തൂതപ്പൂരത്തിന് പതിവ് തെറ്റിക്കാതെ സൈതലവി ഹാജിയുടെ കച്ചവടം
text_fieldsസൈതലവി ഹാജി മകൻ ഷൗക്കത്തലിയോടെപ്പം പൂര കച്ചവടത്തിൽ
ചെർപ്പുളശ്ശേരി: വള്ളുവനാടൻ ഉത്സവപറമ്പുകളിലെ കച്ചവടക്കാരിൽ നിറസാന്നിധ്യമാണ് സൈതലവി ഹാജി. മാരായമംഗലം കുളപ്പട ഒറവകിഴായിൽ സൈതലവി ഹാജിക്ക് പൂരങ്ങളും ആഘോഷങ്ങളും ആഹ്ലാദത്തിന്റെയും സമൃദ്ധിയുടെയും നാളുകളാണ്.
ചെണ്ടക്കോൽ ശബ്ദം എവിടെ കേട്ടാലും അവിടെ സൈതലവി ഹാജിയുടെ സാന്നിധ്യം ഉറപ്പിക്കാം. കഴിഞ്ഞ 40 വർഷത്തിലേറെയായി പൂരപ്പറമ്പുകളിലെ നിറ സാന്നിധ്യമാണ് മധുര പലഹാര കച്ചവടം നടത്തുന്ന ഇദ്ദേഹം.
മുൻകാലങ്ങളിൽ പൊരിയും ഹൽവയും ഈത്തപ്പഴവും മുറുക്കുമാണ് വ്യാപാരം ചെയ്തിരുന്നത്. ഇപ്പോൾ ഇവക്ക് പുറമെ പൊരിയും കോഴിക്കോടൻ ഹൽവയും എരിവും പുളിയുമുള്ള വിഭവങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്.
ആദ്യ കാലത്ത് കോഴിക്കോട്ടുനിന്ന് ഒന്നര തുലാം (24 കിലോ) തൂക്കംവരുന്ന ഓലകൊണ്ടുള്ള പായയിൽ പൊതിഞ്ഞ ഹൽവ കെട്ടുകൾ തലച്ചുമടായി ഉത്സവപ്പറമ്പുകളിൽ എത്തിച്ച് കച്ചവടം തുടങ്ങിയതാണ് സൈതലവി ഹാജി. നിലവിൽ സമീപത്തുള്ള സ്ഥലങ്ങളിൽ മാത്രമാണ് പോകുന്നത്. ചെർപ്പുളശ്ശേരി, ആനമങ്ങാട്, ഏലംകുളം, മാരായമംഗലം എന്നിവിടങ്ങളിലെ ഉത്സവപ്പറമ്പുകളിലെല്ലാം ഹാജിയുടെ കച്ചവടം പൊടിപൊടിക്കുകയാണ്.
നാളെ തൂതപ്പൂരം കൂടി സമാപിക്കുമ്പോൾ ഈ വർഷത്തെ വള്ളുവനാട്ടിലെ പൂരാഘോഷങ്ങൾക്ക് തിരശ്ശീല വീഴുമെങ്കിലും ഏതാനും ദിവസം കൂടി തൂതയിൽ തന്നെ കച്ചവടം തുടരും. കച്ചവടത്തിൽ സഹായിക്കാൻ മകൻ ഷൗക്കത്തലിയും വിദേശത്ത് നിന്ന് അവധിയെടുത്ത് നാട്ടിലെത്തിയിട്ടുണ്ട്. കൂടാതെ രണ്ട് മരുമക്കളും കൂടെയുണ്ട്.