഇദ്ദേഹത്തെ തേടിയെത്തി.
പൊന്നാനി, ഗുരുവായൂർ, മലപ്പുറം യൂനിറ്റുകളിൽ ഫയർമാനായി സേവനമനുഷ്ഠിച്ചു. സാഹസികമായ ഒട്ടനവധി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇദ്ദേഹം കുറ്റിപ്പുറം മിനി പമ്പയിലെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാറുണ്ട്. വെള്ളത്തിലുള്ള അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ സ്കൂബ ഡൈവിങ് പരിശീലനം ലഭിച്ചിട്ടുണ്ട്. ഫയർ ഫോഴ്സിന് കീഴിൽ 15 വർഷം മുമ്പ് ആരംഭിച്ച സ്കൂബ ഡൈവിങ് സേനയിലെ മികച്ച ഡൈവിങ് മാനാണ് അയ്യൂബ് ഖാൻ. ഇദ്ദേഹത്തിന് കീഴിൽ വിവിധ ജില്ലകളിൽ നിരവധി പേർ സ്കൂബ ഡൈവിങ് സ്വായത്തമാക്കുകയും ചെയ്തു. സാമൂഹിക സേവന രംഗത്തും നിറസാന്നിധ്യമാണ്. മേയ് 31ന് പൊന്നാനി അഗ്നിരക്ഷ സേനയിൽനിന്ന് ഇദ്ദേഹം വിരമിക്കും. ആനപ്പടി എൽ.പി സ്കൂൾ അധ്യാപിക ഫാരിഷയാണ് ഭാര്യ. മക്കൾ: ഫിദ, നിദ, ദിയ.