മനസ് കാൻവാസാക്കി റിയാസ് പകർത്തുന്നു പരിചിത മുഖങ്ങളെ
text_fieldsറിയാസ് മുഹമ്മദ് ചിത്രരചനയിൽ
എടവനക്കാട്: പ്രിയപ്പെട്ടവരുടെ മുഖങ്ങള്‍ കാന്‍വാസില്‍ പകര്‍ത്തുന്നതാണ് എടവനക്കാട് സ്വദേശിയായ കിഴക്കേ വീട്ടില്‍ റിയാസ് മുഹമ്മദ് ഇബ്രാഹിമിന്റെ ഇഷ്ടവിനോദം. പരിചിത മുഖങ്ങള്‍ കാമറക്കണ്ണില്‍ ഒപ്പിയെടുത്തതുപോലുള്ള ചിത്രങ്ങള്‍. കോവിഡ്കാലത്ത് ആര്‍മി ആര്‍ട്ട് എന്ന പേരിലായിരുന്നു പരിചിതമുഖങ്ങളെ വരക്കുന്ന വ്യത്യസ്ത രീതിക്ക് ഇദ്ദേഹം തുടക്കംകുറിച്ചത്.
സ്കൂള്‍ പഠനകാലത്തെ അധ്യാപകരുടെ ഇപ്പോഴത്തെ ചിത്രങ്ങള്‍ വരച്ചുകൊണ്ടായിരുന്നു ചിത്രരചനക്ക് തുടക്കം കുറിച്ചത്. കാലിയോഗ്രഫിയും ആക്രിലിക് പെയിന്‍റിങ്ങുമാണ് ഏറെ ഇഷ്ടം. കുട്ടിക്കാലത്ത് നാലുവര്‍ഷത്തോളം ചിത്രകലാപഠനം നടത്തിയ റിയാസ് പഠനകാലത്തുതന്നെ ചിത്രപ്രദര്‍ശനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ലോഗോ കോമ്പറ്റീഷനുകളിലും സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
കൊടുങ്ങല്ലൂരിനടുത്ത് ശാന്തിപുരത്താണ് താമസിക്കുന്നതെങ്കിലും ജന്മദേശത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഇദ്ദേഹത്തിന് ഏറെ ഇഷ്ടം. 18 വര്‍ഷത്തോളം വിദേശത്ത് ഡിസൈനിങ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന റിയാസ് മുഹമ്മദ് ഇപ്പോള്‍ മതിലകത്ത് സ്വന്തമായി അഡ്വര്‍ട്ടൈസിങ് സ്ഥാപനം നടത്തുകയാണ്. വിദേശത്തായിരുന്ന കാലത്ത് സഹപ്രവര്‍ത്തകരുടെ ചിത്രം വരക്കുന്നതായിരുന്നു ഒഴിവുസമയങ്ങളിലെ വിനോദം. ഏറെ നാള്‍ എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.കെ. ഇബ്രാഹിമിന്റെ മകനാണ്. അഫീസയാണ് ഭാര്യ. മക്കള്‍ ഫര്‍സീന, ഫാദിയ.