മാതാപിതാക്കളേ ശ്രദ്ധിക്കുക, കുട്ടികളുടെ ആത്മവിശ്വാസം തകർക്കാൻ നിങ്ങളുടെ ഫോൺ അഡിക്ഷനും കാരണമായേക്കാം!
text_fieldsസാലൂോതമാതാപിതാക്കളുടെ അമിത മൊബൈൽ ഫോൺ ഉപയോഗവും സ്ക്രീൻ ഡിസ്ട്രാക്ഷനും കുട്ടികളുടെ മാനസിക വളർച്ചയെയും വ്യക്തിത്വത്തെയും ദോഷകരമായി ബാധിക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. മാതാപിതാക്കൾ എപ്പോഴും ഫോണിൽ മുഴുകിയിരിക്കുന്നത് കാണുന്ന കുട്ടികളിൽ 'ഇൻസെക്യൂർ അറ്റാച്ച്മെന്റ്' (സുരക്ഷിതത്വമില്ലായ്മ) ഉണ്ടാകാൻ സാധ്യതയേറെയാണെന്ന് ഗവേഷകർ പറയുന്നു. ഇത് കുട്ടികളുടെ ആത്മവിശ്വാസത്തെയും ഭാവിയെയും ഇല്ലാതാക്കുമെന്നാണ് മുന്നറിയിപ്പ്.
അന്താരാഷ്ട്ര ശാസ്ത്ര ജേണലായ 'ഫ്രണ്ടിയേഴ്സ് ഇൻ സൈക്കോളജി'യിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ 12നും 17നും ഇടയിൽ പ്രായമുള്ള 600 കൗമാരക്കാരിലാണ് പഠനം നടത്തിയത്. നേർക്കുനേർ സംസാരിക്കുമ്പോൾ ഡിജിറ്റൽ ഉപകരണങ്ങൾ കാരണം ശ്രദ്ധ തിരിയുന്ന അവസ്ഥയെയാണ് 'ടെക്നോഫെറൻസ്' എന്ന് വിളിക്കുന്നത്. തങ്ങൾ സംസാരിക്കുമ്പോൾ മാതാപിതാക്കൾ ഫോണിലേക്ക് നോക്കിയിരിക്കുന്നത് തങ്ങളെ അവഗണിക്കുന്നതായി കുട്ടികൾക്ക് തോന്നിപ്പിക്കുന്നു.
‘ഇത് കുട്ടികളുടെ ആത്മവിശ്വാസം തകർക്കും. ഭാവയിൽ ആരുമായും അടുത്ത ബന്ധങ്ങൾ സ്ഥാപിക്കാൻ അവർക്ക് ഭയമായിരിക്കും. ജീവിതത്തിൽ വിജയം നേടാൻ ആവശ്യമായ റിസ്കുകൾ എടുക്കാൻ പോലും അവർ മടിക്കും. ജീവിതകാലം മുഴുവൻ ഈ സുരക്ഷിതത്വമില്ലായ്മ അവരെ വേട്ടയാടാം’ അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ ഫെലോയും പ്രമുഖ സൈക്കോളജിസ്റ്റുമായ ഡോൺ ഗ്രാന്റ് പറയുന്നു.
മുൻപൊക്കെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ചായിരുന്നു ആശങ്കയെങ്കിൽ, ഇപ്പോൾ മാതാപിതാക്കളുടെ അമിത സ്ക്രീൻ ഉപയോഗമാണ് വലിയ വില്ലനാകുന്നത്. സോഷ്യൽ മീഡിയ കമ്പനികൾ കുട്ടികളെ മാത്രമല്ല, മാതാപിതാക്കളെയും അവരുടെ മനശാസ്ത്രപരമായ തന്ത്രങ്ങളിലൂടെ ഫോണിന് അടിമകളാക്കി മാറ്റിയിരിക്കുകയാണെന്ന് ഡോൺ ഗ്രാന്റ് ചൂണ്ടിക്കാണിക്കുന്നു. 2020ൽ പ്യൂ റിസർച്ച് സെന്റർ നടത്തിയ മറ്റൊരു പഠനത്തിൽ, തങ്ങളുടെ ഫോൺ ഉപയോഗം കുടുംബത്തോടൊപ്പമുള്ള നല്ല നിമിഷങ്ങളെ എപ്പോഴെങ്കിലുമൊക്കെ തടസ്സപ്പെടുത്താറുണ്ടെന്ന് 68 ശതമാനം മാതാപിതാക്കളും സമ്മതിച്ചിരുന്നു.
മാതാപിതാക്കളും കുട്ടികളും ഈ ഫോൺ ഉപയോഗത്തെ കാണുന്നത് രണ്ട് രീതിയിലാണ്. പ്യൂ റിസർച്ച് സെന്ററിന്റെ കണക്കുകൾ പ്രകാരം പകുതിയോളം കൗമാരക്കാരും പറയുന്നത് തങ്ങൾ സംസാരിക്കുമ്പോൾ മാതാപിതാക്കൾ ഫോണിൽ ശ്രദ്ധിക്കാറുണ്ടെന്നാണ്. എന്നാൽ ഭൂരിഭാഗം മാതാപിതാക്കളും ഇത് സമ്മതിച്ചു തരാൻ തയാറല്ല. കുട്ടികളിൽ മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു എന്ന് ആരോപിച്ച് മെറ്റാ, യൂട്യൂബ്, ടിക്ടോക്, സ്നാപ്ചാറ്റ് തുടങ്ങിയ കമ്പനികൾക്കെതിരെ ലോകവ്യാപകമായി കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കുട്ടികളുടെ ഭാവിയെ മാറ്റിമറിക്കാൻ മാതാപിതാക്കളുടെ ഫോൺ ഉപയോഗത്തിനും സാധിക്കുമെന്ന ഞെട്ടിക്കുന്ന ഈ പഠനവിവരം പുറത്തുവരുന്നത്.


