അധ്യാപനം ജീവവായുവാക്കി വർക്കി മാഷ്
text_fieldsപി.ടി. വർക്കി
മൂവാറ്റുപുഴ: അധ്യാപനം ജീവവായുവായി നെഞ്ചിലേറ്റിയ പി.ടി. വർക്കി മാഷ് റിട്ടയർമെന്റ് കാലത്തും വിദ്യാർഥികൾക്ക് അറിവിന്റെ വാതായനം തുറന്നു നൽകുന്നു. വിദ്യയ്ക്ക്ഒപ്പം കൃഷിപാഠവും സ്കൗട്ടും തന്റെ വിദ്യാർഥികൾക്ക് പകർന്നു നൽകി മാതൃകാ അധ്യാപകനായി മുന്നേറുകയാണ് ഇദ്ദേഹം.
മൂവാറ്റുപുഴ എം.ഐ.ഇ.ടി. ഹൈസ്കൂളിലെ മലയാളം അധ്യാപകനും സ്കൗട്ട് പരിശീലകനുമാണ് വർക്കി മാഷ്. പുളിന്താനം സ്കൂളിൽനിന്ന് വിരമിച്ചശേഷമാണ് എം.ഐ.ഇ.ടിയിൽ എത്തുന്നത്. മാഷ് വന്ന ശേഷമാണ് സ്കൂളിലെ കാർഷിക ക്ലബ് സജീവമായത്.തന്റെ പറമ്പിലെ പണികൾക്ക് ശേഷമാണ് സ്കൂളിൽ എത്തുന്നത്. വിടെ റമ്പൂട്ടാനും മുള്ളാത്തയും സുലോഭാനും അടക്കമുള്ള നാടനും വിദേശിയുമായ പഴവർഗങ്ങൾ കൃഷി ചെയ്യുന്നുണ്ട് .
സ്കൂൾ മുറ്റത്തെ 30 സെൻ്റ് സ്ഥലത്ത് ആരംഭിച്ച കൃഷിത്തോട്ടം ഈവർഷവും സജീവമാണ്. മാഷിനും വിദ്യാർഥികൾക്കും ഒപ്പം ഹെഡ് മാസ്റ്റർ നസീമും സർവ പിന്തുണയുമായി ഒപ്പമുണ്ട്. ജില്ല സ്കൗട്ട് പരിശീലകൻ കൂടിയായ മാഷ് സ്കൂളിലെ 32 വിദ്യാർഥിക്കാണ് പരിശീലനം നൽകുന്നത്. ഇതിൽ ഒമ്പതു പേർ ഈ വർഷം രാജ്യ പുരസ്കാർ സർട്ടിഫിക്കറ്റും നേടി. അന്തർദേശീയ സ്കൗട്ട് ദിനാചരണത്തിന്റെ ഭാഗമായി നാല് വർഷം മുമ്പ് സ്കൂൾ ഗ്രൗണ്ടിൽ മാഷും വിദ്യാർഥികളും മങ്കിപ്പാലം നിർമിച്ചത് കൗതുക കാഴ്ചയായിരുന്നു.