അപകടം തളർത്തിയിട്ടും തളരാതെ വിഷ്ണു കുതിച്ചത് റാങ്കിലേക്ക്
text_fieldsവിഷ്ണു
കൊല്ലങ്കോട്: പ്രതിസന്ധികൾ ജീവിതത്തെ ഒരു ചുവട് പുറകിലേക്ക് വലിക്കുമ്പോഴും രണ്ട് ചുവട് കുതിച്ച് മുന്നേറണമെന്ന നിശ്ചയദാർഢ്യത്തിൽ വിഷ്ണു കൈയെത്തിപ്പിടിച്ചത് റാങ്കിന്റെ തിളക്കം. നെന്മേനി വലിയവീട് കൃഷ്ണന്റെ മകൻ വിഷ്ണുവാണ് (25) വാഹനാപകടത്തിൽ നട്ടെല്ലിന് ക്ഷതമേറ്റിട്ടും ആത്മവിശ്വാസം കൈവിടാതെ പി.എസ്.സി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയത്. 2020 ഫെബ്രുവരി 12നാണ് കരസേനയിൽ ജോലി ആവശ്യത്തിനായി സുഹൃത്തിനൊപ്പം ബൈക്കിൽ പോകുമ്പോൾ പാലക്കാട് യാക്കരക്ക് സമീപം അപകടത്തിലായത്.
നട്ടെല്ലിന് പരിക്കേറ്റ് വിഷ്ണു ചികിത്സയിലായിരുന്നു. അൽപം നടക്കാൻ സാധിക്കുന്ന അവസ്ഥയെത്തിയതോടെ പി.എസ്.സി പരീക്ഷക്ക് തയാറാകുകയും ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് പട്ടികയിൽ രണ്ടാം റാങ്ക് കൈയിലൊതുക്കുകയും ചെയ്തു. മൂന്ന് പി.എസ്.സി പരീക്ഷകൾ എഴുതിയതിൽ മറ്റു രണ്ട് പരീക്ഷകളിലും മികച്ച വിജയം നേടുമെന്ന പ്രതീക്ഷയിലാണ് വിഷ്ണു.
അപകട സമയത്ത് ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് അക്ഷയ് ഇപ്പോൾ കരസേനയിൽ ജോലി ലഭിച്ച് കശ്മീരിലാണ്. വാക്കറിന്റെ സഹായത്തോടെ നടക്കുന്ന വിഷ്ണു, വസന്ത-കൃഷ്ണൻ ദമ്പതികളുടെ നാലു മക്കളിൽ ഇളയവനാണ്. സിവിൽ സർവിസ് പരീക്ഷക്കുള്ള പരിശ്രമത്തിലാണ് വിഷ്ണുവിപ്പോൾ.