ഇന്ന് ഈദുൽ ഫിത്ർ
text_fieldsകോഴിക്കോട്: ത്യാഗത്തിന്‍റെ രാപ്പകലുകൾക്കുശേഷം ആഹ്ലാദത്തിന്‍റെ സുപ്രഭാതം. പരപ്പനങ്ങാടിയില്‍ ശവ്വാൽ മാസപ്പിറവി ദൃശ്യമായതിന്‍റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച പെരുന്നാൾ ആയിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു. ഗൾഫിലും നാട്ടിലും ഒരുമിച്ചാണ് പെരുന്നാൾ എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ആത്മശുദ്ധീകരണത്തിന്റെ 29 ദിനരാത്രങ്ങൾക്കുശേഷം കടന്നുവന്ന ഈദുൽ ഫിത്റിനെ വിശ്വാസികൾ ഏറെ ആഹ്ലാദത്തോടെയാണ് വരവേൽക്കുന്നത്. വെള്ളിയാഴ്ച രാവിലെ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം നടക്കും.
പരപ്പനങ്ങാടിയില്‍ മാസപ്പിറവി ദര്‍ശിച്ചതിനാല്‍ വെള്ളിയാഴ്ച കേരളത്തില്‍ ഈദുല്‍ ഫിത്ർ ആയിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മറ്റി ചെയര്‍മാന്‍ പി.പി. ഉണ്ണീന്‍കുട്ടി മൗലവി, ഖാദിമാരായ സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ഖലീല്‍ അല്‍ബുഖാരി, കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, അബ്ദുല്‍ നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.
തിരുവനന്തപുരം: മാസപ്പിറവി ദൃശ്യമായതായി ലഭിച്ച സ്ഥിരീകരിക്കപ്പെട്ട റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഈദുൽ ഫിത്വ്ർ ആയിരിക്കുമെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവിയും, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും വ്യാഴാഴ്ച വൈകീട്ട് പാളയം ജുമാമസ്ജിദിൽ ചേർത്ത സംയുക്ത യോഗത്തിൽ അറിയിച്ചു.


